‘സങ്കീർത്തന ധ്യാനം’ – 36
പാ. കെ. സി. തോമസ്
‘കഷ്ടതയിൽ യഹോവയെ വിളിച്ചപേക്ഷിച്ചു’, സങ്കീ : 18:4
ദാവീദിനെ ദൈവം സകല ശത്രുക്കളുടെ കയ്യിൽ നിന്നും ശൗലിന്റെ കയ്യിൽ നിന്നും വിടുവിച്ച കാലത്ത് ദൈവത്തെ പാടി സ്തുതിച്ച പാട്ടിന്റെ ഒരു പല്ലവിയാണ് നമ്മുടെ ചിന്താവിഷയം. കഷ്ടതയിൽ ഞാൻ യഹോവയെ വിളിച്ചപേക്ഷിച്ചു. എന്റെ ദൈവത്തോട് നിലവിളിച്ചു. അവൻ തന്റെ മന്ദിരത്തിൽ നിന്നും എന്റെ അപേക്ഷ കേട്ടു. കഷ്ടകാലത്ത് ദാവീദ് ഇന്ന് പലരും ചെയ്യുന്നത് പോലെ പിറുപിറുക്കുകയോ, നിരാശപ്പെടുകയോ, പിന്മാറിപോകുകയോ അല്ല ചെയ്തത്, പ്രത്യുത കഷ്ടകാലത്ത് നീ എന്നെ വിളിച്ചപേക്ഷിക്കുക ഞാൻ നിനക്ക് ഉത്തരമരുളും എന്ന് അരുളിചെയ്ത ദൈവത്തിങ്കലേക്ക് കണ്ണുയർത്തി നിലവിളിക്കുകയത്രേ ചെയ്തത്. കഷ്ടകാലത്ത് തന്റെ ഭക്തന്മാർക്ക് ഉത്തരമരുളുന്ന ദൈവം സ്വർഗ്ഗത്തിലുണ്ട്. ദാവീദിന്റെ കഷ്ടതകളിൽ കൂടുതലും ശൗൽ ഗ്രഹത്തിലൂടെ ഉണ്ടായതാണ്. ശൗൽ ആയിരത്തെ കൊന്നു. ദാവീദോ പതിനായിരത്തെ കൊന്നുയെന്ന് ചില സ്ത്രീകൾ പാടിയ പാട്ടിന്റെ അടികൾ കേട്ട അന്ന് മുതൽ അസൂയ പൂണ്ട് ശൗൽ ദാവീദിനെ കൊല്ലുവാൻ നടന്നു. ദാവീദിനെ തെറ്റിദ്ധരിച്ച് കഷ്ടത വരുത്തിയ ഫെലിസ്ത്യരും. ദാവീദ് ആരാണെന്ന് മനസിലായതിനാൽ നശിപ്പിക്കുവാൻ നടന്ന അമാലേക്യരും. തങ്ങളുടെ ഉദ്ദേശം നടക്കാതെ വന്നതിനാൽ എറിയുവാൻ കല്ലെടുത്ത കൂട്ടുപ്രവർത്തകരും ആ കൂട്ടത്തിൽ ഉണ്ടായിരുന്നു. അവരിൽ കൂടെയെല്ലാം പലവിധ കഷ്ടതകൾ ദാവീദിന് അനുഭവിക്കേണ്ടി വന്നു. അത് നിമിത്തം മരണപാശങ്ങൾ ചുറ്റുകയും അഗാധപ്രവാഹങ്ങൾ ഭ്രമിപ്പിക്കുകയും പാതാളപാശങ്ങൾ വളയുകയും മരണത്തിന്റെ കണികൾ തുടർന്ന് പിടിക്കുകയും ചെയ്യുന്ന അനുഭവങ്ങളുണ്ടായി. കഷ്ടതയുടെ മൂർദ്ധന്യാവസ്ഥയിൽ മരുഭൂമിയിൽ നിന്നും വിളിച്ചുവരുത്തി അഭിഷേകം ചെയ്തത് ഇതിനാണോ എന്ന് ദാവീദ് ചോദിച്ചില്ല. ഞാൻ കാലത്തും ഉച്ചയ്ക്കും വൈകിട്ടും പ്രാർത്ഥിച്ചിട്ട് ഇതാണോ അനുഭവം എന്ന് ചിന്തിച്ചില്ല. ദൈവസന്നിധിയിലേക്ക് കണ്ണുകൾ ഉയർത്തി നിലവിളിക്കുകയാണ് ചെയ്തത്. ഭക്തന്മാർക്ക് കഷ്ടതയിൽ കണ്ണുയർത്താനൊരു ഇടമുണ്ട്. അവർ കണ്ണുയർത്തുന്നത് കാണാൻ കഴിയാത്ത, കേൾക്കാൻ കഴിയാത്ത ഒരു മിഥ്യാ മൂർത്തിയിലേക്കല്ല. അവരുടെ കഷ്ടത കാണുന്ന നിലവിളി കേൾക്കുന്ന സങ്കടം അറിയുന്ന ജീവനുള്ള ദൈവത്തിങ്കലേക്കാണ്. കണ്ണുനീരോടെ ഈ ദൈവത്തെ വിളിച്ചപേക്ഷിക്കുന്ന ആർക്കും ഉത്തരം കിട്ടാതെ പോകയില്ല.ദൈവപൈതലിന്റെ നിലവിളിയുടെ മുൻപിൽ ദൈവം അടങ്ങിയിരിക്കയില്ല. തീക്ഷ്‌ണത ജ്വലിപ്പിച്ചുകൊണ്ട് ആകാശം ചായിച്ചു ദൈവം ദാവീദിന് വേണ്ടി ഇറങ്ങിച്ചെന്നു. അപ്പോൾ ഭൂമി ഞെട്ടി വിറച്ചു. മലകളുടെ അടിസ്ഥാനങ്ങൾ ഇളകി. അവൻ കോപിക്കയാൽ അവ കുലുങ്ങിപ്പോയി. അവന്റെ മുൻപിലുള്ള പ്രകാശത്താൽ ആലിപ്പഴവും തീക്കനലും അവന്റെ മേഘങ്ങളിലൂടെ പൊഴിഞ്ഞു. അവൻ അസ്ത്രം എയ്ത് അവരെ ചിതറിച്ചു. അവൻ ഉയരത്തിൽ നിന്നും കൈനീട്ടി കഷ്ടതയിൽ കിടന്ന ദാവീദിനെ പിടിച്ചു. പെരുവെള്ളത്തിൽ നിന്നും വലിച്ചെടുത്തു. ശത്രുവിന്റെ കൈയിൽ നിന്നും തന്നെ പകെച്ചവരുടെ കയ്യിൽ നിന്നും ദാവീദിനെ വിടുവിച്ചു. തനിക്ക് കഷ്ടത വരുത്തിയവർ തന്നെക്കാൾ ബലവാന്മാരായിരുന്നു. എങ്കിലും ലോകത്തിലുള്ള എല്ലാവരേക്കാളും വലിയവൻ ദാവീദിന്റെ സഹായത്തിനെത്തി വിടുവിച്ചു. ദാവീദിന് ദൈവം വിശാലത വരുത്തി. കഷ്ടകാലത്ത് കൂടെയിരിക്കുന്ന ദൈവമാണ് നമ്മുടെ ദൈവം. കഷ്ടകാലത്ത് ആരും കൂടെ കണ്ടെന്ന് വരികയില്ല. എന്നാൽ നമ്മുടെ ദൈവം തുണയായി എത്തും. കഷ്ടത നമുക്ക് ദോഷത്തിനല്ല. നമ്മുടെ മഹത്വം വർദ്ധിപ്പിക്കുവാനും നമ്മെ വിശാലതയിലേക്ക് നയിക്കുവാനുമാണ്. സത്യ ക്രിസ്ത്യാനിയായി കഷ്ടം സഹിക്കേണ്ടി വന്നാൽ ലജ്ജിക്കേണ്ട കാര്യമില്ല. ആ നാമം ധരിച്ച് ദൈവത്തെ മഹത്വപ്പെടുത്തുകയാണ് വേണ്ടത്. അത്കൊണ്ട് കഷ്ടതയിൽ പിറുപിറുക്കാതെ ദൈവസന്നിധിയിൽ കണ്ണുയർത്തി ദൈവത്തോട് നിലവിളിച്ച് ദൈവത്തിൽ നിന്നും മറുപടി പ്രാപിച്ച് അനുഗ്രഹിക്കപെട്ടവരായി തീരാം. ദൈവത്തിന്റെ പ്രവർത്തികൾ കണ്ട് സന്തോഷിക്കാം.