‘സങ്കീർത്തന ധ്യാനം’ – 50
പാ. കെ. സി. തോമസ്
‘യഹോവ എന്റെ ഇടയനാകുന്നു’, സങ്കീ : 23:1
എല്ലാകാലത്തും ജീവിച്ചിരുന്നിട്ടുള്ള ജീവിക്കുന്ന ഭക്തന്മാർക്ക് ധൈര്യവും ആശ്വാസവും നൽകിയിട്ടുള്ള അനുഗ്രഹീത സങ്കീർത്തനമാണ് 23 -)o സങ്കീർത്തനം. ആട്ടിടയനായിരുന്ന ദാവീദിന് ആടും ഇടയനും തമ്മിലുള്ള ബന്ധം നന്നായി അറിയുവാൻ കഴിഞ്ഞിരുന്നു. തന്റെ ആട്ടിൻകൂട്ടത്തിന് ദാവീദ് നല്ല ഇടയനായിരുന്നു. തന്നിൽ കൂടെ ആട്ടിൻകൂട്ടത്തിനുണ്ടായിട്ടുള്ള പ്രയോജനങ്ങൾ എന്തൊക്കെ എന്ന് ദാവീദിന് സ്വന്ത അനുഭവത്തിലൂടെ നന്നായി അറിയാം. അത് കൊണ്ട് ദൈവം തന്റെ ഇടയനായിരിക്കുന്നതിനാൽ, താൻ ആടുകൾക്ക് ഇടയനായിരിക്കുന്നതിനേക്കാൾ എത്രയോ സ്രേഷ്ഠമായ ഗുണങ്ങളും പദവിയും അനുഗ്രഹവുമാണെന്ന് അറിയാവുന്ന ദാവീദിന്റെ വാക്കുകളാണ് ഇവിടെ കാണുന്നത്. ആട്ടിൻകൂട്ടത്തെ പോലെ ദൈവം യിസ്രായേലിനെ പരിപാലിച്ചു. യഹോവയാകുന്ന ഇടയന്റെ ആത്മീയ ആട്ടിൻകൂട്ടമാണ് ദൈവത്തിന്റെ മക്കൾ. മരുഭൂമിയിൽ ഒരു ഇടയൻ തന്റെ ആട്ടിൻകൂട്ടത്തെ മേയ്ക്കുകയും പരിപാലിക്കുകയും ചെയ്യുന്നത് പോലെ യഹോവയായ ദൈവം നാല്പത് വർഷക്കാലം യിസ്രായേൽ ജനത്തെ മരുഭൂമിയിൽ പോറ്റിപുലർത്തി പരിപാലിച്ചു. അവർക്ക് മുട്ടില്ലാതെ നടത്തി. രാവിലെതോറും അവരുടെ കൂടാരങ്ങളുടെ ചുറ്റിലും അന്നന്നേക്കുള്ള ആഹാരം ദൈവം വർഷിപ്പിച്ചിരുന്നു. അവർക്ക് ഇറച്ചിയോട് താല്പര്യം തോന്നിയപ്പോൾ അത് നൽകി. അവർക്ക് തീക്കൽപാറയിൽ നിന്നും വെള്ളം കുടിപ്പാൻ നൽകി. അവർക്ക് ഒരു കാര്യത്തിലും മുട്ട് ഉണ്ടായില്ല. ലക്ഷകണക്കിന് യിസ്രായേൽ മരുഭൂമിയിൽ മരിച്ചു വീണുയെങ്കിലും പട്ടിണികൊണ്ടോ ബുദ്ധിമുട്ടുകൾ കൊണ്ടോ ആരും മരിച്ചില്ല. പഴയനിയമകാലത്ത് യിസ്രായേലിന്റെ ഇടയനായിരുന്ന യഹോവയായ ദൈവം പുതിയനിയമത്തിൽ “ഞാൻ നല്ല ഇടയനാകുന്നു നല്ല ഇടയൻ ആടുകൾക്ക് വേണ്ടി തന്റെ ജീവനെ കൊടുക്കുന്നു”എന്ന് അരുളി ചെയ്ത യേശുക്രിസ്തുവാണ്. യേശു നല്ല ഇടയൻ ആയതിനാൽ ദൈവമക്കൾക്ക് അനുഭവിക്കാൻ കഴിയുന്ന അനുഗ്രഹങ്ങൾ വളരെ വലുതാണ്. തന്റെ ജീവനേക്കാൾ ആടുകളുടെ ജീവനാണ് ഈ ഇടയന് വലുത്. തന്റെ ആടുകളെ ആക്രമിക്കുവാൻ ഒരിക്കൽ സിംഹവും മറ്റൊരിക്കൽ കരടിയും ചെന്നപ്പോൾ തന്റെ ജീവനെ പകച്ച് കൊണ്ട് തന്റെ ആടുകളെ രക്ഷിക്കാൻ ചാടിവീണ ദാവീദിന് മനസ്സിലായി എന്റെ യഹോവയായ ഇടയൻ ഏത് പ്രതിസന്ധികളിലും എന്നെ സഹായിപ്പാൻ എന്നോട് കൂടെയുണ്ടെന്ന്. അത് കൊണ്ട് എനിക്ക് രക്ഷയ്ക്ക് മുട്ടില്ല. യഹോവ എന്റെ ഇടയാനായിരിക്കുന്ന ഇടത്തോളം എനിക്ക് ഭദ്രത മാത്രമല്ല എനിക്ക് ഒരു ആവശ്യത്തിന്റെയും മുഖത്ത് ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരികയില്ല. ബാലസിംഹങ്ങളും ഇരകിട്ടാതെ വിശന്നിരിക്കും. യഹോവയെ അന്വേഷിക്കുന്നവർക്കോ ഒരു നന്മയ്ക്കും കുറവില്ല. അവന്റെ ഭക്തന്മാർക്ക് ഒന്നിനും മുട്ടില്ല. ആടിനോടുള്ള ബന്ധത്തിൽ അതിന് ആഹാരവും വെള്ളവും ലഭിച്ചുകൊണ്ടിരുന്നാൽ അതിന് മുട്ടുണ്ടാകയില്ലെന്ന് പറയാൻ കഴിയും. കാരണം പച്ചയായ പുല്പുറങ്ങളിൽ ഭക്ഷിച്ച് സംതൃപ്തി പ്രാപിച്ച് സ്വസ്ഥമായി കിടക്കാൻ കഴിയുന്നു. സ്വസ്ഥതയുള്ള വെള്ളത്തിനരികത്തേക്ക് നടത്തുന്നതിനാൽ വെള്ളത്തിനും മുട്ടില്ല.
