‘ഇതാ, നോഹയുടെ കാലം’ – 08
പാ. ബി. മോനച്ചൻ, കായംകുളം
05
വിശുദ്ധി നഷ്ട്ടപെട്ട കാലം
“മനുഷ്യൻ ഭൂമിയിൽ പെരുകി തുടങ്ങി. അവർക്ക് പുത്രന്മാർ ജനിച്ചപ്പോൾ ദൈവത്തിന്റെ പുത്രന്മാർ മനുഷ്യരുടെ പുത്രിമാരെ സൗന്ദര്യമുള്ളവരെന്ന് കണ്ടിട്ട് തങ്ങൾക്ക് ബോധിച്ച ഏവരെയും ഭാര്യമാരായി എടുത്തു” (ഉല്പ :6:2). ഇവിടെ ദൈവത്തിന്റെ പുത്രന്മാർ ആരെന്നതിൽ തർക്കവിതർക്കങ്ങൾ ഉണ്ടാകാറുണ്ട്. ചിലർ അത് ദൂതന്മാരാണെന്നും, മറ്റ് ചിലർ അത് വിശുദ്ധരായ മനുഷ്യർ തന്നെയാണെന്നും വ്യാഖ്യാനിക്കുന്നു. ഈ പംക്തിയുടെ ലക്ഷ്യം വേദശാസ്ത്ര തർക്ക വിഷയങ്ങളുടെ വിശകലനം അല്ലാത്തതിനാൽ അവയിലേക്ക് കടക്കുന്നില്ല. വിശുദ്ധി നഷ്ട്ടപെട്ട കാലം എന്ന ശീർഷകത്തിൽ ചില കാര്യങ്ങൾ ദൈവമക്കളെ ബോധ്യപ്പെടുത്തുവാൻ മാത്രം ശ്രമിക്കുന്നു.
നമ്മുടെ വാഴ്ത്തപ്പെട്ട കർത്താവ് പറഞ്ഞു : “അന്ത്യകാലത്ത് അധർമ്മം പെരുകുന്നത് കൊണ്ട് അനേകരുടെ സ്നേഹം തണുക്കും” (മത്തായി : 24:12). എന്നാൽ മനുഷ്യപുത്രൻ വരുമ്പോൾ അവൻ ഭൂമിയിൽ വിശ്വാസം കണ്ടെത്തുമോ ? (ലൂക്കോ :18:8). ഇതെത്ര സത്യമാണെന്ന് ഇന്നത്തെ ആത്മീയമണ്ഡലത്തിന്റെ നില നോക്കിയാൽ ബോധ്യമാകും. വെളിപ്പാട് പുസ്തകത്തിൽ ആദ്യ സഭയായ എഫെസോസ് സഭയോട് ദൂത് പറയുമ്പോൾ കർത്താവ് പറയുന്നു : “എങ്കിലും നിന്റെ ആദ്യസ്‌നേഹം വിട്ടു കളഞ്ഞു എന്ന കുറ്റം നിന്നെക്കുറിച്ച് പറയുവാനുണ്ട്”. (വെളി :2:4). ‘എഫെസോസ്’ എന്ന വാക്കിന്റെ അർത്ഥം തന്നെ ‘ആഗ്രഹിക്കപ്പെട്ടവർ’ എന്നാണ്. വെളിപ്പാട് രണ്ടാം അദ്ധ്യായം ഒന്ന് മുതൽ ശ്രദ്ധിച്ചു പഠിച്ചാൽ സുവിശേഷാത്മാവുള്ള സഭ, കൊള്ളരുതാത്തവരെ സഹിച്ചു കൂടാത്ത സഭ, കള്ള അപ്പോസ്തോലന്മാരെപ്പോലും വേർതിരിച്ചറിയുവാൻ വിവേചനാത്മാവുള്ള സഭ, സഹിഷ്ണതയുള്ള സഭ, കഷ്ടം സഹിക്കുന്ന സഭ, ഐക്യതയുള്ള സഭ, ആരാധനയും പ്രാർത്ഥനയും ഉള്ള സഭ, എന്നിങ്ങനെ അനവധി വിശിഷ്ട ഗുണങ്ങളുടെ നിറകുടമായ എഫെസോസ് സഭ കാലാന്തരത്തിൽ ലോകത്തോട് കൈകൊടുത്ത് അയവുള്ള സഭയായി, ആദ്യസ്‌നേഹം നഷ്ടപെട്ടവളായി തീർന്ന ദയനീയ കാഴ്ച കാണാം.
