‘സങ്കീർത്തന ധ്യാനം’ – 27
പാ. കെ. സി. തോമസ്
‘ദൈവം ഒഴികെ ഒരു നന്മയും ഇല്ല’, സങ്കീ : 16:2
ദൈവത്തെ അനുഭവിച്ചറിയുന്ന ജീവിതമാണ് ആത്മീയജീവിതം. ദാവീദ് ദൈവത്തെ വളരെ രുചിച്ചറിഞ്ഞ ഒരു ദൈവഭക്തനായിരുന്നു. അത് കൊണ്ട് താൻ മറ്റുള്ളവർക്ക് എഴുതി യഹോവ നല്ലവനെന്ന് രുചിച്ചറിയുവിൻ അവനെ ശരണം പ്രാപിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ. ദാവീദ് ദൈവത്തെ ശരണം പ്രാപിച്ച് ജീവിച്ച് അതിന്റെ ഭാഗ്യവും അനുഗ്രഹവും എല്ലാം പ്രാപിച്ചു. ഈ സങ്കീർത്തനത്തിന്റെ ആരംഭത്തിൽ ദാവീദ് എഴുതി, ദൈവമേ ഞാൻ നിന്നെ ശരണം പ്രാപിച്ചിരിക്കയാൽ എന്നെ കാത്തു കൊള്ളേണമേ. ദൈവത്തെ കർത്താവായി ജീവിതത്തിൽ അംഗീകരിച്ചതിനാലാണ് തനിക്ക് ദൈവത്തിൽ ശരണം പ്രാപിക്കാനിടയായത്. ശരണം പ്രാപിച്ചതിനാൽ ദൈവം തന്നെ കാത്തുകൊള്ളുക മാത്രമല്ല ദൈവത്തെ തനിക്കനുഭവിച്ചറിയുവാൻ ഇടയായി. ദൈവത്തിൽ നിന്ന് അല്ലാതെ തനിക്ക് ഒരു നന്മയും ഇല്ലെന്നും തന്റെ സകല നന്മയുടെയും ഉറവിടം ദൈവമാണെന്നും അനുഭവത്തിൽ രുചിച്ചറിഞ്ഞു. സകലതും അവനിൽ നിന്നും അവനാലും അവങ്കലേക്കുമാകുന്നുവെന്ന് പൗലോസ് അപ്പോസ്തോലനും അനുഭവത്തിൽ അറിഞ്ഞു. ഏറ്റവും വലിയ നന്മ ദൈവം അതന്നെയാണ്. ദൈവം ജീവിതത്തിൽ ഉണ്ടെങ്കിൽ നന്മ തേടി എങ്ങും പോകേണ്ട ആവശ്യം ഇല്ല. നന്മയും കരുണയും ആയുഷ്കാലം മുഴുവൻ പിന്തുടർന്ന് കൊണ്ടിരിക്കും. ശാരീരികവും, മാനസികവും, ആത്മീയവും, ഭൗതീകവുമായ, സകല അനുഗ്രഹങ്ങളും ദൈവത്തിലുണ്ട്. മുൻപേ അവന്റെ രാജ്യവും നീതിയും അന്വേഷിച്ചാൽ ജീവിതത്തിൽ പ്രഥമ സ്ഥാനം ദൈവത്തിന് കൊടുത്താൽ ഇതൊക്കെയും ലഭിക്കുമെന്ന് യേശു പറഞ്ഞു. മനുഷ്യന് അത്യാവശ്യമായിരിക്കുന്ന ഭക്ഷണം, പാനീയം, വസ്ത്രം, പാർപ്പിടം, വരുമാനമാർഗ്ഗം, ഭാര്യ, ഭർത്താവ്, മക്കൾ, കുടുംബം, ജീവനും ഭക്തിക്കും ആവശ്യമായതെല്ലാം ദൈവത്തിൽ നിന്ന് ലഭിക്കും. യിസ്രായേലിലെ ഗോത്രങ്ങൾക്ക് അവകാശം വീതിച്ചപ്പോൾ ലേവ്യർക്ക് ഓഹരിയും അവകാശവും പറഞ്ഞില്ല. അവരുടെ ദൈവമായ യഹോവ അവരുടെ ഓഹരിയും