‘സങ്കീർത്തന ധ്യാനം’ – 18
പാ. കെ. സി. തോമസ്
‘മർഥ്യരത്രേയെന്ന് അറിയേണ്ടതിന് ഭയം വരുത്തുന്ന ദൈവം’, സങ്കീ : 9:20
മനുഷ്യൻ മർത്യനാണെന്ന് എപ്പോഴും ഓർക്കുവാൻ ദൈവം ആഗ്രഹിക്കുന്നു. ദൈവം അമർത്യതയുള്ളവൻ മനുഷ്യൻ മർത്യൻ. ദാവീദിനെതിരായി നിന്നവരുടെ വെല്ലുവിളിയും ഭീഷണിയും കേട്ടാൽ അവർ മർത്യരല്ലയെന്ന് തോന്നിപോകുമായിരുന്നു. എന്നാൽ ദാവീദിന് അറിയാമായിരുന്നു. സകല മനുഷ്യരും മർത്യരാണെന്ന്. മനുഷ്യൻ മർത്യനാണെന്ന് ഗ്രഹിച്ചാലേ അവന്റെ അഹങ്കാരം കുറയുകയുള്ളൂ. അത് കൊണ്ട് അവർ മർത്യരത്രെ.എന്ന് അറിയേണ്ടതിന് അവർക്ക് ഭയം വരുത്തേണമേ എന്ന് ദാവീദ് പ്രാർത്ഥിച്ചു. കാരണം ദൈവം മനുഷ്യർക്കും ഭയം വരത്തക്കവണ്ണം പ്രവർത്തിച്ച സന്ദർഭങ്ങൾ ദാവീദ് കേട്ടിട്ടുണ്ട്. മനുഷ്യൻ മർത്യനല്ലെങ്കിൽ അവൻ മർത്യനെന്ന് വരും. അമർത്യനായാൽ ദൈവത്തെ പോലെ അവൻ ആകും. മനുഷ്യന്റെ മർത്യശരീരം അമർത്യതയെ പ്രാപിക്കുന്ന ഒരു സമയം ഉണ്ട്. എല്ലാവരുടെയും ശരീരമല്ല. കൊരിന്തിലെ വിശുദ്ധന്മാർക്ക് പൗലോസ് എഴുതി. കാഹളം ധ്വനിക്കും മരിച്ചവർ അക്ഷയരായി ഉയർക്കും നാം രൂപാന്തരപ്പെടും. ഈ ദ്രവത്വമുള്ളത് അദ്രവത്വത്തെയും ഈ മർത്യമായത് അമർത്യതയും ധരിക്കുമ്പോൾ മരണം നീങ്ങി ജയം വന്നിരിക്കുന്നു എന്ന് എഴുതിയിരിക്കുന്ന വചനം നിവൃത്തിയാകും. പുനഃരുത്ഥാന ശരീരത്തിൽ ദൈവമക്കൾ യേശു എങ്ങനെ ഇരിക്കുന്നുവോ അത് പോലെ അവനെ കാണുന്നവരാകയാൽ അവനോട് സദൃശന്മാരാകും. ഭൂമിയിൽ മനുഷ്യൻ ഏത് സമയത്തും മരിക്കത്തക്ക ശരീരപ്രകൃതിയിൽ ജീവിക്കുന്നവനാണ്. മണ്ണ് കൊണ്ട് നിർമ്മിക്കപ്പെട്ട മനുഷ്യൻ അല്പായുസ്സുള്ളവനാണ്. അവൻ മരണമുള്ളവനാണ്. ഒടുവിൽ മണ്ണിലേക്ക് തിരികെ ചേരും. അതോടെ അവന്റെ നിരൂപണങ്ങൾ അവസാനിക്കുന്നു. അവന്റെ ജീവിതം നാല് വിരൽ മാത്രം നീളമുള്ളത്. ചാഞ്ഞ് പോകുന്ന നിഴൽ പോലെയുള്ള ജീവിതം. മനുഷ്യന്റെ ആയുസ്സ് പുല്ല് പോലെ വയലിലെ പൂപോലെ വയലിലെ പൂപോലെ അവൻ പൂക്കുന്നു. കാറ്റ് അതിന്മേൽ അടിക്കുമ്പോൾ അത് ഇല്ലാതെ പോകുന്നു. അതിന്റെ സ്ഥലം പിന്നെ അറിയുകയില്ല. മനുഷ്യൻ പൊടിയാണ്. നിലത്തെ പൊടികൊണ്ട് നിർമ്മിക്കപെട്ടവനാണ്. പൊടി പണ്ട് ആയിരുന്നത് പോലെ വീണ്ടും പൊടിയിലേക്ക് തിരികെ ചേരും. ഇത് ലോകത്തിൽ പലരും ഓർക്കുന്നില്ല. അവർ ചിന്തിക്കുന്നത് അവർ ദൈവത്തെക്കാൾ പ്രബലരാണെന്നാണ്. എന്നാൽ ദൈവം അതിന് അനുവദിക്കുകയില്ല. ദൈവം ഒന്ന് എഴുന്നേറ്റാൽ അവർ ചിതറിപോകും. തീയിൽ മെഴുക്ക് ഉരുകും പോലെ ഉരുകും. മനുഷ്യൻ രാജാവായാലും പ്രഭുവായാലും മന്ത്രിയായാലും അവന് അധികാരവും സിംഹാസനവും കിരീടവും മണി മന്ദിരങ്ങളും ധനവും പ്രതാപവും ഉണ്ടായാലും, വിദ്യാസമ്പന്നനായാലും ദൈവത്തെ ഭയവും മനുഷ്യനെ ശങ്കയും ഇല്ലാത്ത ബലശാലിയും ശക്തനും ധിക്കാരിയും ആയാലും, അവൻ മർത്യൻ തന്നെയാണ്. ശലോമോന്റെ ജ്ഞാനവും മഹാനായ അലക്സാണ്ടറുടെ ശക്തിയും ഹിറ്റ്ലറുടെ ഭീകരതയും എല്ലാം ഒത്ത് ചേർന്നവനായാലും അവൻ മർത്യൻ മാത്രമാണ്. പുറത്തേക്ക് മൂക്കിൽ കൂടെ വിടുന്ന ശ്വാസം തിരിച്ച് എടുക്കാൻ കഴിയാതെ പോയാൽ മരിച്ചു വീഴുന്ന മനുഷ്യൻ. പലരുടെയും അഹങ്കാര വാക്കുകളും, ഭീഷണികളും വെല്ലുവിളികളും കേട്ടാൽ അവർ അമർത്യതയുള്ള ആരോ ആണെന്ന് തോന്നിപോകും. റൗഡികളും ഗുണ്ടകളും ആയ എത്രയോ പേർ അകാലത്തിൽ മറ്റൊരുവന്റെ കത്തിമുനയിൽ ജീവിതം അവസാനിച്ചു കൊണ്ടിരിക്കുന്നു. അതികായകനായ ഫെലിസ്ത്യമല്ലൻ ചത്ത് വീണപ്പോൾ ഫെലിസ്ത്യ സൈന്യങ്ങൾ തോറ്റോടി. അവർക്ക് ഭയവും നടുക്കവും ദൈവം വരുത്തി. നീചാ, പോ, പോ, പോ, എന്ന് പറഞ്ഞ് ദാവീദിനെ ശപിച്ച ശിമയിയും, കൊല്ലുവാൻ സൈന്യങ്ങളുമായി നടന്ന അമ്മായിയപ്പൻ ശൗലും ഒക്കെ ഭയപ്പെടത്തക്കവണ്ണം ദൈവം ഭയം വരുത്തിയ സന്ദർഭങ്ങളുണ്ടായി. മോശയ്ക്കും അഹരോനും എതിരായി മത്സരിച്ച കോരഹ് ദാദാൻ അബീരാമിന്റെ മരണം അനേകർക്ക് നടുക്കത്തിന് കാരണമായി. ഹോഫ്‌നിയും, ഫീനെഹാസും കൊല്ലപ്പെട്ടതും ഏലിയുടെ കുടുംബത്തിന്മേൽ വന്ന ന്യായവിധിയും കേൾവിക്കാരുടെ കാതുകളിൽ നടുക്കം ഉളവാക്കി. ഇന്നും ഇടിമിന്നലിനെ അയയ്ച്ചും ഭൂകമ്പങ്ങളും സുനാമിയും പകർച്ച വ്യാധികളും മരുന്നില്ലാത്ത വ്യാധികളും രോഗങ്ങളും വരുത്തി ദൈവം മനുഷ്യന് ഭയം അയയ്ക്കാറുണ്ട്. എന്ത് കൊണ്ടെന്നാൽ തങ്ങൾ മർത്യരാണെന്ന് ഓർത്ത് അമർത്യനായ ദൈവത്തെ ഭയപ്പെട്ടും അവന്റെ കല്പനകളെ പ്രമാണിച്ചും താഴ്മയോടും വിനയത്തോടും മനുഷ്യൻ ജീവിക്കുവാൻ ദൈവം ആഗ്രഹിക്കുന്നു. മനുഷ്യാ ദൈവത്തെ ഭയപ്പെട്ട് അവന്റെ കല്പനകളെ പ്രമാണിച്ച് ജീവിച്ചു കൊൾക. അതാകുന്നു സകല മനുഷ്യർക്കും വേണ്ടത്.