‘സങ്കീർത്തന ധ്യാനം’ – 20
പാ. കെ. സി. തോമസ്
‘അടിസ്ഥാനങ്ങൾ മറിഞ്ഞ് പോയാൽ’, സങ്കീ : 11:3
ബൈബിളിൽ പല ചോദ്യങ്ങൾ കാണുന്നതിൽ ഒരു ചോദ്യമാണിത്. ഈ ചോദ്യത്തിന്റെ പശ്ചാത്തലം ശ്രദ്ധിച്ചാൽ മറുപടി പറയുവാൻ എളുപ്പമാണ്. പക്ഷികൾ സങ്കേതമാക്കിയിരിക്കുന്ന വൃക്ഷങ്ങൾ ഇളക്കുകയോ മുറിക്കുകയോ ചെയ്ത് കൊണ്ട് പക്ഷികളെ നിങ്ങളുടെ പർവ്വതങ്ങളിലേക്ക് പറന്ന് പോകുകയെന്ന് പറയുന്നത് പോലെ, ദാവീദിന്റെ അടിസ്ഥാനങ്ങളെ ശത്രു ഇളക്കിയും മറിച്ചും അവൻ ഓടിപോകുന്നത് കാണുവാൻ പ്രവർത്തിക്കുമ്പോൾ എഴുതിയ ഒരു സങ്കീർത്തനമാണിത്. കുടുംബജീവിതത്തിന്റെ അടിസ്ഥാനത്തെ ഇളക്കി, കൊട്ടാരത്തിലെ അടിസ്ഥാനത്തെ ഇളക്കി സ്വന്തം ഭവനത്തിലെ അടിസ്ഥാനത്തെ ഇളക്കി പല സന്ദർഭങ്ങളിൽ ദാവീദ് എന്ത് ചെയ്യുമെന്ന് കാണുവാൻ ശത്രു കാത്തു നിന്ന സമയങ്ങൾ ഉണ്ട്. വില്ല് കുലച്ച് അസ്ത്രം ഞാണിന്മേൽ തൊടുത്ത് അടിസ്തങ്ങൾ മറിക്കുവാൻ ശ്രമിച്ചു കൊണ്ട് നീതിമാനെ നീ എന്ത് ചെയ്യും എന്ന് വെല്ലുവിളിച്ച് ചോദിച്ച സമയങ്ങളിൽ, ദാവീദിന് ഒരു മറുപടി പറയുവാനുണ്ടായിരുന്നു. ആർക്കും ഇളക്കുവാനോ മറിക്കുവാനോ കഴിയാത്ത ഒരു അടിസ്ഥാനം എനിക്കുണ്ട്. എന്റെ ദൈവമാണ് എന്റെ അടിസ്‌ഥാനം. ദൈവം തന്റെ വിശുദ്ധ മന്ദിരത്തിലുണ്ട്. ഞാൻ അവനെയാണ് ശരണം ആക്കിയിരിക്കുന്നത്. അവനെ ശരണം ആക്കിയിരിക്കുന്ന ഒരുത്തനും ഇളകുകയില്ല; ഓടിപ്പോകുകയില്ല; അവർ ലജ്ജിക്കുകയില്ല. ദൈവത്തിന്റെ സ്ഥിരമായ അടിസ്ഥാനം നിലനിൽക്കുന്നു. ആ അടിസ്ഥാനത്തിൽ അഭയപ്പെട്ടിരിക്കുന്ന ഒരുവനും വീഴുകയില്ല, നശിക്കുകയില്ല. ആ അടിസ്ഥാനത്തെ ഇളക്കുവാൻ പാതാള ഗോപുരങ്ങളുടെ ശക്തികൾക്ക് കഴിയുകയില്ല. ആ അടിസ്ഥാനത്തിൽ നിൽക്കുന്ന നീതിമാൻ വീഴുകയില്ല. നാശകരമായ കുഴിയിൽ നിന്നും കുഴഞ്ഞ ചേറ്റിൽ നിന്നും ദൈവം