‘സങ്കീർത്തന ധ്യാനം’ – 39
പാ. കെ. സി. തോമസ്
ദൈവത്തിന്റെ വഴി തികവുള്ളത്, സങ്കീ : 18:30
ദൈവം നടത്തിയ വഴികളെക്കുറിച്ച് ഓർത്ത ദാവീദിന് പറയാൻ കഴിഞ്ഞു ദൈവത്തിന്റെ വഴികൾ പൂർണ്ണതയുള്ളതാണ്. മനുഷ്യന്റെ വഴികളും ദൈവത്തിന്റെ വഴികളും തമ്മിൽ വ്യത്യാസം ഉണ്ട്. ദൈവത്തിന്റെ പ്രവർത്തികൾ തികവുള്ളതായിരിക്കുന്നത് പോലെ, ദൈവത്തിന്റെ ന്യായപ്രമാണം തികവുള്ളതായിരിക്കുന്നത് പോലെ, ദൈവം തന്നെ പൂർണ്ണത ഉള്ളവനായിരിക്കുന്നത് പോലെ, ദൈവത്തിന്റെ വഴികളും ദൈവം ചെയ്യുന്നതും എല്ലാം തന്നെ പൂർണ്ണതയുള്ളതാണ്. ദൈവം അരുളിച്ചെയ്തു “ആകാശം ഭൂമിയ്ക്ക് മീതെ ഉയർന്നിരിക്കുന്നത് പോലെ എന്റെ വഴികൾ നിങ്ങളുടെ വഴികളിലും എന്റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങളിലും ഉയർന്നിരിക്കുന്നു” (യെശ : 55:9) ദൈവം തന്റെ ജനത്തിന് വേണ്ടി വഴികളെ തുറക്കാറുണ്ട്. മനുഷ്യനും നമുക്ക് വേണ്ടി വഴികൾ തുറന്ന് താനെന്ന് വരാം. ആ വഴികളിലൊക്കെ അപൂർണതയുടെ അനുഭവങ്ങളെ കാണുകയുള്ളൂ. എന്നാൽ ദൈവം തുറക്കുന്ന വഴികൾ തികവുള്ളതാണ്. ദൈവം യിസ്രായേലിന് വേണ്ടി ചെങ്കടലിന്റെ നടുവിൽ തുറന്ന വഴി തികവുള്ളതായിരുന്നു. ആ വഴിയിൽ അവർ സുരക്ഷിതരായിരുന്നു. ആ വഴിയെ അടയ്ക്കുവാൻ ഉയർന്ന് നിന്ന വെള്ളങ്ങൾക്ക് കഴിഞ്ഞില്ല. ആ വഴിയിൽ ഇറങ്ങി യിസ്രായേൽ മക്കൾ എല്ലാവരും സുരക്ഷിതരായി അക്കരെ എത്തി. ദൈവത്തിന്റെ വഴി തന്റെ ഭക്തന്മാർക്ക് തികവുള്ളതായിരുന്നുവെങ്കിലും മിസ്രയേമ്യർക്ക് ആ വഴി തികവുള്ളതായിരുന്നില്ല. ആ വഴി ക്ഷണത്തിൽ ഇല്ലാതെയായി പോയി. ആ വഴിയിൽ തന്നെ അവർ നശിച്ചു. യോർദാനിലും യിസ്രായേലിന് വേണ്ടി ദൈവം തുറന്ന വഴി തികവുള്ളതായിരുന്നു. ആ വഴി യഹോവയുടെ പെട്ടകം അവർക്ക് മുൻപായി ചെന്ന് ഒരുക്കിയ വഴിയായിരുന്നു. ആ വഴിയിൽ കൂടെ യിസ്രായേൽ ജനം മുഴുവനും ഒരു ദോഷവും വരാതെ അക്കരെ എത്തുവാനിടയായി. ആ വഴിയ്ക്ക് ഒരു പോരായ്മകളും ഇല്ലായിരുന്നു. പൊങ്ങിയിരുന്ന വെള്ളം ആ വഴിയ്ക്ക് തടസ്സമായി തീർന്നില്ല. ദൈവം നടത്തുന്ന വഴികൾ ചിലപ്പോൾ അപൂർണ്ണത ഉള്ളതായി തോന്നിയേക്കാം. എന്നാൽ പിന്നീട് മനസിലാകും ആ വഴികൾ പൂർണതയുള്ളത് തന്നെ ആയിരുന്നു. അവർ പാർക്കാൻ തക്ക പട്ടണത്തിൽ ചെല്ലേണ്ടതിന് അവൻ അവരെ ചൊവ്വേയുള്ള വഴിയിൽ നടത്തിയെന്ന് എഴുതിയിരിക്കുന്നു. നാല്പത് വർഷം മരുഭൂമിയിൽ ചുറ്റി ചുറ്റി നടക്കേണ്ടി