‘സങ്കീർത്തന ധ്യാനം’ – 29
പാ. കെ. സി. തോമസ്
‘ജീവിതത്തിൽ ഒരു പങ്കാളി’, സങ്കീ : 16:5
മനുഷ്യന്റെ ആയുഷ്കാലം എഴുപത് സംവത്സരം ഏറെയായാൽ എൺപത് സംവത്സരം. അതിന്റെ പ്രതാപം പ്രയാസവും ദുഃഖവുമത്രെ. മനുഷ്യജീവിതം സുഖദുഃഖസമ്മിശ്രമായ ഒരു ജീവിതമാണ്. എത്ര പ്രതാപത്തോട് ജീവിക്കുന്നവന്റെ അവസ്ഥയും പ്രയാസവും ദുഃഖവും കലർന്നതാണ്. സ്ത്രീ പ്രസവിച്ച മനുഷ്യൻ അല്പായുസ്സുള്ളവനും കഷ്ടസമ്പൂർണ്ണനുമത്രെയെന്നും, തീപ്പൊരി ഉയരെ പറക്കുംപോലെ മനുഷ്യൻ കഷ്ടതയ്ക്കായി, ജനിച്ചിരിക്കുന്നുയെന്നും നാം തിരുവചനത്തിൽ വായിക്കുന്നു. ഉയരത്തിലേക്ക് പറക്കുന്ന തീപ്പൊരി ശ്രദ്ധിച്ചാൽ ഒരു നിമിഷം കൊണ്ട് അത് അണഞ്ഞു പോകുന്നത് കാണാം. എന്നാൽ അതെ സ്ഥാനത്ത് മറ്റൊന്ന് എത്തി കഴിയും. അത് പോലെയാണ് മനുഷ്യജീവിതത്തിലെ കഷ്ടതകൾ. ക്രിസ്തുയേശുവിൽ ഭക്തിയോടെ ജീവിപ്പാൻ ആഗ്രഹിക്കുന്നവർക്കെല്ലാം ഉപദ്രവം ഉണ്ട്. ആ ഉപദ്രവങ്ങളിൽ രോഗവും, ദുഃഖവും, വേദനയും, കഷ്ടതയും ഉണ്ട്. എല്ലാം നഷ്ടപെടുന്ന അനുഭവങ്ങളും, എല്ലാവരാലും ഉപേക്ഷിക്കപ്പെടുന്ന അനുഭവങ്ങളും ഉണ്ട്. ഭക്തനായ ദാവീദും, അനേക കഷ്ടങ്ങൾ അനുഭവിച്ചിട്ടുള്ള ഒരു ദൈവദാസനാണ്. ഒരു കാലത്ത് താൻ മേയ്ച്ചു കൊണ്ടിരുന്ന ആടുകളുടെ അവകാശം തനിക്കുണ്ടായിരുന്നു. എന്നാൽ അഭിഷേക തൈലം തലയിൽ വീണതോട് കൂടി യിസ്രായേൽ ദേശത്തിന്റെ അവകാശം തനിക്ക് കിട്ടുമെന്ന് സ്വാഭാവികമായി ചിന്തിച്ചു കാണും. എന്നാൽ ലഭിച്ചത് അവകാശങ്ങൾ ആയിരുന്നില്ല. കുറെ കഷ്ടതകൾ മാത്രം. ഉണ്ടായിരുന്ന ഭൗതിക അവകാശങ്ങൾ എല്ലാം നഷ്ടപ്പെട്ടു. ഒരു സെന്റ് സ്ഥലം പോലും ഇല്ലാതെ കാടുകളിലും, മലകളിലും, ഗുഹകളിലും, മരുഭൂമിയിലും കൂടെ അലഞ്ഞ് നടന്നപ്പോൾ മനുഷ്യനാകയാൽ ചിന്തിച്ചു കാണും ‘ദൈവം അരുളി ചെയ്തിട്ട് എന്താണിങ്ങനെ സംഭവിച്ചത് ? ദൈവത്തിന്റെ അഭിഷേക തൈലം തലയിൽ വീണാൽ ഇതാണോ അനുഭവം ! ഇതിന് വേണ്ടിയാണോ ശാമുവേലിനെ ദൈവം എന്റെ ഭവനത്തിലേക്ക് അയയ്ച്ചത് ? എന്നാൽ അവനിലുള്ള ദൈവാത്മാവ് അവനോട് സംസാരിച്ചു : ‘നിനക്ക് ഒരു അവകാശം ഉണ്ട്. കല്ലും, മുള്ളും, പറക്കാരയും, കുന്നും, താഴ്വരയുമുള്ള ശൗലിന്റെ ദേശത്ത് അവകാശമില്ലെങ്കിലും മനോഹരമായ ദേശത്ത് നിനയ്ക്കായി അളവ് നൂൽ വീണിരിക്കുന്നു. ആ ദേശത്തിന് ഒരു പങ്കുകാരനും ഉണ്ട്. ശൗൽ തന്റേതെന്ന് പറഞ്ഞ് യിസ്രായേൽ ദേശം പിടിച്ചടക്കി വച്ച് നിന്നെ അവിടേക്ക് അടുപ്പിക്കാതിരിക്കാൻ ശ്രമിക്കുമ്പോൾ, ഈ പങ്കുകാരൻ നിശ്ചയമായും നിന്റെ അവകാശം നിനക്ക് തരുന്നവനാണ്. അപ്പോൾ ദാവീദ് ഗ്രഹിച്ചു എന്റെ അവകാശത്തിന് ഒരു പങ്കുകാരനായി അവനെ കാണുന്നവർക്ക് മാത്രമാണ് അവൻ പാനപാത്രത്തിന്റെ പങ്കുകാരനായിരിക്കുന്നത്. മനുഷ്യന്റെ ആഗ്രഹം അവന്റെ അവകാശത്തിന് പങ്കുകാരായി ആരും കാണരുത് എന്നാണ്.
