2020 : പ്രതീക്ഷകളും പ്രതിസന്ധികളും
(ദൈവസഭയും സുവിശേഷീകരണവും)
പാ. ഷിബു മാത്യു
(പ്രസിഡന്റ്, YPCA കേരള സ്റ്റേറ്റ്)
ആധുനിക കാലഘട്ടത്തിലെ ഏറ്റവും വലിയ ശാപം ദൗത്യം മറന്നുറങ്ങുന്ന സഭകളാണ്. കർത്താവ് തന്റെ ശിഷ്യന്മാരിലൂടെ കൈമാറ്റം ചെയ്ത് നല്കപ്പെട്ട സുവിശേഷ ദൗത്യം ഇന്ന് സഭകൾക്കകത്ത് ചാരം മൂടിയ കനൽകട്ട പോലെ കിടക്കുന്നു. നിയോഗം മറന്ന്, ദലീലയുടെ മടിയിൽ ഉറങ്ങുന്ന ശിംശോനെ പോലെ സുവിശേഷം അറിയിക്കേണ്ടുന്നവർ ആയിപ്പോയി. മുടി ചീകി മിനുക്കി കണ്ണിൽ മഷിയെഴുതി വശീകരണ മന്ത്രവുമായി നിന്ന ഇസബേലിനെ കണ്ടിട്ടും മയങ്ങാതിരുന്ന യേഹുവിനെ പോലെ ദൗത്യ നിർവ്വഹണത്തിൽ ദർശനമുള്ള അഭിഷക്തന്മാർ എഴുന്നേറ്റെങ്കിൽ മാത്രമേ 2020 കാലഘട്ടങ്ങൾ സഭകൾക്ക് ഉണർവ്വേകപ്പെടൂ.
സുവിശേഷീകരണം ലക്ഷ്യമാക്കി ഇറങ്ങുന്ന പലരും ഇന്ന്, നക്ഷത്രത്തിൽ നിന്നും നോട്ടം മാറ്റി കൊട്ടാരം കണ്ടപ്പോൾ അതിൽ കയറിപ്പറ്റിയിരിക്കുന്ന വിദ്വാന്മാരെ പോലെയായിരിക്കുന്നു. ലൗകീക സുഖസൗകര്യങ്ങളും, സമ്പത്തിന്റെ അതിപ്രസരവും, സ്ഥാനമാനങ്ങളും പലരെയും ഭ്രമിപ്പിക്കുകയും ലക്ഷ്യം മറന്ന് സാമ്പത്തിക ഭദ്രതയും സ്വന്ത സാമ്രാജ്യവത്കരണവും മാത്രം മുന്നിൽ കണ്ട് പ്രവർത്തിക്കുവാനും ഇടയാകുന്നു.
ദൈവദാസന്മാരിലും വിശ്വാസികളിലും പലരും ആളാംപ്രതി സുവിശേഷം അറിയിക്കുന്നതിലും കർത്താവിന്റെ സാക്ഷ്യം വഹിക്കുന്നതിലും വിമുഖരാണ്. പലരും തങ്ങളുടെ വിശ്വാസം എന്താണെന്ന് പറഞ്ഞു കൊടുക്കുവാൻ പോലും കഴിയുന്നില്ല. ഈ അവസ്ഥയ്ക്ക് വ്യത്യാസം വന്നെങ്കിൽ മാത്രമേ നമ്മുടെ ഇടയിൽ ഒരു മാറ്റം ഉണ്ടാവുകയുള്ളൂ. നമ്മുടെ പരമപ്രധാനമായ ദൗത്യം കർത്താവിന്റെ സാക്ഷിയാകുക എന്നതാണ്. എന്നാൽ പല സുഖകോട്ടകളും വിട്ടിറങ്ങി വരുവാൻ നമുക്ക് മടിയാണ്. നഷ്ട്ടപ്പെടുത്തുവാൻ മനസ്സുള്ളവരെകൊണ്ട് മാത്രമേ സുവിശേഷീകരണം സാധ്യമാകുകയുള്ളൂ. പണം, സമയം, ആരോഗ്യം, കഴിവുകൾ, അങ്ങനെ പലതും. ഇന്ന് നഷ്ട്ടമാകുന്നതിനേക്കാൾ, നേടുന്നതിനാണ് പ്രഥമസ്ഥാനം. സ്വർഗ്ഗീയ മഹിമകളെ വെടിഞ്ഞു ദൈവത്തിന്റെ രക്ഷയുടെയും വീണ്ടെടുപ്പിന്റെയും സന്ദേശവുമായി മണ്ണിലേക്ക് വന്ന നാഥന്റെ വഴികളെ തമസ്കരിച്ചു കൊണ്ട് പോകുന്നതാണ് സുവിശേഷീകരണത്തിലെ പ്രതിസന്ധി. സകലവും നഷ്ടമാക്കിയവനെകൊണ്ട് എല്ലാം നേടുന്ന ക്രൈസ്തവ സമൂഹം. എല്ലാം ദൈവം തന്നത് എന്നുള്ള സാക്ഷ്യവും.
ദൈവം തന്ന എല്ലാ സാധ്യതകളും, കർത്താവിന്റെ മടങ്ങിവരവ് വൈകുന്നു എങ്കിൽ 2020 – കാലഘട്ടം സുവിശേഷത്തിനായി പ്രയോജനപ്പെടുത്താം. “സമയം കഴിഞ്ഞിട്ടില്ല ! സാധ്യതകൾ ഇനിയുമുണ്ട് !” രാജ്യനിയമ വ്യവസ്ഥിതികൾ മാറി മറിഞ്ഞു വന്നാലും ദാവീദിന്റെ സന്തതിയായി ജനിച്ച് മരിച്ച് അടക്കപ്പെട്ട് ഉയർത്തെഴുനേറ്റ യേശുവിനെ അറിയിക്കുന്നതിൽ നമ്മുടെ ആദ്യപിതാക്കന്മാരെയും, സഭകളെപ്പോലെയും ആയിത്തീരാം. ‘സുവിശേഷം അറിയിക്കുന്നില്ലെങ്കിൽ എനിക്ക് അയ്യോ കഷ്ട്ടം’, എന്ന് പറഞ്ഞ അപ്പോസ്തോലന്റെ പിൻഗാമികളാണ് രക്ഷിക്കപ്പെട്ട ഓരോ ദൈവപൈതലും. ദൈവത്തിന്റെ വിശ്വസ്ത സാക്ഷികളും, ധീരപടയാളികളായും നമുക്ക് സുവിശേഷ രണാങ്കണത്തിൽ പോരാടാം, മുന്നേറാം. ദൈവകൃപ നമ്മോട് കൂടെയുണ്ട്.