‘സങ്കീർത്തന ധ്യാനം’ – 35
പാ. കെ. സി. തോമസ്
‘സ്തുത്യനായ യഹോവയെ വിളിച്ചപേക്ഷിക്കുന്നു’, സങ്കീ : 18:3
സകല ശത്രുക്കളുടെ കയ്യിൽ നിന്നും ശൗലിന്റെ കയ്യിൽ നിന്നും രക്ഷ പ്രാപിച്ച ദാവീദ് തന്റെ അനുഭവത്തിൽ നിന്നും കുറിച്ച വാക്കുകളാണ് നമ്മുടെ ധ്യാന വിഷയം. തന്റെ വിടുതലിന്റെയും വിജയത്തിന്റെയും പ്രധാന രഹസ്യം സ്തുത്യനായ യഹോവയെ താൻ വിളിച്ചപേക്ഷിച്ചതായിരുന്നു. സ്തുതിയ്ക് യോഗ്യനായവനെ സ്തുതിയോടെ വിളിച്ചപേക്ഷിച്ചാൽ വിടുതലും വിജയവും ലഭിക്കും. സ്തുതിക്ക് യോഗ്യനായ ദൈവം സ്തുതിയുടെ മീതെ വസിക്കുന്നവനാണ്. നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടെ അറിയിക്കുകയത്രേ വേണ്ടത് എന്ന് വചനം പറയുന്നു. എതിർപ്പുകളോ പോരാട്ടങ്ങളോ കണ്ട് വിചാരപ്പെട്ടിരിക്കാതെ സ്തോത്രം ചെയ്ത് കൊണ്ട് ദൈവത്തെ വിളിച്ചപേക്ഷിച്ചാൽ ദൈവം വിടുതലിന്റെ കരവുമായി വെളിപ്പെടും. സ്തുതിക്കുന്നവരുടെ നടുവിൽ ദൈവം ഒരു മഹാവീരനെ പോലെ വെളിപ്പെടും. യോദ്ധാവിനെപ്പോലെ തീക്ഷണത ജ്വലിപ്പിക്കും. സങ്കീർത്തനക്കാരൻ അനുഭവത്തിൽ എഴുതി സകല ജാതികളും എന്നെ ചുറ്റി വളഞ്ഞു. തേനിച്ചപോലെ ചുറ്റി വളഞ്ഞു മുൾതീ പോലെ കെട്ടു പോയി. ഞാൻ മരിക്കയില്ല. ജീവനോടിരുന്ന് അവന്റെ പ്രവർത്തികളെ വർണ്ണിക്കും. തന്നെ കൊല്ലാൻ തേനീച്ച ചുറ്റി വളയുന്നത് പോലെ ശത്രുക്കൾ ചുറ്റി വളഞ്ഞ സമയങ്ങളുണ്ട്. എന്നാൽ അവർക്ക് തന്നെ കൊല്ലാൻ കഴിയുകയില്ലെന്ന് ഉറപ്പായി പറയാൻ കഴിയും. തന്റെ കൂടാരത്തിൽ ഉല്ലാസത്തിന്റെയും ജയത്തിന്റെയും ഘോഷം ഉള്ളതിനാൽ സ്തുതിയുടെ മീതെ വസിക്കുന്നവന്റെ സാന്നിദ്ധ്യം തന്റെ ഭവനത്തിലുണ്ടെന്ന് മാത്രമല്ല അവന്റെ വലങ്കൈ ഉയർന്നിരിക്കുന്നു. അവന്റെ വലങ്കൈ വീര്യം പ്രവർത്തിക്കുന്നു എന്ന ഉറപ്പ് തനിക്ക് ഉണ്ടായതിനാലായിരുന്നു. ദൈവത്തെ സ്തുതിക്കുവാൻ വായെ വിസ്താരത്തിൽ തുറക്കുക എന്ന് ആസാഫ് എഴുതിയിട്ട് അടുത്ത വാചകത്തിൽ അങ്ങനെ ചെയ്താൽ ദൈവം വേഗത്തിൽ അവരുടെ ശത്രുക്കളെ കീഴടക്കുകയും വേഗത്തിൽ വൈരിയുടെ നേരെ കൈത്തിരിക്കുകയും