നമ്മെ കയറ്റി ഉറപ്പുള്ള പാറമേൽ നിറുത്തിയിക്കുകയാണ്. ആ അടിസ്ഥാന പാറ ആരാണെന്ന് മനസ്സിലായവർ പാടി, എന്റെ അടിസ്ഥാനം അത് ക്രിസ്തുവിൽ പൂർണ്ണസമാധാനം ഉണ്ടീ പാറയിൽ എന്നും യേശു എന്റെ അടിസ്ഥാനം ആശ അവനില്ലത്രേ ആശ്വാസത്തിന്റെ പൂർണ്ണത യേശുവിൽ കണ്ടേ ഞാനും, ലോക മനുഷ്യരും ദൈവ മനുഷ്യരും തമ്മിലുള്ള വ്യത്യാസം ഇതാണ്. അവരുടെ നിലനിൽപ്പ് അവർ ആശ്രയിക്കുന്ന അടിസ്ഥാനങ്ങളാണ്. അത് മറിഞ്ഞാൽ അവർ നിലനിൽക്കുകയില്ല. അവർ വീണ് തകർന്ന് പോകും. ദൈവമനുഷ്യർ ഏത് അടിസ്ഥാനങ്ങൾ മറിഞ്ഞാലും മറിയുന്നവനല്ല. ജോലിയുടെ അടിസ്ഥാനമായാലും സാമ്പത്തിക അടിസ്ഥാനമായാലും അവൻ നശിച്ചു പോകയില്ല. അവൻ ആശ്രയിക്കുന്നത് ഇളകാത്ത പാറയിലാണ്. ഭയങ്കരന്മാരുടെ ചീറ്റൽ മതിലിന് നേരെ കൊടുങ്കാറ്റ് പോലെ അടിക്കുമ്പോൾ നീ എളിയവന് ഒരു ദുർഗ്ഗവും ദരിദ്രന് അവന്റെ കഷ്ടത്തിൽ ഒരു കോട്ടയും കൊടുങ്കാറ്റിൽ ഒരു ശരണവും ഉഷ്ണത്തിൽ ഒരു തണലുമായിരിക്കുന്നു. യെശ : 25:4 ദൈവത്തെ ശരണമാക്കിയിരിക്കുന്ന സ്ഥിരമാനസൻ ദൈവത്തിൽ ആശ്രയം വച്ചിരിക്കുന്നത് കൊണ്ട് ദൈവം അവനെ പൂർണ്ണ സമാധാനത്തിൽ കാക്കുന്നു. ദൈവജനമേ നമ്മുടെ അടിസ്ഥാനങ്ങളെ മറിക്കുവാൻ ശത്രുവിന് കഴിയുകയില്ല എന്ത് കൊണ്ടെന്നാൽ അവൻ ദൈവത്തിൽ ആശ്രയം വച്ചിരിക്കുന്നത്കൊണ്ട് ദൈവം അവനെ പൂർണ്ണ സമാധാനത്തിൽ കാക്കുന്നു. ദൈവജനമേ നമ്മുടെ അടിസ്ഥാനങ്ങളെ മറിക്കുവാൻ ഇന്നും ശത്രു പോരാടുന്നുണ്ടെങ്കിലും ഭയ്യപ്പെടേണ്ട കാര്യവും ഇല്ല. നമ്മെ ദൈവം നിറുത്തിയിരിക്കുന്ന അടിസ്ഥാനം ഉറപ്പുള്ളതാണ്. ശത്രുവെ, എന്റെ ഭൗതീക അടിസ്ഥാനങ്ങളെ ഇളക്കുവാൻ നിനക്ക് കഴിഞ്ഞേക്കാം എന്റെ ആത്മീയ അടിസ്ഥാനങ്ങളെ ഇളക്കുവാൻ നിന്നെ കൊണ്ടോ ലോകത്തിൽ ആരെക്കൊണ്ടോ കഴിയുകയിലെന്ന് ശത്രുവിനെ വെല്ലുവിളിച്ച് പറയാം.