‘സങ്കീർത്തന ധ്യാനം’ – 23
പാ. കെ. സി. തോമസ്
‘യഹോവ എനിക്ക് നന്മ ചെയ്തിരിക്കുന്നു’, സങ്കീ : 13:6
ഒരുവന് നന്ദിയുള്ള ഹൃദയം ഉണ്ടായിരിക്കുന്നത് അവന്റെ വ്യക്തിത്വത്തിന്റെ സ്രേഷ്ഠതയെ വെളിപ്പെടുത്തുന്നു. ആരെങ്കിലും ഉപകാരം ചെയ്താൽ നന്ദി പറയുകയെന്നത് സാമാന്യ മര്യാദയാണ്. എന്നാൽ എത്ര ഉപകാരം ചെയ്താലും ഒരു നന്ദിയും ഇല്ലാതെ തിരിച്ച് ദോഷം ചെയ്യുന്ന നന്ദികെട്ട ആളുകൾ ഈ കാലത്ത് വളരെ ഉണ്ട്. എന്തെങ്കിലും നന്മ പ്രതീക്ഷിച്ച് സ്നേഹിക്കുന്നവരും, പ്രതീക്ഷിച്ച നന്മ ലഭിക്കുമ്പോൾ സ്നേഹപ്രകടനങ്ങൾ കാണിക്കുന്ന പലരും നിസ്സാരവിഷയങ്ങളുടെ മുൻപിൽ തള്ളിപ്പറയുന്നവരും തിന്മ ചെയ്യുന്നവരുമായി തീരാറുണ്ട്. ഒരു തികഞ്ഞ ആത്മീയന്റെ വാക്കുകളാണ് മുകളിൽ ഉദ്ധരിച്ചത്. യഹോവ എനിക്ക് നന്മ ചെയ്തിരിക്കകൊണ്ട് ഞാൻ അവന് പാട്ട് പാടി മഹത്വം അർപ്പിക്കും. ഈ ഭക്തന്റെ ജീവിതത്തിൽ അനേകർ തിന്മ പ്രവർത്തിച്ച സന്ദർഭങ്ങളുണ്ട്. ശൗലിനും ജനത്തിനും ദാവീദിൽ കൂടെയുണ്ടായ നന്മ ചെറുതായിരുന്നില്ല. ദീർഘദിവസങ്ങൾ ഭീഷണിയുടെ മുൻപിൽ ഭയന്ന് കഴിഞ്ഞ യിസ്രായേലിന് ഭയം മാറി സ്വസ്ഥമായി ജീവിക്കത്തക്കവണ്ണം അവരുടെ ശത്രുവായ ഫെലിസ്ത്യമല്ലന്റെ തല ഛേദിച്ചു ജയം വരുത്തിയ ദാവീദിനെ കേവലം അസൂയകൊണ്ട് കൊല്ലുവാൻ കാടുകളിലും ഗുഹകളിലും മരുഭൂമിയിലും കൂടെ അനുഗമിച്ച ശൗൽ ചെയ്ത തിന്മ ചെറുതായിരുന്നില്ല. ഒന്നിലധികം പ്രാവശ്യം ഈ ശൗലിനെ കൊല്ലുവാൻ ദാവീദിന് അവസരം ലഭിച്ചിട്ടും യഹോവയുടെ അഭിഷക്തനെ തൊടുകയില്ലയെന്ന് പറഞ്ഞ ദാവീദ് നല്ലൊരു വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു. സ്വന്തം മകൻ ഉൾപ്പടെ വളരെ അടുത്ത് നിന്ന അനേകർ ദാവീദിന് തിന്മ ചെയ്തു. എങ്കിലും തനിക്ക് അവരോട് പരിഭവമോ പോരാട്ടമോ ഉണ്ടായിരുന്നില്ല. ആയതിനാൽ ദൈവത്തിന്റെ ഹൃദയപ്രകാരമുള്ള മനുഷ്യൻ എന്ന സാക്ഷ്യം പ്രാപിക്കുവാനിടയായി. ദാവീദ് നന്മ ചെയ്തിട്ടുള്ള ആളുകൾ തിരിച്ച് തിന്മ ചെയ്യുമ്പോൾ നന്മ ചെയ്യുന്ന ഒരു ദൈവം നമുക്ക് വേണ്ടി ജീവിക്കുന്നുവെന്ന് ഓർക്കുമ്പോൾ നമുക്ക് സന്തോഷിക്കുവാൻ വകയുണ്ട്. നന്മ ചെയ്യുമെന്ന് മാത്രമല്ല, നമ്മുടെ ജീവിതത്തിൽ മറ്റുള്ളവർ ചെയ്യുന്ന ഓരോ തിന്മയും നമുക്ക് നന്മയായി മാറ്റുന്നവൻ കൂടെയാണ് നമ്മുടെ ദൈവം. ആയതിനാൽ നാം തിന്മയോട് തോൽക്കാൻ പാടില്ല. നന്മയാൽ തിന്മയെ ജയിക്കണം. അത് കൊണ്ടാണ് നന്മ ചെയ്ത ദൈവത്തിന് സ്തുതി പാടുമ്പോൾ ‘എൻ മനമേ യഹോവയെ വാഴ്ത്തുക, എന്റെ സർവ്വ അന്തരംഗമേ അവന്റെ വിശുദ്ധനാമത്തെ വാഴ്ത്തുക. അവന്റെ ഉപകാരങ്ങൾ ഒന്നും മറക്കരുത്’ എന്ന് സങ്കീർത്തനക്കാരൻ പാടിയത്. ദൈവത്തിന്റെ ഉപകാരങ്ങൾ മറക്കുന്നത് നന്ദികേടായി തീരുമ്പോൾ ഉപകാരങ്ങൾ ഓർക്കുന്നത് ആരാധനയായി തീരും. അത് കൊണ്ടാണ് സങ്കീർത്തനക്കാരൻ എഴുതിയത് യഹോവ എനിക്ക് ചെയ്ത സകല ഉപകാരങ്ങൾക്കും ഞാൻ അവന് എന്ത് പകരം കൊടുക്കും ? ഞാൻ രക്ഷയുടെ പാനപാത്രം എടുത്ത് യഹോവയുടെ നാമം വിളിച്ചപേക്ഷിക്കും. ദൈവം ചെയ്ത നന്മയ്ക്ക് പകരമായി നമുക്ക് ഒന്നും ചെയ്യുവാനില്ല. നമുക്ക് ചെയ്‍വാൻ കഴിയുന്നത് നന്ദിയുള്ള ഹൃദയത്തോടെ ദൈവത്തിന് സ്തോത്രം ചെയുകയും സ്തുതിക്കുകയും ചെയുക എന്നതാണ്. കാരണം കൂടാതെ നമ്മെ പകയ്ക്കുന്നവർ തലയിലെ രോമങ്ങളിലും അധികം ആകാം. എന്നാൽ ഭയപ്പെടരുത്. നമ്മെ പകയ്ക്കുന്നവർ കണ്ട് ലജ്ജിക്കത്തക്കവണ്ണം നന്മയ്ക്കായിട്ട് ഒരു അടയാളം തന്ന് മാനിക്കുന്ന ദൈവമാണ് നമ്മുടെ ദൈവം. അത് കൊണ്ട് നമുക്ക് പറയാം, ദൈവമേ നീ ഒഴികെ എനിക്ക് ഒരു നന്മയും ഇല്ല. മനുഷ്യരിൽ നിന്നും നന്മ പ്രതീക്ഷിക്കേണ്ട. തിന്മ മാത്രം പ്രതീക്ഷിച്ചാൽ മതി. നമ്മുടെ കർത്താവ് നന്മ മാത്രം ചെയ്തിട്ടും അനേകർ തനിക്ക് തിന്മ മാത്രമാണ് തിരിച്ചു നൽകിയത്. എങ്കിലും ഗത്ശമനയിലും, ഗോൽഗോഥായിലും എല്ലാം ദോഷം ചെയ്തവർക്കും നന്മ ചെയ്ത യേശുവിനെ നമുക്ക് മാതൃകയാക്കാം. നന്മ ചെയ്യാൻ കടപ്പെട്ടവർക്ക് തിന്മ ചെയ്യുന്നവർ ദൈവത്തിന്റെ കഠിനമേറിയ ശിക്ഷയ്ക്ക് പാത്രീഭൂതരാകും. ആയതിനാൽ ദൈവത്തോടും മനുഷ്യരോടും നന്ദി ഉള്ളവരായി ജീവിക്കാം. അതാണ് ഏറ്റവും അനുഗ്രഹിക്കപ്പെട്ട ക്രിസ്തീയ ജീവിതം.