‘ഇതാ, നോഹയുടെ കാലം’ – 73
പാ. ബി. മോനച്ചൻ, കായംകുളം
ഓരോരുത്തനും അവനവന്റെ പ്രവർത്തിക്കുതക്കവണ്ണം പകരം കൊടുക്കുന്നവൻ, നീതിയുള്ള ന്യായാധിപതിയായവൻ, ഇങ്ങ് അടുക്കൽ വാതിൽക്കൽ ആയിരിക്കുന്നു. ശ്രദ്ധിച്ചു കേൾക്കുക നിങ്ങൾക്ക് അവന്റെ കാൽ പെരുമാറ്റം കേൾക്കാം. രാത്രിയുടെ പ്രത്യേകതകളായ ഭയം, ഇരുട്ടിൽ സഞ്ചരിക്കുന്ന മഹാമാരി എന്നിവയും വർധിക്കുന്നു. തൊണ്ണൂറ്റി ഒന്നാം സങ്കീർത്തനം ഭക്തന് നൽകുന്ന ഉറപ്പ് “രാത്രിയിലെ ഭയത്തെയും ഇരുട്ടിൽ സഞ്ചരിക്കുന്ന മഹാമാരിയെയും നിനക്ക് പേടിപ്പാനില്ല”എന്നാണ്. അപ്പോൾ രാത്രിയിൽ ഭയത്തിന്റെ വർദ്ധനവും മഹാമാരിയുടെ സഞ്ചാരവും ഉണ്ടാകും. ഇവ രണ്ടും ഇപ്പോൾ വർദ്ധിച്ചിരിക്കുന്നു. രാത്രി ആകും മുൻപ് ഇതാണ് അവസ്ഥയെങ്കിൽ രാത്രി എത്തിയാല്ലോ …
എല്ലാ വിധത്തിലും മനുഷ്യർ ഇന്ന് ഭയവിഹ്വലരാണ്. വീട്ടിൽ നിന്ന് ഇറങ്ങിയാൽ തിരികെ ജീവനോടെ വീട്ടിൽ വന്ന് ചേരാമെന്ന ഉറപ്പ് ഇന്ന് ആർക്കും ഇല്ല. പെരുകുന്ന റോഡപകടങ്ങൾ ഒരു വശത്ത്, വർധിക്കുന്ന കുലപാതകങ്ങൾ, ബോംബ് സ്ഫോടനങ്ങൾ മറുവശത്ത്. നിരപരാധികൾ നിഷ്കരുണം വധിക്കപ്പെടുന്നു. ഈ അടുത്തകാലത്ത് നമ്മുടെ നാട്ടിൽ ഒരു സംഘടന മാധ്യമശ്രദ്ധ ആകർഷിക്കുവാൻ വെറുതെ ഒരു മനുഷ്യനെ കൊന്നു എന്ന വാർത്തയും നാം കണ്ടതാണ്. പുതുതായി രൂപീകരിക്കപ്പെട്ട ഒരു സംഘടന തങ്ങളുടെ പ്രസ്ഥാനം രൂപീകൃതമായി എന്നറിയിക്കുവാൻ ചെയ്തത് പ്രഭാതസവാരിക്കിറങ്ങിയ ഒരു വയോവൃദ്ധനെ നിഷ്കരുണം വെട്ടിനുറുക്കി. പ്രതികളെ പിടിച്ചപ്പോൾ അവർ പറഞ്ഞത് ഇയാൾ ഞങ്ങൾക്ക് ദോഷം ഒന്നും ചെയ്തില്ല. എന്നാൽ ഞങ്ങളുടെ സംഘടനയെക്കുറിച്ച് മാധ്യമങ്ങൾ അറിയണമെങ്കിൽ, നല്ല വാർത്താപ്രാധാന്യം ലഭിക്കണമെങ്കിൽ ഇത്തരം ഒരു കുലപാതകം നടത്തിയെങ്കിലേ പറ്റൂ. എന്താ പോരെ പൂരം ! മാധ്യമശ്രദ്ധ നേടുവാൻ പോലും കുല നടത്തുന്ന കാലം, ചില പ്രത്യേക മാനസിക വിഭ്രാന്തിക്ക് അടിമപ്പെട്ട ചിലർ ചുറ്റികയുമായി നടന്ന് ഉറങ്ങിക്കിടക്കുന്ന ചിലരെ തലയ്ക്കടിച്ച് കൊള്ളുന്ന വാർത്ത കഴിഞ്ഞ കാലത്ത് നമ്മുടെയൊക്കെ നാട്ടിൽ സാധാരണമായിരുന്നു. “സൂക്ഷിച്ചിരിക്കുക, അടുത്ത ഇര നിങ്ങളായിരിക്കും” എന്നായിരുന്നു അതിനെക്കുറിച്ചുള്ള പത്രവാർത്തയുടെ തലക്കെട്ട്. എന്തൊരു കാലം എന്ന് മൂക്കത്ത് വിരൽ വച്ച് പോകുന്നുവോ ?