ചെയ്യുമെന്ന് പറഞ്ഞു. ദൈവഭക്തന്മാരുടെ ജീവിതത്തിൽ അവരുടെ പ്രതികൂല സാഹചര്യങ്ങളിൽ അവർ ദൈവത്തെ സ്തുതിക്കുകയും മഹത്വപ്പെടുത്തുകയും വിളിച്ചപേക്ഷിക്കുകയും ചെയ്തതിനാൽ ദൈവം അവർക്ക് വിജയം നൽകിയ അനേക സന്ദർഭങ്ങൾ കാണാൻ കഴിയും. യെഹോശാഫാത്ത് രാജാവിനും യഹൂദ രാജ്യത്തിനും എതിരെ മൊവാബ്യരും അമ്മോന്യരും മേയൂന്യരും യുദ്ധത്തിന് സംഘിടിതമായി ചെന്ന സമയം ദൈവഭക്തനായ രാജാവ് ദൈവീക ആലോചന പ്രകാരം സൈന്യത്തിന്റെ മുൻപിൽ ദൈവത്തെ വാഴ്ത്തുവാനും സ്തുതിക്കുവാനും സംഗീതക്കാരെ നിയമിച്ചു. ദൈവം അവരുടെ ശത്രുക്കളെ നിർമൂലമാക്കി. യഹോവ അവർക്ക് ശത്രുക്കളുടെ മേൽ ജയോത്സവം നൽകി രക്ഷിച്ചു. ഇന്നും നമുക്ക് ശത്രുക്കൾ ഉണ്ട്. അത് ജഡവും രക്തവുമുള്ള മനുഷ്യരല്ല. വാഴ്ചകളും അധികാരങ്ങളും അന്ധകാരലോകാധിപതികളും ശക്തികളും ആയ കർതൃത്ത്വങ്ങളാകുന്ന പൈശാചിക ശക്തികളാണ്. അവയുടെ മേൽ നമുക്ക് ജയം പ്രാപിക്കുവാൻ നമ്മുടെ ബലം കൊണ്ടോ ശക്തി കൊണ്ടോ ജഡീക ആയുധങ്ങൾ കൊണ്ടോ കഴിയുകയില്ല. സ്തുത്യനായ ദൈവത്തിന്റെ മുൻപിൽ സ്തുതിയും സ്തോത്രവും പ്രാർത്ഥനയും ഉപവാസമാകുന്ന ആയുധങ്ങളോട് കൂടെ ദൈവത്തെ വിളിച്ചപേക്ഷിച്ചാലേ കഴിയുകയുള്ളൂ. ആ ആയുധങ്ങൾ പ്രയോഗിക്കുവാൻ ദൈവം ബലവും കൃപയും തരും. അത് കോട്ടകളെ ഇടിക്കുവാൻ തക്കവണ്ണം ശക്തിയേറിയതായി തീരും. ശത്രു എത്ര ബലവാനായാലും സ്തുതിച്ചു വിളിച്ചപേക്ഷിക്കുന്നവർക്ക് വേണ്ടി സർവ്വശക്തിയുള്ള ദൈവം യുദ്ധം ചെയ്യാനിറങ്ങി വരുന്നതിനാൽ ശത്രു പരാജയപ്പെടും, ദൈവജനം വിജയിക്കും. ദൈവം യിരെമ്യാവിനോട് പറഞ്ഞു അവർ നിന്നോട് യുദ്ധം ചെയ്യും. അവർ നിന്നോട് ജയിക്കയില്ല. നിന്നെ രക്ഷിക്കുവാൻ ഞാൻ നിന്നോട് കൂടെയുണ്ടെന്ന് യഹോവയുടെ അരുളപ്പാട്. നമ്മുടെ ദൈവത്തിന് മഹത്വം കൊടുക്കുന്നവരെ കൈവിടുന്നവനല്ല നമ്മുടെ ദൈവം. അവന് കിട്ടേണ്ട സ്തുതി മറ്റൊരാൾക്ക് കൊടുക്കുന്നതോ മറ്റൊരാൾ എടുക്കുന്നതോ ദൈവത്തിന് വെറുപ്പുള്ള കാര്യമാണ്. ആയതിനാൽ മാനുഷിക മുഖത്തേക്ക് നോക്കാതെ ദൈവത്തെ സ്തുതിച്ച് പ്രാർത്ഥിച്ചാൽ ഏത് പ്രശ്‌നത്തിനും പരിഹാരം ഉണ്ടാകും.