‘ഇതാ, നോഹയുടെ കാലം’ – 55
പാ. ബി. മോനച്ചൻ, കായംകുളം
അമേരിക്കയുടെ ധാർമ്മികനിലയുടെ അധഃപതനത്തിൽ പരിതപിക്കാത്തവർ അവരുടെ സാമ്പത്തിക നിലയുടെ തകർച്ചയിൽ പരിതപിച്ചു. അമേരിക്കൻ ജനതയുടെ സാമ്പത്തികസ്ഥിതിക്ക് വേഗം വ്യത്യാസം വരുത്താമെന്ന് പറഞ്ഞ് വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലേറിയ വ്യക്തിക്ക് കാര്യമായി ഒന്നും ചെയ്യുവാൻ കഴിഞ്ഞില്ല. ഇപ്പോൾ ഇതാ ആ അഞ്ച് വർഷവും തീരാൻ പോകുന്നു. ആ നേതാവിന്റെ ഭരണത്തിന് കീഴിൽ അമേരിക്ക സ്വർഗ്ഗതുല്യമായോ എന്ന് വായനക്കാർ തന്നെ വിധിയെഴുതുക.
ഒരു കാലത്ത് ഇന്ത്യയിലെ, വിശേഷിച്ച് കേരളത്തിലെ കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടിക്കാരുടെ മോഹനവാഗ്‌ദാന ഭൂമിയായിരുന്നു കമ്മ്യൂണിസ്റ്റ് റഷ്യ. അവർ ഇന്ത്യയിൽ സ്ഥാപിക്കുവാൻ പോകുന്ന സമത്വസുന്ദരമായ സോഷ്യലിസ്റ്റ് രാജ്യത്തിൻറെ തെളിവായി റഷ്യയെ ചൂണ്ടി കാണിക്കുമായിരുന്നു. എന്തിനും ഏതിനും റഷ്യയെ നോക്കൂ എന്ന് ഇവിടുത്തെ സഖാക്കൾ പറയുമായിരുന്നു. കോടികണക്കിന് രൂപ മുടക്കി ഇന്ത്യയിൽ കമ്മ്യൂണിസം പ്രചരിപ്പിക്കാൻ റഷ്യയിൽ നിന്നും പ്രസിദ്ധീകരിച്ചു കൊണ്ടിരുന്ന മൾട്ടി കളർ മാഗസിനുകളിലും പുസ്തകങ്ങളിലും സോഷ്യലിസത്തിന്റെ സ്രേഷ്ഠതയും കമ്മ്യൂണിസ്റ്റ് റഷ്യയിലെ ജനങ്ങളുടെ സ്വർഗ്ഗതുല്യമായ ജീവിതത്തെയും കുറിച്ച് പൊടിപ്പും തൊങ്ങലും വച്ച് സചിത്രലേഖനങ്ങൾ ഉള്ളടക്കം ചെയ്ത് വീട് വീടാന്തരം ഇവിടുത്തെ സഖാക്കൾ വിതരണം ചെയ്തു. അത് കണ്ടും കേട്ടും, ‘ഹാ ! എത്ര സുന്ദരരാജ്യം’ എന്ന് ചിലരെങ്കിലും അത്ഭുതം കൂറി.
