‘സങ്കീർത്തന ധ്യാനം’ – 30
പാ. കെ. സി. തോമസ്
‘എനിക്ക് നല്ലൊരു അവകാശം ലഭിച്ചിരിക്കുന്നു’, സങ്കീ : 16:6
അവകാശങ്ങൾ എല്ലാം നിഷേധിക്കപ്പെട്ടവനായി ദീർഘവർഷങ്ങൾ ജീവിക്കേണ്ടി വന്ന ഒരുവനായിരുന്നു ഈ സങ്കീർത്തനക്കാരൻ. അപ്പനും അമ്മയും തന്നെ ഉപേക്ഷിച്ച സമയങ്ങൾ ഉണ്ടായിട്ടുണ്ട്. അമ്മായിയപ്പൻ തന്നെ വീട്ടിൽ കയറ്റാതെ കൊല്ലുവാൻ നടന്ന അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എല്ലാം നഷ്ട്ടപെട്ടവനായി മരുഭൂമിയിലും, ഗുഹകളിലും, വനാന്തരങ്ങളിലുമായി രാപ്പകൽ കഴിയേണ്ട സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്. ന്യായമായി ലഭിക്കേണ്ട എല്ലാ അവകാശങ്ങളും നഷ്ട്ടപെട്ടവനായി ജീവിക്കുന്ന സാഹചര്യങ്ങളിലും തനിക്ക് ആനന്ദവും സന്തോഷവും തന്റെ ഉള്ളത്തിൽ നൽകിയ ഒരു വിഷയം അളവ് നൂൽ തനിക്ക് മനോഹരദേശത്ത് വീണിരിക്കുന്നു. അതേ തനിക്ക് നല്ലൊരുവകാശം ലഭിച്ചിരിക്കുന്നു എന്ന വിശ്വാസവും ഉറപ്പും ആയിരുന്നു. അളവ് നൂൽ കൊണ്ട് യോശുവ കനാൻ ദേശം അളന്ന് യിസ്രായേൽ ഗോത്രങ്ങൾക്ക് നൽകിയത് പോലെ കനാൻ ദേശത്തെക്കാൾ മനോഹരദേശത്ത് അളവ് നൂൽ വീണ് നല്ലൊരു അവകാശം ലഭിച്ചു എന്ന് പാടിയത്, ദൈവമക്കൾക്ക് സ്വർഗ്ഗത്തിൽ ലഭിക്കാൻ പോകുന്ന പ്രതിഫലങ്ങളെക്കുറിച്ചും അവകാശത്തെ കുറിച്ചും ഉറപ്പായി വിശ്വസിച്ചത് കൊണ്ടാണ്. നാം മക്കൾ എങ്കിലോ അവകാശികളും ആകുന്നു, ദൈവത്തിന്റെ അവകാശികളും ക്രിസ്തുവിന്റെ കൂടാവകാശികളുംതന്നെ എന്ന് റോമർ : 8:17 ൽ പൗലോസ് അപ്പോസ്തോലൻ എഴുതി. ഈ ലോകത്തിന്റെ അവകാശത്തേക്കാൾ നല്ല അവകാശമാണ് ദൈവം നൽകുന്ന അവകാശം. എല്ലാ ഗോത്രങ്ങൾക്കും അവകാശമായി ഭൗതീക സ്ഥലങ്ങൾ നല്കിയപ്പോൾ ലേവ്യർക്കോ ഞാൻ സമാഗമന കൂടാരം സംബന്ധിച്ച് അവർ ചെയ്യുന്ന വേലയ്ക്ക് യിസ്രായേലിൽ ഉള്ള ദശാംശം എല്ലാം അവകാശമായി കൊടുത്തിരിക്കുന്നു” എന്ന് ദൈവം അരുളിച്ചെയ്തു (സംഖ്യാ :18:21). “അത് കൊണ്ട് അവർക്ക് യിസ്രായേൽ മക്കളുടെ ഇടയിൽ അവകാശം അരുതേ എന്നും” ദൈവം കല്പിച്ചു. (സംഖ്യാ :18:20).
