‘സഫലമീ യാത്ര …‘ – (134)
പാ. തോമസ് ഫിലിപ്പ്, വെണ്മണി
ആശ്രയ ജീവിതം
ഇത് സൗത്ത് കൊറിയക്കാരനായ ഒരു ദൈവവേലക്കാരന്റെ സാക്ഷ്യമാണ്. ദരിദ്രമായ ഒരു കുടുംബമായിരുന്നു തന്റെ കുടുംബ പശ്ചാത്തലം. കോളേജ് ബിരുദാനന്തരം കാത്തിരിപ്പിനൊടുവിൽ ഒരു ചെറിയ ജോലി ലഭിച്ചു. തുച്ഛമായ വരുമാനം മാത്രം. രണ്ടറ്റവും യോജിപ്പിക്കുവാൻ ഒരുപാട് കഷ്ടപ്പെടേണ്ടി വന്നു. മാസാവസാനം ആകുമ്പോൾ അടുത്ത ആഹാരത്തിനായി ബുദ്ധിമുട്ടിലായിരുന്നു. അന്നന്നത്തെ അപ്പത്തിനായി പൂർണ്ണമായും ദൈവത്തിൽ ആശ്രയിക്കുവാൻ താൻ പഠിച്ചു തുടങ്ങി. ‘Trust’ എന്ന വാക്കിന്റെ ഹൃദയം അറിഞ്ഞു, സ്വർഗ്ഗീയ പിതാവിൽ എല്ലാ ആവശ്യങ്ങൾക്കും ആശ്രയിപ്പാൻ തുടങ്ങി.
അദ്ദേഹത്തിന്റെ എക്കാലത്തെയും ആത്മീയ മാതൃക പഴയനിയമ പ്രവാചകനായ ഏലിയാവ് ആയിരുന്നു. ഏലിയാവ് തന്റെ പ്രവാചക ശുശ്രുഷ നാളുകളിൽ ദൈവാശ്രയം എത്ര ആഴമായി അനുഭവിച്ചറിഞ്ഞു. ന്യായവിധിയുടെ അനന്തരഫലമായി ദേശത്തുണ്ടായ ക്ഷാമകാലത്ത് കെരീത്തീൽ അകപ്പെട്ട പ്രവാചകനെ ദൈവം അത്ഭുതകരമായി പോഷിപ്പിച്ചു. (1 രാജ:17:1-4)
കെരീത്തീലെ ഉറവ വറ്റിയെങ്കിലും, ദൈവീക പരിപാലനത്തിന്റെ ഉറവകൾ അടഞ്ഞില്ല. ഒന്നിന് പകരം രണ്ട് ഉറവകൾ ക്ഷാമകാലത്ത് സാരാഫത്തിലെ വിധവയുടെ വീട്ടിൽ ആശ്രയിക്കുന്നവരെ ലജ്ജിപ്പിക്കാത്ത സ്വർഗ്ഗീയ പിതാവ് തുറന്നു. കലത്തിലെ മാവും, ഭരണിയിലെ എണ്ണയും. യിസ്രായേല്യരെ ഏറ്റവും വെറുത്തിരുന്ന ഫോന്യന്യക്യരുടെ ദേശമായിരുന്നു സാരാറാഫത്ത്. ഇസബേലിന്റെ പിതാവ് ഭരിച്ചിരുന്ന പ്രദേശം. പരിപാലനവും, പരിപോഷണവും ശത്രുവിന്റെ പാളയത്തിലെ കരുതലുകൾ പ്രവാചകൻ ആസ്വദിച്ചു.
ഉറവകൾ വറ്റുവാൻ തുടങ്ങുമ്പോൾ കാതുകളിൽ സ്വർഗ്ഗീയ പിതാവിന്റെ ശബ്ദം കേൾക്കുക – Trust me. കെരീത്തും, കാക്കയും, വറ്റാത്ത ഭരണിയും, ചൂടട നൽകുന്ന ദൂതനും എല്ലാം ആ സമ്പന്ന കരുതൽ ശേഖരത്തിലുണ്ട്. യേശുവിന്റെ പിതാവാം ദൈവം, എന്റെയും പിതാവ് എന്ന് ഉറപ്പാക്കുക.
കരുതുന്ന ദൈവം – നാളെകളെ ഓർത്ത് നീറാതിരിക്കുക.