ഒന്നാം നൂറ്റാണ്ടിലെ സഭ സുവിശേഷ തീഷ്ണതയുള്ള സഭയായിരുന്നു. എങ്ങനെയും സുവിശേഷം അറിയിക്കണമെന്ന് അഭിവാഞ്ചയുള്ളവരായിരുന്നു. ദൈവസ്നേഹത്താൽ നിറയപെട്ട അവരുടെ മുൻപിൽ ലോകത്തിന്റെ ഭീഷണികൾ വിലപ്പോയില്ല. ‘ഈ നാമത്തിൽ ഇനിയും സംസാരിക്കരുത്’ എന്ന താകീത് ലഭിച്ചിട്ടും, ദൈവത്തെക്കാൾ മനുഷ്യരെ അനുസരിക്കുന്നത് വിഹിതമല്ല എന്നറിഞ്ഞ അവർ തങ്ങൾ കണ്ടും കേട്ടുമുള്ളത് പ്രസ്താവിക്കാതിരിക്കാൻ കഴിയില്ല എന്ന് വിളിച്ചു പറഞ്ഞു. “ഈ നാമത്തിൽ ഇനിയും സംസാരിക്കരുത് എന്ന് അമർച്ചയായി കല്പിച്ചുവല്ലോ, നിങ്ങളോ നിങ്ങളുടെ ഉപദേശം കൊണ്ട് ഈ പട്ടണത്തെ നിറച്ചിരിക്കുന്നു എന്ന് എതിരാളികൾ തന്നെ അവരെ കുറിച്ച് സാക്ഷ്യം പറഞ്ഞു” (അപ്പൊ : 5:28). ‘മുട്ടുള്ളവർ ആരും അവരുടെ ഇടയിൽ ഇല്ലാതിരിക്കവണ്ണമാവർ കരുതുന്ന സഭയായിരുന്നു’ (അപ്പൊ :4:34). അവരുടെ സുഭിക്ഷം മറ്റുള്ളവരുടെ ദുർഭിക്ഷത്തിന് ഉതകി. കൊള്ളരുതാത്തവരെ നിഷ്കരുണം അവർ പുറത്താക്കി. കള്ളാ അപ്പോസ്തോലന്മാരെ അവർ വേഗത്തിൽ തിരിച്ചറിഞ്ഞു. കഷ്ടതയെന്ന കഠിന ശോധനയിലും അവർ വിശ്വാസം കാത്തു. എന്നാൽ കാലക്രമത്തിൽ അവരുടെ സ്നേഹം ഉതിർന്നു പോയി. ആദിമ വിശ്വാസവും ഭക്തിയും നഷ്ട്ടപെട്ട ആദിമസഭയ്ക്ക് നേരിട്ട ഗുരുതരമായ 10 വീഴ്ചകൾ ദൈവവചനം വെളിപ്പെടുത്തിയിരിക്കുന്നു. വിസ്താരഭയത്താൽ അവ വിവരിക്കാതെ വിഷയം മാത്രം കുറിക്കാം :
1) അവിശ്വസ്തത (അപ്പൊ : 5:1-11)
2) പിറുപിറുപ്പ് (അപ്പൊ : 6:1)
3) വാദവും തർക്കവും (അപ്പൊ : 15:2)
4) ഉപദേശത്തിൽ അയവ് (അപ്പൊ : 21:24)
5) ഐക്യത കുറവ് (1 കോരി :1:12)
6) ദുർന്നടപ്പ് (1 കോരി :5:9-13)
7) വിഗ്രഹാർപ്പിത ഭക്ഷണം (1 കോരി :5:9-13)
8) സ്നേഹക്കുറവ് (1 കോരി :13:1)
9) ക്രമപരിപാലന അശ്രദ്ധ (1 കോരി :14:32,33)
10) കോടതി കയറ്റം (1 കോരി :6:1)
ഇവയൊരോന്നും വിവരിക്കേണ്ടതാണെങ്കിലും ആധുനിക പെന്തെക്കോസ്ത് സഭകൾക്ക് നേരിട്ടിരിക്കുന്ന അപചയവും ഇതൊക്കെ തന്നെയാണെന്ന് സന്ദർഭോചിതമായി സൂചിപ്പിക്കട്ടെ. പെന്തെക്കോസ്ത് സഭയുടെ ആരംഭകാലങ്ങളിൽ അന്നത്തെ ദൈവമക്കൾക്ക് തമ്മിൽ തമ്മിൽ ഉണ്ടായിരുന്ന സ്നേഹവും, ആദരവും, കരുതുവാനുള്ള വരവും ഇന്ന് നമ്മിൽ എത്ര പേർക്കുണ്ടെന്ന് ശോധന ചെയ്യുന്നത് കൊള്ളാം. അന്ന് ഒരു ദൈവപൈതലിനെ കാണുന്നത് എത്ര സന്തോഷകരമായ അവസ്ഥയായിരുന്നു. ഇന്ന് കഴിവുള്ളിടത്തോളം തമ്മ്മിൽ കാണാതെ ഒഴിഞ്ഞുമാറിപോകുവാനല്ലേ പലരും ശ്രമിക്കുന്നത്. അന്ന് കൂട്ടായ്മയിലെ സഹോദരന്റെയും സഹോദരിയുടെയും വിഷയം സ്വന്തം വിഷയമായി കണ്ട് അത് പരിഹരിക്കുവോളം മുട്ടിന്മേൽ നിന്നിരുന്നുവെങ്കിൽ ഇന്ന് സ്വന്തം കാര്യം മാത്രം നോക്കുന്നവരായി നാം തീർന്നില്ലേ ? അന്ന് ദൈവമക്കൾ തമ്മിൽ കാണുമ്പോൾ ഉള്ള ആലിംഗനവും, ആശ്ലേഷവും, വികാരവായ്‌പും, ഇന്ന് എങ്ങോ പോയ്മറഞ്ഞില്ലേ ? ഉപദേശ വിഷയത്തിലും ഇന്ന് അയവുകൾ വന്നില്ലേ ? സഹോദരൻ സഹോദരനെതിരെ വ്യവഹരിക്കുന്നു. കോടതികയറ്റം നിത്യസംഭവമായി മാറിയിരിക്കുന്നു.