‘സങ്കീർത്തന ധ്യാനം’ – 19
പാ. കെ. സി. തോമസ്
‘അനാഥന് ദൈവം സഹായിയാകുന്നു’, സങ്കീ :10:14
അനാഥരെ സഹായിക്കുവാൻ പൊതുവേ മനുഷ്യർക്ക് താല്പര്യമില്ല. എല്ലാം ഉള്ളവരും അറിയപ്പെടുന്നവരുമാകുന്നെങ്കിൽ സഹായികളായി നിൽക്കുവാൻ പലർക്കും താല്പര്യമാണ്. അനാഥനെ സഹായിച്ചാൽ ആര് അറിയാനാണ്. അത് കൊണ്ട് പലരും അവരെ അവഗണിക്കുകയാണ് ചെയ്യുന്നത്. എന്നാൽ ദൈവം ആർക്ക് ഇങ്ങനെയുള്ള ദൈവമാണെന്ന് ബൈബിളിൽ പറഞ്ഞിട്ടുണ്ട്. ദൈവം അനാഥന്മാർക്ക് പിതാവും, വിധവകൾക്ക് ന്യായപാലകനുമാണ്. നാഥനില്ലാത്തവർക്ക് ദൈവം നാഥനാണ്. (സങ്കീ : 68:5). തന്റെ ഭക്തന്മാരെ നാഥനില്ലാത്തവരായി ദൈവം വിടുകയില്ല. അനാഥന് ദൈവസന്നിധിയിൽ കരുണ ലഭിക്കും. യേശുക്രിസ്തുവിനെ ക്രൂശിച്ചതോട് കൂടി ലോകം ചിന്തിച്ചു അവന്റെ ശിഷ്യന്മാർ അനാഥരായി എന്ന്. എന്നാൽ ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ലയെന്ന് മുൻകൂട്ടി പറഞ്ഞ യേശു ഉയിർത്തെഴുന്നേറ്റ് അവർക്ക് ഉറപ്പ് കൊടുത്തു. ലോകാവസാനത്തോളം എല്ലാനാളും ഞാൻ നിങ്ങളോട് കൂടെയുണ്ട്. ലോകം അനാഥരെ സഹായിക്കുകയില്ലയെന്ന് മാത്രമല്ല അനാഥരെ പീഡിപ്പിക്കും. അവരെ പീഡിപ്പിച്ചാൽ ആരും ചോദിക്കാനില്ലായെന്ന് അവർ ചിന്തിക്കുന്നു. ദാവീദ് തന്റെ അനുഭവങ്ങളിലൂടെ പറഞ്ഞു : “സിംഹം മുറ്റ്കാട്ടിൽ എന്ന പോലെ അവർ മറവിടങ്ങളിൽ പതുങ്ങുന്നു. എളിയവനെ പിടിക്കുവാൻ പതിയിരിക്കുന്നു. അഗതികൾ അവന്റെ ബലത്താൽ വീണ് പോകുന്നു.” എന്നാൽ അഗതി പ്രതികൂലങ്ങളൂടെ നടുവിൽ ദൈവത്തിൽ ശരണപ്പെട്ട് ഏല്പിച്ചുകൊടുക്കുമ്പോൾ ദൈവം അഗതിക്ക് സഹായിയായി വെളിപ്പെടുന്നു. പഴയനിയമകാലത്ത് ദൈവം അഗതിക്കും അനാഥർക്കും വിധവമാർക്കും പ്രത്യേകം പരിഗണന കല്പിച്ചിരുന്നു. പുതിയനിയമ കാലത്ത് ദരിദ്രരെ ഓർത്ത് കൊള്ളേണം എന്ന കല്പന ദൈവവചനത്തിലൂടെ നൽകി. അനാഥനും പീഡിതനും സഹായമായി ലോകത്തിൽ ആരും ഇല്ലെങ്കിലും അവർക്ക് സഹായിയായി ദൈവം ജീവിക്കുന്നു. എളിയവനെ ആദരിക്കുന്നവൻ ഭാഗ്യവാനെന്നും ദൈവം പറഞ്ഞു. അനാഥരോട് സ്നേഹവും ദയയും കരുണയും ഉള്ളവനാണ് ദൈവം. മർത്യൻ അവരെ ഭയപ്പെടുത്തുവാൻ നോക്കുമ്പോൾ സാധുക്കളായ അവരുടെ അപേക്ഷ കേട്ട് ദൈവം അവരുടെ ഹൃദയത്തെ ഉറപ്പിക്കുകയും അവർക്ക് ന്യായപാലനം ചെയ്യുകയും ചെയ്യുന്നു. ദാവീദ് കാടുകളിലും മലകളിലും ഗുഹകളിലുമായി കഴിയുമ്പോൾ അവൻ അനാഥനാണ്. അവന് എന്ത് ദോഷവും ചെയ്യുവാൻ എനിക്ക് കഴിയും, എന്നോട് ആര് ചോദിക്കുവാനാണ് എന്ന മനോഭാവത്തോടെ ശൗൽ സൈന്യങ്ങളുമായി അവനെ തേടി നടന്നു. എന്നാൽ ദൈവം ദൈവീദിന് സഹായിയായി ഇരുന്നു. അവന്റെ സകല ശത്രുക്കളുടെ കൈയ്യിൽ നിന്നും രക്ഷിച്ചു. എളിയവനെ പൊടിയിൽ നിന്നും ദരിദ്രനെ കുപ്പയിൽ നിന്നും ഉയർത്തി പ്രഭുക്കന്മാരോട് കൂടെ ജനത്തിന്റെ പ്രഭുക്കന്മാരോട് കൂടെ ഇരുത്തി. ബാബിലോണ്യ പ്രവാസത്തിലായിരുന്ന യഹൂദന്മാർ അനാഥന്മാരാണെന്ന് ബാബിലോണ്യർക്ക് തോന്നി. അവർ അവരെ പീഡിപ്പിച്ചു. എന്നാൽ യഹോവ അവരെ സഹായിക്കുവാൻ വെളിപ്പെട്ട് അവരെ ഉദ്ധരിച്ചു. യെരുശലേമിൽ അവർ മടങ്ങി എത്തിയപ്പോൾ രാജാവോ സൈന്യമോ ഇല്ലാത്ത അവർ അനാഥന്മാരാണെന്ന് കരുതി സൻബലത്തും തോബിയാവും പീഡിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ അവരുടെ ദൈവം സ്വർഗ്ഗത്തിൽ ഉണ്ടെന്നും അവൻ അവരെ സഹായിക്കുന്നവനാണെന്നും വെളിപ്പെടുത്തി. നമുക്ക് ലോകത്തിൽ ആരും സഹായത്തിനില്ലെന്നോ ഏകരാണെന്നോ അനാഥരാണെന്നോ തോന്നുന്ന അനുഭവം ഉണ്ടാകുമ്പോൾ ഓർക്കുക. രക്ഷിക്കപ്പെട്ട് ഒരു ദൈവമകനായിരിക്കുന്ന എനിക്ക് വേണ്ടി മുതൽ മുടക്കിയ ഉടമസ്ഥൻ സഹായിയായി ഉയരത്തിൽ വസിക്കുന്നുണ്ട്. അവൻ എന്നെ സഹായിക്കും.