എന്നാൽ ഒരു സുപ്രഭാതത്തിൽ ലോകം അറിഞ്ഞു കമ്മ്യൂണിസ്റ്റ് റഷ്യയിലേ സോഷ്യലിസവും സമത്വസുന്ദര ഭരണവും ഒക്കെ വെറും നീർകുമിളകളായിരുന്നു എന്ന്. അവയെല്ലാം ഊതി വീർപ്പിക്കപ്പെട്ട ബലൂണുകൾ ആയിരുന്നു. കാറ്റ് നിറയ്ക്കപ്പെട്ട ബലൂണുകൾ ചെറിയ മുള്ളുകളിൽ വീണ് പൊട്ടുന്നത് പോലെ ഈ പൊള്ളത്തരങ്ങൾ എല്ലാം എട്ട് നിലകളിൽ പൊട്ടി. പട്ടിണിയും പരിവട്ടവും സഹിക്ക വയ്യാതെ റഷ്യൻ യുവതികൾ യൂറോപ്പ്യൻ രാജ്യങ്ങളിലും പാശ്ചാത്യ രാജ്യങ്ങളിലും ഗൾഫ് രാജ്യങ്ങളിലും വേശ്യാവൃത്തിക്ക് തിരിഞ്ഞു. ഇന്ന് ലോകത്താകമാനം ശരീരം വിറ്റ് ജീവിക്കുന്നവരിൽ നല്ലൊരു പങ്കും റഷ്യൻ സ്ത്രീകളാണ് എന്നത് ഞെട്ടിപ്പിക്കുന്ന യാഥാർഥ്യമാണ്. ഒന്നിച്ച് നിന്ന റഷ്യ ചെറു രാജ്യങ്ങളായി വേർ പിരിഞ്ഞു. അവർ തമ്മിൽ തമ്മിൽ പോരാടുവാൻ തുടങ്ങി. ഒരു കാലത്ത് മുതലാളിത്ത രാജ്യമായ അമേരിക്കയ്ക്ക് എന്തിനും ഏതിനും ബദലായി കാണിക്കുവാൻ ഉണ്ടായിരുന്ന ഐക്യ റഷ്യൻ റിപ്പബ്ലിക്ക് (USSR) എവിടെ ? അതെ, കമ്മ്യൂണിസവും സോഷ്യലിസത്തിനും ഒന്നും ക്ഷേമരാഷ്ട്രം നൽകുവാൻ കഴിയില്ലെന്ന് അവർ ആണയിട്ട് സമ്മതിച്ചിരിക്കുന്നു. അമേരിക്കയും ഇംഗ്ലണ്ടും ഫ്രാൻസും ജർമ്മനിയും പോലെയുള്ള മുതാളിത്വ രാജ്യങ്ങളുടെ സഹായത്താലാണ് ഇന്ന് റഷ്യയുടെയും അവരിൽ നിന്നും വേർപിരിഞ്ഞ് പോയ രാഷ്ട്രങ്ങളുടെയും നിലനില്പെന്ന് നാം ഓർക്കണം.
ഇനി അറബ് രാജ്യങ്ങളുടെ കാര്യം നോക്കിയാലോ ? അമേരിക്കയും ഇംഗ്ലണ്ടും ഒക്കെ ചേർന്ന് പെട്രോളിയം ഉല്പന്നങ്ങൾ എന്ന അക്ഷയഖനി കണ്ടെത്തി കൊടുക്കുന്നതിന് മുൻപ് വരെ ഒട്ടകപ്പാലും കുടിച്ച്, മരുഭൂമിയിൽ സുലഭമായി കിട്ടുന്ന ഈന്തപ്പഴവും പറിച്ച് തിന്ന്, അറേബ്യാൻ സമുദ്രത്തിൽ നിന്ന് വല കൊണ്ട് പിടിച്ചെടുക്കുന്ന മത്സ്യത്തെ ചുട്ട് തിന്നും ഉപജീവനം കഴിച്ചു കൊണ്ടിരുന്ന അവർ ഇന്ത്യയിൽ നിന്ന്, വിശേഷിച്ച് കേരളത്തിൽ നിന്നും വല്ലപ്പോഴും ഒരിക്കൽ പത്തേമാരിയിൽ കൊണ്ട് ചെല്ലുന്ന അരിക്കും പഞ്ചസാരയ്ക്കും പലവ്യഞ്ജനങ്ങൾക്കും വേണ്ടി ക്യൂ നിന്ന ഒരു കാലമുണ്ടായിരുന്നു. മരുഭൂമിയിൽ ദൈവം മറച്ച് വച്ചിരുന്ന പെട്രോൾ എന്ന നിധി അവരുടെ അവസ്ഥ മാറ്റി. പച്ചവെള്ളം പോലെ വെറുതെ കോരിയെടുക്കാവുന്ന എണ്ണ നിക്ഷേപം കൊണ്ട് അവർ സമ്പന്നരായി. ബദുക്കൾ എന്നറിയപ്പെടുന്ന തദ്ദേശവാസികളായ അറബി ദേശങ്ങളുടെ യഥാർത്ഥ അവകാശികളെ ആട്ടിപായിച്ച് അയൽരാജ്യങ്ങളിൽ നിന്ന് വന്നവർ ഗൾഫ് നാടുകളുടെ അവകാശികളായി മാറി.