‘സങ്കീർത്തന ധ്യാനം’ – 72
പാ. കെ. സി. തോമസ്
‘യഹോവയുടെ ദൃഷ്ടി തന്റെ ഭക്തന്മാരുടെ മേൽ ഇരിക്കുന്നു’, സങ്കീ : 33:18
ഈ ഭൂമിയിൽ ഒക്കെ ഊടാടി കൊണ്ടിരിക്കുന്ന കണ്ണുകളാണ് ദൈവത്തിന്റെ കണ്ണുകൾ. ദൈവം തന്റെ ജനത്തെ കുനിഞ്ഞു നോക്കുന്നു. ആണ്ടിന്റെ ആരംഭം മുതൽ അവസാനം വരെ യഹോവയുടെ ദൃഷ്ടി ദേശത്തിന്മേൽ ഇരിക്കുന്നു. ദേശത്തിലുള്ള മലകളുടെ മേലോ, പർവ്വതങ്ങളിന്മേലോ, നദികളിന്മേലോ, വൃക്ഷലതാദികളിന്മേലോ, കന്നുകാലികളുടെമേലോ അല്ല ആണ്ടിന്റെ ആരംഭം മുതൽ ദൈവത്തിന്റെ കണ്ണുകൾ ഇരിക്കുന്നത്. പിന്നെയോ, ദൈവത്തെ ഭയപ്പെടുന്ന ഭക്തന്മാരുടെ മേലാണ്. തന്റെ ഭക്തന്മാർക്ക് ആലോചന പറഞ്ഞ് കൊടുത്ത് അവരെ ഉപദേശിച്ചു നടക്കേണ്ടുന്ന വഴിയിൽ അവരെ നടത്തുവാനാണ് ദൈവം ദൃഷ്ടി അവരുടെ മേൽ പതിപ്പിക്കുന്നത്. ദൈവത്തിന്റെ കണ്ണാൽ നടത്തപെടുവാൻ കഴിയുന്ന ഭാഗ്യം ദൈവത്തിന്റെ ഭക്തന്മാർക്ക് മാത്രമുള്ള പദവിയാണ്. ഒരു ഭരണാധികാരിയുടെ കണ്ണ് തന്റെ രാജ്യത്തിലുള്ള എല്ലാവരുടെ മേലും ഇല്ല. എന്നാൽ മഹാരാജാവായ ദൈവത്തിന്റെ കണ്ണുകൾ തന്റെ ഭക്തന്മാർ എല്ലാവരുടെ മേലും ഉണ്ട്. അവരുടെ പ്രാണനെ മരണത്തിൽ നിന്നും വിടുവിക്കുവാനും ക്ഷാമത്തിൽ അവരെ ജീവനോടെ രക്ഷിക്കുവാനുമാണ് ദൈവത്തിന്റെ ദൃഷ്ടി ഇരിക്കുന്നത്. ഹനന്യാവ്, അസര്യാവ്, മീശായേൽ എന്നീ ഭക്തന്മാർ തീച്ചൂളയിൽ വീഴേണ്ടിവന്നെങ്കിലും അവർ മരിക്കാനിടയായില്ല. ദൈവദൃഷ്ടി അവരുടെ മേൽ ഉണ്ടായിരുന്നതിനാൽ ആ ബാലന്മാരെ തീച്ചൂളയിലേക്ക് വലിച്ചെറിഞ്ഞത് കണ്ട ദൈവം സ്വർഗത്തിൽ ഇരിക്കുവാൻ തയ്യാറായില്ല. തീചൂളയുടെ നടുവിലേക്ക് ഇറങ്ങിച്ചെന്ന് മരണത്തിൽ നിന്ന് അവരെ അവരെ വിടുവിച്ചു. കാലത്തും ഉച്ചയ്ക്കും വൈകിട്ടും കിളിവാതിൽ യെരുശലേമിന് നേരെ തുറന്നിട്ട് പ്രാർത്ഥിച്ച ദാനിയേലിന്മേൽ ദൈവത്തിന്റെ ദൃഷ്ടി ഉണ്ടായിരുന്നതിനാൽ സിംഹഗുഹയിൽ അവനെ ഇടുന്നത് കണ്ട ദൈവം സിംഹ ഗുഹയിലേക്ക് തന്റെ ദൂതനെ അയയ്ച്ചു മരണത്തിൽ നിന്നും ദാനിയേലിനെ വിടുവിച്ചു. ഗലീല കടലിൽ തണ്ട് വലിച്ച് കുഴഞ്ഞ് കടലിലെ മുങ്ങി മരിയ്ക്കുകയുള്ളൂ എന്ന് ചിന്തിച്ച് നിലവിളിച്ച ശിഷ്യന്മാരെ കാണാൻ ലോകത്തിൽ ഒരു കണ്ണും ഉണ്ടായിരുന്നില്ല. അവരെ കണ്ട കർത്താവ് അവരുടെ പ്രാണനെ മരണത്തിൽ നിന്നും വിടുവിക്കാൻ കടൽത്തിരയുടെ മീതെ മന്ദം മന്ദം നടന്ന് അവരുടെ അടുത്ത് എത്തി വിടുതൽ നൽകി.
