‘സങ്കീർത്തന ധ്യാനം’ – 33
പാ. കെ. സി. തോമസ്
‘തന്നെ ശരമാക്കുന്നവരെ രക്ഷിക്കുന്ന ദൈവം’, സങ്കീ : 17:6
ദൈവത്തെ ശരണമാക്കുന്നവർക്കുള്ള അനുഗ്രഹം വളരെയാണ്. മനുഷ്യരിൽ àആശ്രയിക്കുന്നതിനേക്കാൾ യഹോവയിൽ ആശ്രയിക്കുന്നത് നല്ലത്. പ്രഭുക്കന്മാരിൽ ആശ്രയിക്കുന്നതിനേക്കാൾ യഹോവയിൽ ആശ്രയിക്കുന്നത് നല്ലത്. എന്ത് കൊണ്ടെന്നാൽ ദൈവത്തിൽ ശരണപ്പെടുന്നവർ ഭാഗ്യവാന്മാരാണ്. രഥങ്ങളിലും കുതിരകളിലും ആശ്രയിക്കുന്നവർ കുനിഞ്ഞ് വീണു പോകുമ്പോൾ യഹോവയിൽ ആശ്രയിക്കുന്നവർ എഴുന്നേറ്റ് നിവർന്ന് നിൽക്കും. ദൈവത്തെ ശരണമാക്കുന്നവർക്കുള്ള അനേക അനുഗ്രഹങ്ങൾ അനുഭവിച്ചിട്ടുള്ള ആളായിരുന്നു ദാവീദ്. മല്ലനായ ഗോല്യാത്ത് വെല്ലുവിളിച്ച സമയങ്ങളിൽ ദാവീദിന്റെ സഹോദരന്മാർ ഉൾപ്പടെയുള്ള ശൗലിന്റെ സൈന്യം ഭയന്ന് പുറകോട്ട് ഓടിയിരുന്നു. എന്നത് യുദ്ധക്കളത്തിൽ എത്തിയ ദാവീദ് വെല്ലുവിളി കേട്ട് ഭയന്ന് ഓടിയില്ല. ഭയന്ന് ഓടിയവരോട് ഇവന്റെ നിമിത്തം ആരും അധൈര്യപ്പെടരുതെന്ന് വിളിച്ചു പറഞ്ഞു. ദാവീദ് ദൈവത്തിൽ ശരണപ്പെട്ട് ഉറച്ചു നിന്നു. ഭീഷണിയുടെയും ശാപത്തിന്റെയും വാക്കുകൾ തന്നെ ഭയപ്പെടുത്തിയില്ല. താൻ സേവിക്കുന്ന ദൈവം തന്നെ ശരണമാക്കുന്നവരെ അവരോട് എതിർക്കുന്നവരുടെ കയ്യിൽ നിന്നും തന്റെ വലംകൈയ്യാൽ രക്ഷിക്കുമെന്ന ഉറപ്പ് ദാവീദിനുണ്ടായിരുന്നു. അത് കൊണ്ട് ദാവീദ് വിളിച്ചു പറഞ്ഞു “നെ നിന്ദിച്ചവനായ യിസ്രായേൽ നിരകളുടെ ദൈവമായ യഹോവയുടെ നാമത്തിൽ ഞാൻ നിന്റെ നേരെ വരുന്നു, ഞാൻ നിന്നെ കൊല്ലും. യുദ്ധം ദൈവത്തിനുള്ളതാണ്. ദൈവം നിന്നെ എന്റെ കയ്യിൽ ഏല്പിക്കും.” അവരോട് എതിർത്ത ഗൊല്യാത്തിന്റെ കയ്യിൽ നിന്നും ദാവീദിനെ തന്റെ വലംകൈയാൽ ദൈവം രക്ഷിക്കുക മാത്രമല്ല ഫെലിസ്ത്യ മല്ലനെ കൊന്ന് തങ്ങളോട് എതിർത്തവരുടെ മേൽ വലിയ വിജയം വരിക്കുവാനും ദാവീദിന് കഴിഞ്ഞു. അനേക സന്ദർഭങ്ങളിൽ തന്നോട് എതിർത്തവരുടെ കയ്യിൽ നിന്നും ദാവീദിന് രക്ഷ ലഭിച്ചിട്ടുണ്ട്. ദൈവമാണ് തന്നെ രക്ഷിച്ചത് എന്ന ഉറപ്പുള്ളതിനാൽ ദാവീദ് പാടി. “യഹോവ എന്റെ ശൈലവും എന്റെ കോട്ടയും എന്റെ രക്ഷകനും എന്റെ ദൈവവും ഞാൻ ശരണമാക്കുന്ന എന്റെ പാറയും എന്റെ പരിചയും എന്റെ രക്ഷയായ കൊമ്പും എന്റെ ഗോപുരവും ആകുന്നു”. അത് കൊണ്ട് പ്രതിസന്ധികളുടെ നടുവിൽ ദാവീദ് പ്രാർത്ഥിച്ചു. യഹോവയെ ഞാൻ നിന്നെ ശരണം പ്രാപിക്കുന്നു. എന്നെ വേട്ടയാടുന്ന എല്ലാവരുടെയും കയ്യിൽ നിന്നും എന്നെ വിടുവിക്കേണമേ”. ശത്രുക്കളുടെ കയ്യിൽ നിന്നും രക്ഷ ലഭിക്കുന്നത് ദൈവത്തിന്റെ വലംകൈയാൽ ആണെന്ന് എല്ലാ ഭക്തന്മാരും വിശ്വസിച്ചിരുന്നു. അത് കൊണ്ടാണ് കോരഹ് പുത്രന്മാർ എഴുതിയത് “തങ്ങളുടെ വാള് കൊണ്ടല്ല അവർ ദേശത്തെ കൈവശമാക്കിയത്, സ്വന്തം ഭുജം കൊണ്ടല്ല അവർ ജയം നേടിയത്, ദൈവമേ നിന്റെ വലംകൈയ്യും നിന്റെ ഭുജവും നിന്റെ മുഖപ്രസാദവും കൊണ്ടത്രേ.” എതിർക്കുന്ന ശത്രു എത്ര വലിയവനായാലും, ശക്തനായാലും ദൈവത്തെ ശരണമാക്കുന്നവർക്ക് വേണ്ടി ദൈവത്തിന്റെ വലംകൈ ഉയരും. തന്റെ ജനത്തെ അവരോട് എതിർക്കുന്നവരുടെ കയ്യിൽ നിന്നും രക്ഷിക്കും. കൂശ്യനായ സേരഹ് പത്ത് ലക്ഷം ആളും മുന്നൂറ് രഥവുമുള്ള സൈന്യവുമായി യഹൂദാരാജാവായ ആസയ്ക്കും അവന്റെ രാജ്യത്തിനും എതിരായി ചെന്നു. ആസ മനുഷ്യരിൽ ആശ്രയിക്കാതെ ദൈവത്തിൽ ശരണപെട്ട് ദൈവത്തോട് പ്രാർത്ഥിച്ചു. യഹോവേ ബലവാനും ബലഹീനനും തമ്മിൽ കാര്യമുണ്ടായാൽ സാഹായിപ്പാൻ നീയല്ലാതെ മറ്റാരുമില്ല. ഞങ്ങളെ സഹായിക്കേണമേ എന്ന് അപേക്ഷിച്ചു. കൂശ്യർ തോറ്റ് ഓടി. അവർ നശിച്ചു പോയി. അശൂർ രാജാവായ സൻഹരീബും അവനോട് കൂടെയുള്ള സൈന്യവും യെരുശലേമിനെയും യഹൂദയെയും പിടിച്ചടക്കുവാൻ ചെന്നു. ഭീഷണിപ്പെടുത്തി അവരുടെ ധൈര്യം ക്ഷയിപ്പിക്കുവാൻ ശ്രമിച്ചു. യെഹെസ്‌ക്യാവും യെശയ്യാവും ദൈവത്തിൽ ശരണപ്പെട്ട് സ്വർഗ്ഗത്തിലേക്ക് നോക്കി നിലവിളിച്ച് പ്രാർത്ഥിച്ചു. ദൈവം തന്റെ ദൂതനെ അശൂർപാളയത്തിൽ അയച്ചു. ഒരു ലക്ഷത്തി എൺപത്തിഅയ്യായിരം പേരെ കൊന്ന് യിസ്രായേലിനെ രക്ഷിച്ചു. നമ്മോട് എതിർക്കുന്നവർ അനേകരുണ്ടെങ്കിലും നാം ഭയപ്പെടേണ്ട കാര്യമില്ല. ദൈവത്തിൽ ശരണപ്പെട്ട് ദൈവത്തോട് അപേക്ഷിക്കുമെങ്കിൽ ദൈവം നല്കുന്ന രക്ഷ സ്വന്തം കണ്ണാലെ കാണാൻ കഴിയും.