‘ഇതാ, നോഹയുടെ കാലം’ – 52
പാ. ബി. മോനച്ചൻ, കായംകുളം
27
ഇളകുന്ന സിംഹാസനങ്ങൾ
ഞാൻ ഈ ലേഖനത്തിന്റെ പണിപ്പുരയിൽ ആയിരിക്കുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ നമ്മുടെ ഭാരതം വീണ്ടും ഒരു തിരഞ്ഞെടുപ്പിനായുള്ള ഒരുക്കത്തിലാണ്. മന്ത്രിസഭകളുടെ വീഴ്ചയും എഴുന്നേൽപ്പും ഇവിടെ നിത്യ സംഭവമായി മാറിയിരിക്കുന്നു. കാരണം ഇന്നലെ പിന്തുണച്ചവർ ഇന്ന് എതിരാളികളായി. ഇന്നലെ കൂടെ നിന്നവർ ഇന്ന് കാല് വാരുന്നു. എന്തെല്ലാം കള്ളക്കളികളും അന്തർനാടകങ്ങളുമാണ് ഇന്ത്യൻ രാഷ്ട്രീയത്തിൽ നാം കാണുന്നത്. ആരോ പറഞ്ഞത് പോലെ ‘മര്യാദ ഇല്ലാത്ത രാഷ്ട്രീയം’ കണ്ട് മടുത്ത ജനം വരുന്ന തിരഞ്ഞെടുപ്പിനെയും ഒരുതരം നിസ്സംഗതയോടെയാണ് കാണുന്നത്. വിശേഷിച്ചും സ്ഥിരതയുള്ള സർക്കാരിനെയാണ് എല്ലാവരും വാഗ്ദാനം ചെയ്യുന്നതെങ്കിലും ആർക്കും കഴിവില്ല എന്ന് തെളിയുന്ന സാഹചര്യത്തിൽ.
ഇത് സംബന്ധിച്ച് ഏതാനും പ്രവചന സൂക്തങ്ങളിലേക്ക് ഞാൻ നിങ്ങളുടെ ശ്രദ്ധ തിരിക്കട്ടെ. ഒന്നാമത് ഇന്നത്തെ ജനാധിപത്യ സമ്പ്രദായവും, കൂട്ട് മന്ത്രിസഭകളും അതിന്റെ തകർച്ചകളും ഒക്കെ ദൈവവചനം നേരത്തെ പ്രസ്താവിച്ചിരുന്നതാണ്. “യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ മകുടം നീക്കി കിരീടം എടുത്തുകളയും; അതു അങ്ങനെ ഇരിക്കയില്ല; ഞാൻ താണതിനെ ഉയർത്തുകയും ഉയർന്നതിനെ താഴ്ത്തുകയും ചെയ്യും. ഞാൻ അതിന്നു ഉന്മൂലനാശം, ഉന്മൂലനാശം, ഉന്മൂലനാശം വരുത്തും; അതിന്നു അവകാശമുള്ളവൻ വരുവോളം അതു ഇല്ലാതെയിരിക്കും; അവന്നു ഞാൻ അതു കൊടുക്കും”, യെഹെ : 21:26
നമ്മുടെ ഭാരതം ഉൾപ്പടെ ലോകം മുഴുവൻ ഒരു കാലത്ത് രാജഭരണമായിരുന്നു. തിരുവായ്ക്ക് എതിർവായ് ഇല്ലാത്ത കാലം. തങ്ങൾക്ക് ബോധിച്ചവനെ കൊല്ലുകയും, ബോധിച്ചവനെ ജീവിക്കാൻ അനുവദിക്കയും, ബോധിച്ചവനെ ഉയർത്തുകയും താഴ്ത്തുകയും ചെയ്തിരുന്ന കാലം. സിംഹാസനവും മകുടവും ഉണ്ടായിരുന്ന കാലം. അക്കാലത്ത് ദർശനം പ്രാപിച്ച, ദൈവാത്മനിറവുള്ള ദൈവദാസൻ യെഹെസ്കേൽ ദർശിക്കുന്നു. ഇതാ കിരീടമില്ലാത്ത, സിംഹാസനമില്ലാത്ത ഒരു ഭരണകാലം വരുന്നു. ആ കാലത്തിന്റെ പ്രത്യേകത – താണത് ഉയരണം, ഉയർന്നത് താഴണം. ഈ കാലഘട്ടത്തിൽ ഈ പ്രവചനം എത്ര