‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (71)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d
5:2 ഈ കൃപയിലേക്ക് ….. പ്രവേശനം ലഭിച്ചിരിക്കുന്നു.
പ്രവേശനം എന്ന മൂലപദത്തിന്റെ ആശയം വളരെ ഉന്നതനായ വ്യക്തിയുടെ സകല ആനുകൂല്യവും ലഭിക്കത്തക്കവിധം ആ വ്യക്തി സന്നിധിയിലേക്ക് ഭയം കൂടാതെ പ്രവേശിക്കുന്നതിന് സാദ്ധ്യത എന്നാണ്. മാത്രമല്ല, അലകളാൽ ഒരു കപ്പൽ സുരക്ഷിതമായ ഒരു തുറമുഖത്തേക്ക് പ്രവേശിക്കുന്നതിനെയും ഈ പദം സൂചിപ്പിക്കുന്നു. അങ്ങനെ യേശുക്രിസ്തു മൂലം രാജാധിരാജാവിന്റെ സന്നിധിയിലേക്കും ദൈവകൃപയുടെ തുറമുഖത്തേക്ക് നമുക്ക് പ്രവേശനം ലഭിച്ചിരിക്കുകയാണ്.
കോടതി ഭാഷയിൽ പറഞ്ഞാൽ പ്രതിക്കൂട്ടിലായിരുന്ന പാപിക്ക്, തനിക്ക് വേണ്ടി മരിച്ചുയർത്ത യേശുക്രിസ്തുവിൽ വിശ്വസിച്ചതിനാൽ അവിടെ നിന്ന് വിടുതൽ ലഭിച്ച്, ന്യായാധിസന്നിധിയിലേക്ക് അതായത് ദൈവമുഖ സന്നിധിയിലേക്ക് മാറ്റം ലഭിച്ചിരിക്കുന്നു. അവൻ ന്യായാധിപനുമായി രമ്യതയിലും, സമാധാനത്തിലും അവന്റെ വക്കീലായ പൗലോസ്, അടുത്ത് വരുന്ന വാക്യങ്ങളിൽ കാണും പ്രകാരം, പ്രതിയുടെ ‘ബാധ്യത’ കളൊക്കെ ‘ആസ്തി’ യാക്കി മാറ്റുകയാണ്.
നാം നിൽക്കുന്ന ഈ കൃപ. നീതികരണമെന്ന അനുഭവമാണ് ഈ കൃപ. നാം കൊണ്ടുവരപ്പെട്ടിരിക്കുന്ന ഒരു ‘വയൽ’ ആയി കൃപയെ ചിത്രീകരിച്ചിരിക്കുന്നു. (ഗലാ :1:6, 5:4, 1 പത്രോ :5:12) ഈ കൃപയിലേക്കുള്ള പ്രവേശനത്തിന്റെ കാരണഭൂതനും ക്രിസ്തുവുമാണ്. വിശ്വാസിയുടെ ദൈവീക അംഗീകരണം ഭദ്രമാകുന്നത് ക്രിസ്തുവിന്റെ മദ്ധ്യസ്ഥ ശുശ്രുഷയാലാണ്. ഈ പദവി അസ്ഥിരമല്ലെന്ന് ‘നാം നിൽക്കുന്ന ഈ കൃപ’ എന്ന വാക്കുകൾ വ്യക്തമാകുന്നു. ‘വിശ്വാസിക്ക് നില്ക്കാൻ ഉറപ്പുള്ള ഒരു തലം ഉണ്ടെന്ന് മാത്രമല്ല അവന്റെ പാദം സൂക്ഷിക്കാൻ ദിവ്യശക്തിയും വാഗ്ദത്തം ചെയ്തിട്ടുണ്ട്. (യൂദാ :24) ‘നമ്മിൽ നല്ല പ്രവർത്തി ആരംഭിച്ചവൻ അത് തികയ്ക്കും’ (ഫിലി :1:6) എന്ന ഉറപ്പ് നമുക്കുണ്ട്.
മൂലഭാഷയിൽ ഈ പ്രയോഗം, ഇളകാത്ത ഭദ്രമായ ഒരു നിൽപ്പ് നമുക്ക് ലഭിച്ചു കഴിഞ്ഞിരിക്കുന്നു എന്നും നിത്യമായ ഭദ്രതയിൽ നാം സ്ഥിരമായി നിൽക്കുന്നു എന്നും അർത്ഥമാകുന്നു. നിത്യമായ ദൈവകൃപയിൽ നമുക്ക് സ്ഥിരമായ പ്രവേശനവും സ്ഥിരമായ നിലയും ലഭിച്ചിരിക്കുന്നു. ഈ ഉറപ്പിന്റെ അഭാവമുള്ളിടത്ത് വിശ്വാസത്തിന്റെ അഭാവമുണ്ട്. സംശയം വിശ്വാസത്തിന്റെ എതിരും ശത്രുവുമാണ്. ഈ നിർണ്ണയം രക്ഷയുടെ കൂടപ്പിറപ്പാണ്. അത് ക്രിസ്തീയ സന്തോഷത്തിന്റെ അടിത്തറയും ദൈവത്തിലുള്ള നമ്മുടെ പ്രത്യാശയുടെ സത്തയുമാണ്.
പ്രത്യാശയിൽ പ്രശംസിക്കുന്നു. പ്രശംസിക്കുന്നു എന്നത് ആന്തരികമായ സന്തോഷത്തെ കാണിക്കുന്നു. പൗലോസിന്റെ ലേഖനങ്ങളിൽ 35 പ്രാവശ്യം ഈ വാക്ക് വരുന്നുണ്ട്.