എന്നാൽ ഒരു ആത്മീയ ആടിന് ഒരുപാട് ആവശ്യങ്ങൾ ഉണ്ട്. മനുഷ്യർക്ക് നൂറ് നൂറ് ആവശ്യങ്ങൾ ഉണ്ട്. പല ആവശ്യങ്ങളിലും സഹായിക്കുവാൻ ആരും ഇല്ലാതെ ബുദ്ധിമുട്ടും പ്രയാസവും അനുഭവിക്കുന്ന ആയിരങ്ങളുണ്ട്. അവരെ സഹായിപ്പാൻ ആരും ഇല്ലാത്തതിനാൽ അവർ നിരാശിതരും ദുഃഖിതരുമാണ്. അനേകർ തങ്ങളുടെ ജീവിതത്തോട് തന്നെ മടുപ്പ് തോന്നി ജീവിതം അവസാനിപ്പിക്കുന്നു. എന്നാൽ യഹോവ ഇടയാനായിരിക്കുന്ന ഒരു ദൈവപൈതൽ എത്ര ഭാഗ്യവാനാണ്. ജീവനും ഭക്തിക്കും വേണ്ട ഒരു വിഷയത്തിലും അവൻ മുട്ടുള്ളവനായിരിക്കുവാൻ ദൈവം അനുവദിക്കുന്നില്ല. മുൻപേ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ അതോട് കൂടെ ഇതൊക്കെയും ലഭിക്കുമെന്ന വാഗ്ദത്തം കർത്താവ് അവർക്ക് നൽകിയിട്ടുണ്ട്. അവരുടെ ആവശ്യങ്ങളുടെ മുഖത്ത് മനുഷ്യരൊക്കെ കണ്ടും കാണാതെയും പോകും. എന്നാൽ അവരുടെ സഹായിയായി അവർക്ക് നല്ലൊരു ഇടയൻ സ്വർഗ്ഗത്തിലുണ്ട്. ആത്മീയ വിഷയങ്ങളിൽ മുട്ടില്ലാതെ സമൃദ്ധിയായ അനുഭവങ്ങളിൽ ദൈവം അവരെ നടത്തും. അവർക്ക് വിശ്രമത്തിന് മുട്ടില്ല. പച്ചയായ പുല്പുറങ്ങളിൽ അത് ഒരുക്കും. സൗഖ്യത്തിന് മുട്ടില്ല, സൗഖ്യമാക്കുന്ന യഹോവ ഇടയാനായിട്ടുണ്ട്. മുമ്പോട്ടുള്ള ഗമനത്തിന് മുട്ടില്ല, നീതിയുടെ പാതകൾ തുറന്ന് നടത്തും, ഒറ്റയ്ക്ക് ഇരുന്ന് മുട്ട് വരില്ല, ദൈവം കൂടെ ഇരിക്കും. ആശ്വാസമില്ലാതെ മുട്ട് അനുഭവിക്കേണ്ടി വരികയില്ല. ഇടയന്റെ വടിയും കോലും ആശ്വസിപ്പിക്കും. അവന്റെ അപ്പം അവന് കിട്ടും. അവന്റെ വെള്ളം മുട്ടിപോകയില്ല. പച്ചയായ പുല്പുറങ്ങളും സ്വസ്ഥതയുള്ള വെള്ളവും ആ മുട്ട് മാറ്റി കൊടുക്കും. സന്തോഷത്തിന് മുട്ടില്ല. തലയിൽ എണ്ണയുടെ അഭിഷേകം നൽകുന്നു.
ഒന്നിനും മുട്ടില്ല നന്മയും കരുണയും ആയുഷ്കാലം ഒക്കെയും പിന്തുടരും. യഹോവ ഇടയനായിരിക്കുന്നത് എത്ര വലിയ ഭാഗ്യമാണ്. ദൈവവചനം ഉറപ്പ് തരുന്നു. “എന്റെ ദൈവമോ നിങ്ങളുടെ ബുദ്ധിമുട്ട് ഒക്കെയും മഹത്വത്തോടെ തന്റെ ധനത്തിനൊത്തവണ്ണം ക്രിസ്തുയേശുവിൽ പൂർണ്ണമായും തീർത്ത് തരും” (ഫിലി : 4:19). ഈ നല്ല ഇടയനുമായി ബന്ധപ്പെടുക. നിങ്ങളും അനുഗ്രഹിക്കപ്പെടും.