അവകാശവുമാണെന്ന് ദൈവം പറഞ്ഞു. അവർ നിയമപെട്ടകം ചുമക്കുന്നവരും ദൈവസന്നിധിയിൽ ശുശ്രുഷിക്കുന്നവരുമാകയാൽ യഹോവ തന്നെ അവരുടെ അവകാശവും നന്മയും ആയിരുന്നു. ഇതര ഗോത്രക്കാരേക്കാൾ വലിയ അവകാശവും ഓഹരിയുമാണ് അവർക്ക് കൊടുത്തത്. ദൈവത്തിന് ജീവിതത്തിൽ പ്രഥമസ്ഥാനം കൊടുക്കുകയും ദൈവത്തെ കർത്താവായി അംഗീകരിച്ച് കർത്താവിൽ ശരണപ്പെടുന്നവർക്കും മാത്രമേ ഈ നന്മ ലഭിക്കുകയുയുള്ളൂ. പലർക്കും ദൈവം നന്മയുടെ അടിസ്ഥാനമാണെന്ന് പറയുവാൻ കഴിയുകയില്ല. യേശുവിനെ കർത്താവ് എന്ന് വായ് കൊണ്ട് ഏറ്റ് പറയുകയും ദൈവം അവനെ മരിച്ചവരുടെ ഇടയിൽ നിന്ന് ഉയർപ്പിച്ചുവെന്ന ഹൃദയംകൊണ്ട് വിശ്വസിക്കുകയും ചെയ്യുന്ന രക്ഷിക്കപ്പെട്ട ഒരു ദൈവപൈതലിന് മാത്രം പറയാൻ കഴിയുന്ന സാക്ഷ്യമാണ് എന്റെ ദൈവം ഒഴികെ ഒരു നന്മയും എനിക്കില്ല. അവർ അനുഭവിക്കുന്ന സകല നന്മകളും ദൈവം നൽകിയതാണ്. ഒന്നും അവർ നേടിയതല്ല. ദൈവം നൽകിയതാണ്. ലഭിച്ചതല്ലാതെ ഒന്നും ഇല്ല. പ്രാപിച്ചതല്ലാതെ ഒന്നും ഇല്ല. അവരുടെ ആയുസ്സും ആരോഗ്യവും അവരുടെ ബുദ്ധിയും ശക്തിയും അവരുടെ ശബ്ദവും ബലവും ദൈവം നൽകുന്നതാണ്. ആത്മീയവും ഭൗതീകവുമായതെല്ലാം ദൈവം നൽകിയതാണ്. സർവ്വവും യേശുനാഥനായ് സമർപ്പണം ചെയ്യുവാൻ അവർ ബാദ്ധ്യസ്ഥരാണ്. ദൈവം തരുന്ന നന്മകൾ എല്ലാം ദൈവനാമത്തിന് മഹത്വമാകാനാണ്. ദൈവം നൽകുന്ന ആത്മീയ അനുഗ്രഹങ്ങളാകുന്ന പരിശുദ്ധാത്മ അഭിഷേകവും, ശക്തിയും കൃപകളും, കൃപാവരങ്ങളും പൊതുസഭയുടെ ആത്മീയ വർദ്ധനവിനായിരിക്കുന്നത് പോലെ ദൈവം നൽകുന്ന ഭൗതീക നന്മകളും സഭയുടെയും സഭയിലുള്ളവരുടെയും ഭൗതീക പുരോഗതിക്കും അനുഗ്രഹത്തിനാണെന്ന് മനസ്സിലാക്കണം. അത് മനസ്സിലാക്കിയതിനാൽ ദാവീദ് എഴുതി ഭൂമിയിലെ വിശുദ്ധന്മാരോ അവർ എനിക്ക് പ്രസാദമുള്ള സ്രേഷ്ഠന്മാർ തന്നെ. ദൈവം നൽകുന്ന സകല ആത്മീയവും ഭൗതീകവുമായ നന്മകൾ നമുക്ക് സ്രേഷ്ഠനായിരിക്കുന്ന ഭൂമിയിലെ വിശുദ്ധന്മാരുടെ പുരോഗതിക്കായി ഉപകരിക്കുവാൻ നാം കടപ്പെട്ടിരിക്കുന്നു. ദൈവം അതിനായി ഏവർക്കും കൃപ നൽകട്ടെ.