‘ഇതാ, നോഹയുടെ കാലം’ – 44
പാ. ബി. മോനച്ചൻ, കായംകുളം
23
ജലപ്രളയം സത്യമോ മിഥ്യയോ ?
നോഹയുടെ കാലത്തെ ജലപ്രളയം സത്യമോ മിഥ്യയോ എന്നറിയാൻ നമ്മുടെ കർത്താവിന്റെ വാക്കുകൾ തന്നെ ശ്രദ്ധിച്ചാൽ മതിയാകും (മത്താ : 24:37, ലുക്കോ :17:26). “നോഹയുടെ കാലത്ത് സംഭവിച്ചത് പോലെ മനുഷ്യപുത്രന്റെ നാളിലും ഉണ്ടാകും” ഈ പ്രസ്താവനകളിലൂടെ തന്നെ ജലപ്രളയം ചരിത്രസംഭവം ആയിരുന്നു എന്ന് യേശു തന്നെ തെളിയിക്കുന്നു. കർത്താവ് വ്യാജം പറയാത്തവനും അതിന് ആവശ്യമില്ലാത്തവനും ആയിരുന്നുവല്ലോ ?” “നോഹയുടെ വെള്ളങ്ങൾ”എന്ന് യെശയ്യാ പ്രവാചകനും (യെശയ്യാ : 54:9), ആ കാലത്തെ ദൈവതൃത്തിന്റെ ദീർഘക്ഷമ, നീതിപ്രസംഗിയായ നോഹയുടെ വിടുതൽ എന്നിവയെപ്പറ്റി വിശുദ്ധ പത്രോസും (1 പത്രോസ് : 3:20, 2 പത്രോസ് :2:25) പരാമർശിക്കുന്നുവല്ലോ ? കൂടാതെ ജലപ്രളയത്തെക്കുറിച്ചുള്ള പാരമ്പര്യവിശ്വാസവും, രേഖകളും എല്ലാ പുരാതനജാതികൾക്കും ഉണ്ടായിരുന്നതായി തെളിവുകൾ ഉണ്ട്. ആറായിരം വർഷങ്ങൾക്ക് മുൻപ് ബൈബിളിൽ വിവരിക്കുന്നത് പോലെ ഒരു പ്രളയം ഉണ്ടായതായി പശ്ചിമേഷ്യയിൽ പരക്കെ വിശ്വസിക്കപ്പെടുന്നു. അവരുടെ പല കഥകളിലും വിവരണങ്ങളിലും ഈ കാര്യം വിവരിക്കുമ്പോൾ ബാബിലോണ്യക്കാരും ഇത്തരം ഒരു മഹാപ്രളയം ഉണ്ടായതായി വിശ്വസിക്കുന്നതിന് രേഖയുണ്ട്. കൂടാതെ മിസ്രയേമ്യരുടെ പ്രളയവൃത്താന്തത്തെപ്പറ്റി ഗ്രീക്ക് തത്വജ്ഞാനിയായ പ്ളേറ്റോ Timacas എന്ന ഗ്രന്ഥത്തിൽ പ്രസ്താവിച്ചിട്ടുണ്ട്. അസീറിയൻ സാമ്രാട്ടായിരുന്ന അശൂർ ബാനിപ്പലും, ഭീകരപ്രളയത്തെക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നു.
ചൈനക്കാരുടെ പ്രളയരേഖയായ ലൈ – കി (Li-Ki) യുടെ ഗ്രന്ഥത്തിൽ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു. വാനത്തിന്റെ സ്തംഭങ്ങൾ തകർക്കപ്പെട്ടു. ഭൂമി അതിന്റെ അടിസ്ഥാനം വരെ കുലുങ്ങി. ആദിത്യനും താരങ്ങളും അവയുടെ ഗതി വ്യതാസപ്പെടുത്തി. ഭൂമി പിളർക്കപ്പെട്ടു. അതിനുള്ളിൽ സംഭരിക്കപ്പെട്ടിരിക്കുന്ന വെള്ളം ചാടി പുറപ്പെട്ടു കവിഞ്ഞൊഴുകി. മനുഷ്യർ സ്വർഗ്ഗത്തോട് മത്സരിച്ചതിന്റെ ഫലമായി പ്രപഞ്ച വ്യവസ്ഥിതി മുഴുവൻ താറുമാറായി. പ്രകൃതിയുടെ മഹത്തായ ക്രമീകരണം നശിപ്പിക്കപ്പെട്ടു. ഈ സകല തിന്മയും സംഭവിച്ചത് മനുഷ്യർ പ്രവഞ്ചത്തിന്റെ ഉന്നതാധികാരിയെ ധികരിച്ചതിനാലാണ്. (കെ. വി. ജോർജ് എഴുതിയ ബൈബിളും പുരാവസ്തുശാസ്ത്രവും എന്ന ഗ്രന്ഥത്തിൽ നിന്ന്. പേജ് – 30)
മുകളിൽ രേഖപ്പെടുത്തിയതെല്ലാം പുരാതനകാലത്തെ ജനത്തിന്റെ ഇടയിൽ ജലപ്രളയക്കുറിച്ച് പ്രചരിച്ചിരുന്ന വസ്തുക്കളാണെങ്കിൽ നോഹയുടെ പെട്ടകത്തെപ്പറ്റിയുള്ള ആധുനിക ഗവേഷണഫലങ്ങളെ കുറിച്ച് കൂടെ നമുക്ക് നോക്കാം.
നോഹയും കുടുംബവും പെട്ടകത്തിൽ കയറിയ ശേഷം ഏഴാം ദിവസം ഭൂമിയിൽ വെള്ളം പെരുകി തുടങ്ങി. അഗാധങ്ങളിലെ ഉറവപൊട്ടി ഒഴുകി. ആകാശത്തിന്റെ ജാലകങ്ങൾ തുറന്നു. നാല്പത് രാവും നാല്പത് പകലും ഭൂമിയിൽ മഴ പെയ്തു. ജലനിരപ്പ് ഉയർന്നപ്പോൾ പെട്ടകം ഭൂമിക്ക് മുകളിലായി. അത് വെള്ളത്തിന് മീതെ ഒഴുകി. ആകാശത്തിന് കീഴെ തലയുയർത്തി നിന്നിരുന്ന സകല പർവ്വതങ്ങളിലും വെള്ളത്തിന് അടിയിലായി. ഭൂമിയിലെ എല്ലാ ജീവജാലങ്ങളും ചത്തൊടുങ്ങി. വെള്ളപൊക്കം നൂറ്റമ്പത് ദിവസം നീണ്ട് നിന്നു. പിന്നെ ഭൂമിയിൽ കാറ്റ് വീശി വെള്ളം ഇറങ്ങി. അഗാധങ്ങളിലെ ഉറവകൾ നിലച്ചു. പതിനേഴാം ദിനം പെട്ടകം അരാരത്ത് പർവ്വതത്തിൽ ഉറച്ചു.