കൃത്യമായി നിറവേറുന്നു. അക്ഷരാർത്ഥത്തിൽ തന്നെ കള്ളനും കൊള്ളക്കാരനും കരിച്ചന്തക്കാരനും പൂഴ്ത്തിവയ്പുകാരനുമൊക്കെ ഭരണം നടത്തുന്നു. കൂടാതെ അക്ഷരാഭ്യാസമില്ലാത്ത പലരും ഭരണാധികാരികളായി വാഴുന്നു. അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എന്ന് പറയും പോലെ ചില സ്ത്രീകളാണ് ഇപ്പോൾ പുരുഷന്മാരെ വിറപ്പിച്ച് ഭാരതത്തിൽ രാഷ്ട്രീയം കൈകാര്യം ചെയ്യുന്നത്. ഇവിടുത്തെ മിടുക്കന്മാരായ രാഷ്ട്രീയക്കാരെല്ലാം ഇന്ന് ഇവരുടെ വിരൽ തുമ്പിൽ കിടന്ന് കറങ്ങുന്നു. അതും ഒരു പ്രവചനമാണ്. “എന്റെ ജനമോ, കുട്ടികൾ അവരെ പീഡിപ്പിക്കുന്നു; സ്ത്രീകൾ അവരെ വാഴുന്നു”, യെശ : 3:12
ജനാധിപത്യത്തെകുറിച്ചാണല്ലോ പറഞ്ഞ് വരുന്നത്. അതിന്റെ പ്രധാന പ്രത്യേകത താണത് ഒക്കെ ഉയരുന്നു, ഉയർന്നത് ഒക്കെ താഴുന്നു എന്നതാണ്. വിവിധ നിലകളിലുള്ള സംവരണം നിമിത്തം സമൂഹത്തിൽ അടിച്ചമർത്തപ്പെട്ടിരുന്ന പല വിഭാഗങ്ങളിൽ നിന്നും പലരും ഭരണാധികാരികളായി എന്നത് ഒരു നല്ല കാര്യമാണ്. അത് ജനാധിപത്യത്തിന്റെ ഒരു സ്രേഷ്ഠതയാണ്. എന്നാൽ ഞാൻ മുകളിൽ വിവരിച്ചത് പോലെ ഒത്തിരി വിവരദോഷികളും ഖജനാവ് കട്ട് മുടിക്കുന്നവരും കുറ്റവാളികളുമൊക്കെ ഭരണരംഗത്ത് എത്തുന്നു എന്നത് ഈ വ്യവസ്ഥിതിയുടെ ഏറ്റവും വലിയ ന്യൂനതയാണ്. അതെ, വചനം പറയും പോലെ നാം ഇപ്പോൾ “ഭോഷനെ ഇനി ഉത്തമൻ എന്നു വിളിക്കയില്ല; ആഭാസനെ മഹാത്മാവെ” ന്നും വിളിക്കേണ്ട ഗതികേടിലാണ് (യെശ : 32:5). എന്നാൽ ഇത് മാറുന്ന ദിനം അടുത്ത് വരുന്നു എന്നും ആ വാക്യം തന്നെ സൂചന തരുന്നു.
ഇന്നത്തെ കൂട്ട് മന്ത്രിസഭകളെ കുറിച്ചുള്ള പ്രവചനഭാഗം നോക്കുക. “അവർ മനുഷ്യബീജത്താൽ തമ്മിൽ ഇടകലരുമെങ്കിലും ഇരിമ്പും കളിമണ്ണും തമ്മിൽ ചേരാതിരിക്കുന്നതുപോലെ അവർ തമ്മിൽ ചേരുകയില്ല.”, ദാനി : 2:43. “അവർ തമ്മിൽ ചേരുകയില്ല” എന്ന അസിംഗ്ദത്തമായ പ്രസ്താവന ശ്രദ്ധിക്കുക. താത്കാലിക ലാഭത്തിന് വേണ്ടി ഏച് വച്ച് കെട്ടുന്ന മുന്നണികൾ കാര്യം സാധിച്ചുകഴിയുമ്പോഴോ, കാര്യം സാധിക്കാതെ വരുമ്പോഴോ കാല് മാറുന്നു. ഇവിടെ ദർശനത്തിനും തത്വ സംഹിതകൾക്കും സ്ഥാനമില്ല. ഇന്നലെ വരെ തോളിലേറ്റിയവർ ഇന്ന് തള്ളിപ്പറയുന്നു. അതെ, അവർ തമ്മിൽ ചേരുകയില്ല.