എന്നാൽ പാനപാത്രത്തിന് പങ്കുകാരെ കിട്ടിയാൽ കൊള്ളാമെന്ന് അവൻ ആഗ്രഹിക്കുന്നു. എന്റേതെന്ന് പറഞ്ഞ് പല അവകാശങ്ങളും കൈയടക്കി വച്ചിരിക്കുന്നവർക്ക് കഷ്ടതയുടെ പാനപാത്രവും അവരുടേത് മാത്രമായി അവശേഷിക്കുന്നു. എന്നാൽ ദൈവമക്കൾക്ക് അവരുടെ കഷ്ടതയുടെ പാനപാത്രം മുഴുവനും അവർ തന്നെ കുടിക്കേണ്ട. അവരുടെ പങ്കാളിയായി യേശു തന്റെ ഓഹരി സ്വീകരിക്കാൻ തയ്യാറായി അരികിൽ ഉണ്ട്. അവന്റെ പാനപാത്രം അവൻ തന്നെ മട്ടോള്ളം ഊറ്റി കുടിച്ചു. ഇന്ന് അവൻ നമ്മുടെ പാനപാത്രത്തിന്റെ പങ്കുകാരൻകൂടെ ആയിരിക്കുന്നു. നമ്മുടെ കഷ്ടതയിൽ അവൻ നമ്മോട് കൂടെ കഷ്ടപ്പെടുന്നു. മാർത്തയുടെയും മറിയയുടെയും സന്തോഷത്തിൽ പങ്കാളിയായവൻ ദുഖത്തിലും പങ്കാളിയായി. അവൻ ദുഃഖിക്കുന്നവരോട് കൂടെ ദുഃഖിക്കുന്നവനും, കരയുന്നവരോട് കൂടെ കരയുന്നവനും ആണ്. അവൻ നമ്മുടെ പങ്കുകാരനായിരിക്കുമ്പോൾ നാം അവന്റെ കഷ്ടാനുഭവങ്ങളുടെ കൂട്ടായ്മ അനുഭവിക്കേണ്ടതാണ്. നമ്മുടെ ജീവിതത്തിലെ കഷ്ടങ്ങൾ അവന്റെ കഷ്ടതകളിൽ നമ്മെ പങ്കാളിയാക്കുന്ന സ്രേഷ്ഠമായ അനുഭവം മാത്രമാണ്. അവനോട് കൂടെ കഷ്ടതയുടെ കൂട്ടവകാശവും നമുക്കുണ്ട്. സഹിക്കുന്നുവെങ്കിൽ മാത്രമേ കൂടെ വാഴാൻ കഴിയൂ.
അവന്റെ കഷ്ടതയുടെ തുല്യ പങ്കാളിത്തം നാം വഹിക്കേണ്ടതില്ല. അങ്ങനെയെങ്കിൽ അത് വഹിക്കുവാൻ ലോകത്തിൽ ആർക്കും തന്നെ കഴിയുകയില്ല. ദൈവസഭയിലുള്ള എല്ലാവരും ചേർന്ന് അത് പങ്കിട്ടാൽ മതി. ലോകത്തിൽ വച്ച് പാനപാത്രത്തിന്റെ പങ്ക് നാം അധികം അനുഭവിക്കുന്നുവെങ്കിലും, സ്വർഗ്ഗത്തിൽ – നിത്യതയിൽ അവകാശത്തിന്റെ പങ്ക് മാത്രമാണ് നമുക്കുള്ളത്. ഈ രണ്ട് സന്ദർഭങ്ങളിലും നല്ല പങ്കാളിയായ കർത്താവ് നമ്മോട് കൂടെ ഉണ്ട്. ദൈവമക്കൾക്ക് മാത്രമാണ് അവൻ പങ്കാളിയായിരിക്കുന്നത്. ഒരു നിമിഷം ചിന്തിക്കുക ! ഈ നല്ല പങ്കാളികൂടെ ഉള്ളതായി അനുഭവപ്പെടുന്നില്ലേ ?