ലൗകീക അവകാശങ്ങളെ തടഞ്ഞ് വയ്ക്കുവാൻ കഴിയും, അപഹരിക്കുവാൻ കഴിയും. എന്നാൽ ദൈവം നൽകുന്ന അവകാശങ്ങളെ തടഞ്ഞു വയ്ക്കുവാനോ, അപഹരിക്കുവാനോ തീർക്കും കഴിയുകയില്ല. മിസ്രയീമിലെ നിക്ഷേപങ്ങളെക്കാൾ ക്രിസ്തുവിന്റെ നിന്ദയെ വലിയ ധനമായി എണ്ണുവാൻ മോശയ്ക്ക് കഴിഞ്ഞതിന്റെ കാരണം, ഫറവോന്റെ പുത്രിയുടെ മകൻ എന്ന നിലയിൽ നിന്നാൽ ലഭിക്കുന്ന അവകാശങ്ങളായ മിസ്രയേമ്യ നിക്ഷേപങ്ങളെക്കാൾ ദൈവജനത്തോട് കൂടെ കഷ്ടം അനുഭവിക്കുകയും, ക്രിസ്തുവിന്റെ നിന്ദ സഹിക്കുകയും ചെയ്താൽ ലഭിക്കുന്ന പ്രതിഫലം സ്രേഷ്ഠമായി കണ്ടതിനാലാണ്. സ്വർഗത്തിൽ സൂക്ഷിച്ചിരിക്കുന്നതും, ക്ഷയം, മാലിന്യം, വാട്ടം, എന്നിവ ഇല്ലാത്തതുമായ അവകാശമാണ് ദൈവം നമുക്ക് വേണ്ടി കരുതി വച്ചിരിക്കുന്നത്. ആദിമ വിശുദ്ധന്മാർ സമ്പത്തുകളുടെ അപഹാരം സന്തോഷത്തോടെ സഹിച്ചതിന്റെ രഹസ്യം സ്വർഗ്ഗത്തിൽ തങ്ങൾക്ക് ഭൂമിയിലെ സമ്പത്തിനേക്കാൾ ഉത്തമസമ്പത്ത് ഉണ്ടെന്ന ഉറപ്പ് കൊണ്ടായിരുന്നു. അവരോ അധികം നല്ലതിനെ സ്വർഗ്ഗീമായതിനെ തന്നെ കാംക്ഷിച്ചിരുന്നു. എന്ത് കൊണ്ടെന്നാൽ ഭൂമിയിൽ ഉള്ള എല്ലാറ്റിനേക്കാളും അധികം നല്ലത് സ്വർഗ്ഗീയമായത് എന്ന് അവർക്ക് മനസ്സിലാക്കുവാൻ ഭാഗ്യം ലഭിച്ചു. അത് കൊണ്ട് ഭൗതീകമായ അവകാശങ്ങൾക്കായി പൊരുതാതെ ആത്മീയ അവകാശങ്ങൾ പ്രാപിക്കുവാനുള്ള വാഞ്ച ഉണ്ടായാൽ എത്ര വലിയ അനുഗ്രഹമായിരിക്കും. അങ്ങനെയുള്ളവർക്ക് പറയുവാൻ കഴിയും, അതെ, നല്ലൊരു അവകാശം എനിക്ക് ലഭിച്ചിരിക്കുന്നു. പുഴുവും തുരുമ്പും കടക്കയും കള്ളന്മാർ തുരന്ന് മോഷ്ടിക്കയും ചെയ്യുന്ന മായയായ അവകാശങ്ങളുടെ പിന്നാലെ ഓടി ജീവിതം നഷ്ടപ്പെടുത്താതെ സ്വർഗ്ഗീയമായതിനെ ചിന്തിച്ച് കാംക്ഷിച്ച് അവകാശമെന്ന പ്രതിഫലം കർത്താവ് തരുമെന്ന് വിശ്വസിച്ച് വിശ്വസ്തതയോടെ ദൈവത്തിന് വേണ്ടി നിലകൊള്ളാം.