വന്നു. പല സന്ദർഭങ്ങളിലും പഴയ സ്ഥലത്ത് തിരിച്ചു വന്ന് പാളയം അടിക്കേണ്ടി വന്നു. ആ സന്ദർഭത്തിൽ നടന്ന പാതകൾ ചൊവ്വേ ഉള്ളതായി തോന്നിക്കാണുകയില്ല. പാർക്കാൻ തക്ക പട്ടണം മുൻപിൽ ഉണ്ട് എന്ന് അറിഞ്ഞ് ഇറങ്ങി തിരിച്ചവരാണ്. പാലും തേനും ഒഴുകുന്ന വാഗ്ദത്ത കനാനിൽ അവരെ കൊണ്ട് പോകാം എന്ന് പറഞ്ഞ് വിളിച്ചിറക്കിയതാണ്. ചില ദിവസങ്ങൾ കൊണ്ട് കനാനിൽ എത്തിച്ചേരാൻ കഴിയുന്ന ചൊവ്വേയുള്ള പാതകൾ ഉണ്ടായിരിക്കെ മരുഭൂമിയിൽ നടത്തിയത് ചൊവ്വേയുള്ള വഴിയായിരുന്നു എന്ന് പറയുവാൻ എല്ലാവരെകൊണ്ടും കഴിയുകയില്ല. യുദ്ധം ചെയ്ത് പരിചയം ഇല്ലാതിരുന്ന യിസ്രായേലിനെ അവരുടെ നോട്ടത്തിൽ ചൊവ്വായി തോന്നിയിരുന്ന വഴിയിൽ കൂടെ കനാനിലേക്ക് വിട്ടിരുന്നുവെങ്കിൽ കനാന്യർ അവരെ കൊന്ന് കളയുമായിരുന്നു. മരുഭൂമിയിലെ നാല്പത് വർഷങ്ങൾ യുദ്ധത്തിന് അവരുടെ കൈകളെയും പോരിന് അവരുടെ വിരലുകളെയും ദൈവം അഭ്യസിപ്പിക്കുകയായിരുന്നുവെന്ന് മനസിലായായവർ പറഞ്ഞു. ദൈവത്തിന്റെ വഴികൾ തികവുള്ളതാണ്. തത്സമയത്ത് സഹായത്തിനുള്ള കൃപ ലഭിക്കുവാൻ ധൈര്യത്തോടെ കൃപാസനത്തിങ്കലേക്ക് ചെല്ലുവാൻ തക്കവണ്ണം ദൈവം തുറന്ന വഴി തികവുള്ളതാണെന്ന് ഭക്തന്മാർ അനുദിന ജീവിതത്തിൽ അനുഭവിച്ചറിഞ്ഞു കൊണ്ടിരിക്കുന്നു. ദൈവം വ്യക്തികൾക്കും കുടുംബങ്ങൾക്കും സഭകൾക്കും വേണ്ടി തികവുള്ള അനുഗ്രഹീതമായ വഴികൾ തുറക്കുന്ന ദൈവമാണ്. ദൈവം നടത്തുന്ന വഴികളിൽ കൂടെ കടന്ന് യഹോവയ്‌ക്ക് സ്തോത്രം ചെയ്യുവാൻ ദൈവം നമ്മെ കുറിച്ച് ആഗ്രഹിക്കുന്നു. ദാവീദ് പോയ പാതകൾ പ്രയാസകരമായ കല്ലും മുള്ളും നിറഞ്ഞ പാതകളായിരുന്നു. എന്നാൽ ആ പാതകൾ ഒക്കെ ദൈവം തന്നോട് അരുളിച്ചെയ്ത വാഗ്ദത്ത നിവർത്തിയിലേക്ക് തന്നെ നയിക്കുന്ന പാതകൾ ആയിരുന്നു. ആദ്യം ആ പാതകൾ ദുർഘടം പിടിച്ചതായി തോന്നി. എന്നാൽ പിന്നീട് മനസിലായി എത്രയോ സ്രേഷ്ഠമായ തികവുള്ള പാതയായിരുന്നു ആ പാതകൾ എല്ലാം തന്നെ. ദൈവമേ നിന്റെ എന്നെ അറിയിക്കേണമേ. നേരെ ഉള്ള പാതകളിൽ എന്നെ നടത്തേണമേ എന്ന് നമുക്ക് പ്രാർത്ഥിക്കാം. മനുഷ്യന് ചൊവ്വയി തോന്നുന്ന വഴികൾ മരണവഴികൾ ആയിത്തീരുന്നു. എന്നാൽ ദൈവത്തിന്റെ വഴികൾ തികവുള്ളതാണ്. അത് നിത്യതയിൽ കൊണ്ടെത്തിക്കുന്നതാണ്. നാശത്തിലേക്ക് പോകുന്ന വഴി വീതിയുള്ളതെങ്കിലും തികവുള്ളതല്ല. ജീവങ്കലേക്ക് ഉള്ള വഴി ഇടുക്കവും ഞെരുക്കവും ഉള്ളതെങ്കിലും തികവുള്ളതാണ്.