‘ഇതാ, നോഹയുടെ കാലം’ – 61
പാ. ബി. മോനച്ചൻ, കായംകുളം
31
യുദ്ധങ്ങൾ, യുദ്ധശ്രുതികൾ
ഈ ലേഖനം എഴുതുമ്പോഴും വിവിധ രാജ്യങ്ങളുടെ പോരാട്ടങ്ങളുടെ വാർത്താചിത്രങ്ങളും വിവരണങ്ങളും കൊണ്ട് പത്രമാസികകളുടെ പേജുകളിൽ യുദ്ധത്തിൽ വീരചരമം അടഞ്ഞ അനവധി യുവസൈനികരുടെ വിധവകളായ തീർന്ന ഭാര്യമാരുടെയും അനാഥരായി തീർന്ന കുഞ്ഞുങ്ങളുടെയും കണ്ണീരിൽ കുതിർന്ന യാത്രാമൊഴികളും ദൃശ്യമാണ്.
സന്താനത്തെ കൊതിതീരെ കാണുംമുൻപ് അവരെ യാത്രയാക്കേണ്ടി വന്ന മാതാപിതാക്കളുടെ ദുഃഖവും പതംപറച്ചിലും എല്ലാം കണ്ടും കേട്ടും എന്റെയും കണ്ണുകൾ ഈറനണിയുന്നു. എന്റെ മാതൃരാജ്യമെന്ന നിലയിൽ അതിർത്തിയിലെ സംഭവങ്ങൾ എന്നെ വേദനിപ്പിക്കുമ്പോൾ തന്നെ നമ്മിൽ നിന്നും വളരെയകലെയുള്ള യുക്രൈൻ എന്ന പ്രദേശത്തെ മനുഷ്യരും യുദ്ധം നിമിത്തം അനുഭവിക്കുന്ന വ്യഥകൾ ഹൃദയത്തിൽ ദുഃഖം ഖനീഭവിക്കുന്നു.
ദൈവദാസനായ പൗലോസ് ശ്ളീഹായുടെ പാദസ്പർശമേറ്റ തെസ്സലോനിക്യയിലും മാസിഡോണിയയിലും സെർബിയൻ വംശജരും അൽബേനിയൻ വംശജരും തമ്മിൽ വർഷങ്ങളായി കുടിപ്പകയുണ്ട്. കരയുദ്ധത്തിൽ പണ്ട് ഹിറ്റ്ലറെപോലും വിറപ്പിച്ച സെർബിയൻ സേന അൽബേനിയൻ വംശജരെ പൂർണ്ണമായും വംശനാശം വരുത്തുവാൻ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ്. അവിടെ സമാധാനം പുനഃസ്ഥാപിക്കുവാൻ വേണ്ടിയാണ് ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിലുള്ള നാറ്റോ ഇടപെട്ടത്. ‘വെളുക്കാൻ തേച്ചത് പാണ്ടായി’ എന്ന് പറയും പോലെയാണ് അവിടുത്തെ ഇപ്പോഴത്തെ സ്ഥിതി എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നാറ്റോയുടെ ആക്രമണം ആരംഭിച്ചതോടെ അവിടുത്തെ ഭരണാധികാരിയായ നിലോസെവിച്ച് സെർബിയൻ സൈന്യത്തിന് മുഴുവൻ ശത്രുക്കളെ തുടച്ച് നീക്കുവാൻ ആജ്ഞ കൊടുത്തിരിക്കുകയാണ്.
അൽബേനിയയിൽ നിന്നും ഒരു മാസം കൊണ്ട് 3,48,000 അഭയാർത്ഥികൾ തെസ്സലോനിക്യയിൽ എത്തി തമ്പടിച്ചിരുന്നു. 22,500 അൽബേനിയൻ പുരുഷന്മാരെ കാണാതായെന്നും അവർക്ക് വേണ്ടി സെർബിയൻ കൂട്ടകല്ലറകളും കൂട്ടകൊലപാതക മണ്ഡപങ്ങളും ഒരുക്കിയിരുന്നെന്ന് വാർത്തകൾ വന്നു. തെസ്സലോനിക്യ താവളത്തിൽ വന്നിറിങ്ങിയ വിമാനത്തിൽ നിന്നും ജഡതുല്യരായ മനുഷ്യക്കോലങ്ങൾ ഇറങ്ങിവരുന്നു. അനേകർ മരിച്ചു വീണു. ആ ജഡങ്ങൾക്ക് ഈ ഭൂമിയിൽ അന്ത്യകർമ്മങ്ങൾ ഇല്ല.