പാ. കെ. സി. തോമസ്
‘സങ്കീർത്തന ധ്യാനം’ – 66
‘ദൈവത്തിന്റെ ഭക്തന്മാർക്ക് വേണ്ടി സംഗ്രഹിച്ച നന്മ എത്ര വലുത്’, സങ്കീ : 31:19
ദാവീദ് വളരെ കഷ്ടാനുഭവങ്ങളിലൂടെ പോയ ദൈവഭക്തനായിരുന്നു. താൻ ഒരു ഉടഞ്ഞ പാത്രമെന്ന് പറയത്തക്ക അവസ്ഥ തനിക്ക് ഉണ്ടായി. എന്നാൽ ദാവീദിന് ദൈവത്തിൽ വലിയ വിശ്വാസം ഉണ്ടായിരുന്നു. താൻ പറഞ്ഞു യഹോവേ നിന്നെ ഞാൻ വിളിച്ചപേക്ഷിച്ചിരിക്ക കൊണ്ട് ഞാൻ ലജ്ജിച്ചു പോകരുതേ. ‘നീതിമാന് വിരോധമായി ഡംഭത്തോടും നിന്ദയോടും കൂടെ ധാർഷ്ട്യം സംസാരിക്കുന്ന വ്യാജമുള്ള അധരങ്ങൾ മിണ്ടാതായി പോകട്ടെ’ എന്ന് ദാവീദ് ആഗ്രഹിച്ചു പ്രാർത്ഥിച്ചു. എന്ത് കൊണ്ടെന്നാൽ തനിക്ക് ഉറപ്പും, വിശ്വാസവും ഉണ്ടായിരുന്നു. ‘തന്റെ ഭക്തന്മാർക്ക് വേണ്ടി ദൈവം സംഗ്രഹിച്ചതും തന്നിൽ ആശ്രയിക്കുന്നവർക്ക് വേണ്ടി സംഗ്രഹിച്ചിരിക്കുന്ന ദൈവത്തിന്റെ നന്മ എത്ര വലിയത്’ എന്ന ദാവീദ് വലിയ കഷ്ടതയിൽ കൂടെ കടന്ന് പോകുമ്പോഴും തന്റെ മേൽ ശമുവേൽ അഭിഷേക തൈലം ഒഴിച്ച് യിസ്രായേലിന്റെ രാജാവായി തന്നെ അഭിഷേകം ചെയ്തതിനാൽ തന്നെ ഒരു ദിവസം യിസ്രായേലിന്റെ രാജാവായി ഇരുത്തും എന്ന വിശ്വാസം തനിക്കുണ്ടായിരുന്നു. ദൈവം തനിക്ക് വേണ്ടി സംഗ്രഹിച്ച് വച്ചിരിക്കുന്ന ആ വലിയ നന്മയെകുറിച്ചും മനുഷ്യപുത്രന്മാർ കാൺകെ ഒരുക്കി വച്ചിരിക്കുന്ന നന്മ താൻ അനുഭവിക്കും മറ്റുള്ളവർ അത് കാണും എന്ന ഉറച്ച വിശ്വാസം തന്റെ ഹൃദയത്തിൽ ഉണ്ടായിരുന്നു. വലിയ പ്രത്യാശ തന്റെ ഹൃദയത്തിൽ ഭരിച്ചിരുന്നു. താൻ ദൈവത്തിന്റെ ഭക്തനായതിനാലും താൻ ദൈവത്തിൽ ആശ്രയിക്കുന്നവൻ ആകയാലും ദൈവം സംഗ്രഹിച്ച് വച്ചിരിക്കുന്നതും ദൈവം ഒരുക്കിയിരിക്കുന്നതുമായ നന്മ വളരെ വലുതാണെന്ന് താൻ വിശ്വസിച്ചു. കഴിഞ്ഞ കാലങ്ങളിൽ ഭക്തന്മാർക്ക് വേണ്ടി സംഗ്രഹിച്ചത് ദൈവം ഒരുക്കി വച്ചത് അനേക ഭക്തന്മാർ അനുഭവിച്ചിട്ടുണ്ട്. യോസേഫ് ഒരു അടിമയായി മിശ്രയെമിലേക്ക് വില്കപ്പെടുമെങ്കിലും അവൻ ദൈവഭക്തനും ദൈവത്തിൽ ആശ്രയിക്കുന്നവനും ആയിരുന്നു. തനിക്ക് വേണ്ടി ദൈവം സംഗ്രഹിച്ചതും ഒരുക്കിയതുമായ വലിയ നന്മ താൻ അറിഞ്ഞിരുന്നില്ല. ലോകത്തിൽ ആരും അറിഞ്ഞിരുന്നില്ല. ദൈവം മനുഷ്യപുത്രന്മാർ കാൺകെ അത് വെളിപ്പെടുത്തി. തടവിൽ കിടന്ന അടിമയെ മിസ്രയെമിന്റെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയർത്തി മിശ്രയെമിലെ സകല സമ്പത്തിന്റെയും ഉടമസ്ഥരിൽ ഒരുവൻ ആക്കി ദൈവഭക്തന്മാർക്ക് ഒരുക്കിയിരിക്കുന്ന നന്മ ദൈവം വെളിപ്പെടുത്തി. മിശ്രയെമിൽ അടിമത്വത്തിൽ കിടന്ന യിസ്രായേലിന് വേണ്ടി ദൈവം സംഗ്രഹിച്ചതും ദൈവം ഒരുക്കിയതുമായ നന്മയായിരുന്നു പാലും, തേനും, ഒഴുകുന്ന കനാൻ നാട് ദൈവം സകല ജനവും കാൺകെ അവർക്ക് അത് കൊടുത്തു. ദൈവം തന്റെ ഭക്തന്മാർക്കും തന്നിൽ ആശ്രയിക്കുന്നവർക്കും വേണ്ടി ഒരുക്കിയ വലിയ നന്മയാണ് ത്രിത്വത്തിൽ മൂന്നാമനായ പരിശുദ്ധാത്മാവും, കൃപകളും കൃപാവരങ്ങളും സ്വർഗ്ഗത്തിലെ സകല ആത്മീയ അനുഗ്രഹങ്ങളും. രക്ഷിക്കപ്പെട്ട്, സ്നാനപ്പെട്ട് ദൈവസഭയിൽ ആയിരിക്കുന്നവരെ ലോകം നിന്ദിക്കുകയും പകയ്ക്കുകയും അപമാനിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ദൈവം അവർക്ക് ഒരുക്കിയ നന്മ അവർ അനുഭവിക്കുന്നു. ആ നന്മയുടെ സ്രേഷ്ഠത ലോകത്തിന് മനസ്സിലാക്കുവാൻ കഴിയുന്നില്ല. നമുക്ക് വേണ്ടി ദൈവം സംഗ്രഹിച്ചിരിക്കുന്നതും ഒരുക്കിയിരിക്കുന്നതുമായ നന്മ ഇനി അനുഭവിക്കുവാൻ പോകുന്നതേയുള്ളൂ. സ്വർഗത്തിൽ ക്ഷയവും മാലിന്യവും വാട്ടവും ഇല്ലാത്ത അവകാശങ്ങൾ ആണ് ദൈവം നമുക്ക് വേണ്ടി സംഗ്രഹിച്ചിരിക്കുന്നത്.