പാപമുള്ള ദേശത്തിന്മേൽ ദൈവം ദൃഷ്ടി വയ്ക്കുന്നത് അവരെ നശിപ്പിക്കുവാൻ വേണ്ടിയാണ്. എന്നാൽ ഭക്തന്മാരെ രക്ഷിക്കാനാണ് ദൈവം അവരുടെ മേൽ ദൃഷ്ടി വയ്ക്കുന്നത്. കെരീത്ത് തോട്ടിനരികെ ഏലീയാവിനെ കണ്ണും കണ്ടില്ലായെങ്കിലും ദൈവം അവന്റെ മേൽ ദൃഷ്ടി വച്ചിരുന്നു. ആയതിനാൽ അവനോട് സാരാഫാത്തിലേക്ക് പോകുക, അവിടെ നിന്നെ പോറ്റുവാൻ ഞാൻ ഒരു വിധവയോട് കല്പിച്ചിരിക്കുന്നുയെന്ന് പറഞ്ഞു. വിധവയുടെ മേലും ദൈവത്തിന്റെ ദൃഷ്ടി ഉണ്ടായിരുന്നതിനാൽ ഏലീയാവിനെ അവളുടെ അടുത്ത് അയച്ചു. രണ്ട് പേരുടെ മേലും ദൃഷ്ടി വച്ചത് ക്ഷാമം തീരുവോളം അവരെ ക്ഷേമമായി രക്ഷിക്കുവാനായിരുന്നു. ഒരു പിതാവോ, മാതാവോ തങ്ങളുടെ കുഞ്ഞിനെ ശ്രദ്ധയോടെ പരിപാലിക്കുന്നത് പോലെ തന്റെ ജനത്തെ ദൃഷ്ടി വച്ച് കാത്ത് സൂക്ഷിക്കുന്നവനും പരിപാലിക്കുന്നവനുമാണ് നമ്മുടെ ദൈവം. ഒരു പക്ഷി തന്റെ കുഞ്ഞിനെ ചുറ്റി പാലിക്കുന്നത് പോലെയും, ഒരു കോഴി തന്റെ കുഞ്ഞുങ്ങളെ ദൃഷ്ടി വച്ച് ചിറകിന്റെ കീഴിൽ ചേർക്കുന്നത് പോലെയും ദൈവം തന്റെ ജനത്തെ ചിറകിന്റെ നിഴലിൽ പരിപാലിക്കും. ഗമനത്തെയും ആഗമനത്തെയും പരിപാലിക്കും. ദൈവത്തിന്റെ കണ്ണ് അഭക്തന്മാർക്ക് അഗ്നിജ്വാലയ്ക്കൊത്ത കണ്ണായിരിക്കുമ്പോൾ ഭക്തന്മാർക്ക് കരുണ നിറഞ്ഞ കണ്ണാണ്. ദൈവം പറഞ്ഞു : എന്റെ ജനത്തിന്റെ കഷ്ടത ഞാൻ കണ്ടു. അവരുടെ നിലവിളി ഞാൻ കേട്ടു, കേട്ടു. മിസ്രയീമിലായിരുന്ന യിസ്രായേൽ ജനത്തിന്റെ കഷ്ടത കാണാൻ ഭൂമിയിൽ ഒരു കണ്ണും ഉണ്ടായിരുന്നില്ല. അന്ധകാരത്താൽ എല്ലാ കണ്ണുകളും മങ്ങുമ്പോൾ മങ്ങിടാത്ത രണ്ട് കണ്ണുകൾ നമുക്ക് സ്വർഗ്ഗത്തിലുണ്ട്. എന്നെ കാണാൻ ലോകത്തിൽ ആരും ഇല്ല എന്ന് ചിന്തിക്കുന്ന അനുഭവം പലപ്പോഴും പലർക്കും ഉണ്ടാകാറുണ്ട്. എന്നാൽ നീ ഒരു ദൈവഭക്തൻ എങ്കിൽ വിശ്വസിക്ക്, നിന്നെ കാണുന്ന ഒരുവൻ ഉണ്ട്. അവൻ നിന്റെ രോഗം കാണുന്നു. ബുദ്ധിമുട്ട്കളും ഞെരുക്കങ്ങളും നിന്ദയും അപമാനവും കടഭാരവും ക്ഷേമത്തോടെ ജീവനോടെ രക്ഷിക്കും. ബാലസിംഹങ്ങളും ഇര കിട്ടാതെ വിശന്നിരിക്കും. യഹോവയെ അന്വേഷിക്കുന്നവർക്കോ ഒരു നന്മയ്ക്കും കുറവില്ല. ദാവീദ് അമ്മായിപ്പനെ ഭയന്ന് ഗുഹകളിലും, മരുഭൂമിയിലും വനാന്തരങ്ങളിലും കൂടെ നടന്നപ്പോൾ തന്നെ ധൈര്യപ്പെടുത്തിയ ഒരു ചിന്ത ഉണ്ടായിരുന്നു. എന്റെ പ്രാണനെ മരണത്തിൽ നിന്നും വിടുവിക്കും. ആഹാരമില്ലാത്ത ഈ നിർജ്ജന പ്രദേശത്ത് ജീവനോടെ എന്നെയും എന്റെ കൂടെയുള്ളവരെയും രക്ഷിക്കും. അത് കൊണ്ട് താൻ ഭാരപ്പെടില്ല. ദൈവം അത്ഭുതകരവും, അതിശയകരവും ആയി ദാവീദിനെ പുലർത്തി. ഈ ദൈവം നമ്മുടെ മേലും ദൃഷ്ടി വച്ച് നമുക്കും ആലോചന പറഞ്ഞ് തന്ന് നടത്തും. യഹോവ ദൈവമായിരിക്കുന്ന ജാതിയും അവൻ തനിക്ക് അവകാശമായി തിരഞ്ഞെടുത്തിരിക്കുന്ന ജനവും ഭാഗ്യമുള്ളവർ തന്നെ.