രാത്രിയും അന്ധകാരവും അതിന്റെ മൂർദ്ധന്യദശയെ പ്രാപിക്കുമ്പോൾ സംഭവിപ്പാൻ പോകുന്ന ഒരു കാര്യം വെളിപ്പാട് രേഖപ്പെടുത്തിയിട്ടുണ്ട്. “അപ്പോൾ ചുവന്നതായ മറ്റൊരു കുതിര പുറപ്പെട്ടു; അതിന്റെ പുറത്തു ഇരിക്കുന്നവന്നു മനുഷ്യർ അന്യോന്യം കൊല്ലുവാൻ തക്കവണ്ണം ഭൂമിയിൽ നിന്നു സമാധാനം എടുത്തുകളയേണ്ടതിന്നു അധികാരം ലഭിച്ചു”, വെളി : 6:4. അപ്പോൾ ഇവയൊക്കെ വരുവാൻ പോകുന്ന ഭേകരരാത്രിയുടെ തുടക്കം മാത്രമാണെന്ന് ഓർക്കുക.
പകർച്ചവ്യാധികളുടെ കാര്യം പറഞ്ഞാൽ ലോകത്തിൽ ഒരു സ്ഥലവും സുരക്ഷിത കേന്ദ്രമല്ല എന്ന് വന്നിരിക്കുന്നു. വർഷങ്ങൾക്ക് മുൻപ് ഒന്നോ രണ്ടോ പനിയെ മാത്രം മനുഷ്യന് ഭയപ്പെട്ടത് മതിയായിരുന്നു എങ്കിൽ ഇന്ന് ഡെങ്കിപ്പനി, പക്ഷിപ്പനി, പന്നിപ്പനി, തക്കാളിപ്പനി, ചിക്കൻഗുനിയ, തുടങ്ങി അനവധി പണികൾ എത്തിക്കഴിഞ്ഞു. പകൽ കത്തിനിൽക്കുന്ന സൂര്യന്റെ താപത്താൽ പല പകർച്ചവ്യാധികളും തടയപ്പെടുന്നു. അല്ലെങ്കിൽ പല വൈറസുകളും കൊല്ലപ്പെടുന്നു. എന്നാൽ രാത്രിയിൽ സൂര്യന്റെ ചൂടും വെളിച്ചവും ഇല്ലാത്തതിനാൽ ഇവ നിർബാധം സഞ്ചരിക്കുന്നു. അത് കൊണ്ടാണ് തെറ്റ് പറ്റാത്ത വിശുദ്ധ ബൈബിൾ രാത്രിയിൽ സഞ്ചരിക്കുന്ന മഹാമാരി എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. വേദപുസ്തകഭാഷയിൽ ഉള്ള അന്ധകാര പൂർണ്ണമായ ഭീതിദിനങ്ങൾ ഭൂമിയിൽ ഉണ്ടാകുമ്പോൾ ഇത്തരം രോഗങ്ങൾ വർദ്ധമാന ദശയെ പ്രാപിക്കുമെന്ന് സാരം.
എന്നാൽ ദൈവമക്കൾക്ക് ശരണം വിശുദ്ധതിരുവെഴുത്തും നമ്മുടെ കർത്താവിന്റെ മാറ്റമില്ലാത്ത വാഗ്ദത്തവുമാണ്. പഴയനിയമത്തിലെ അവസാന പുസ്തകമായ മലാഖി പറഞ്ഞവസാനിപ്പിക്കുന്നത് ഇപ്രകാരമാണ്, “ചൂളപോലെ കത്തുന്ന ഒരു ദിവസം വരും; അപ്പോൾ അഹങ്കാരികളൊക്കെയും സകല ദുഷ്‌പ്രവൃത്തിക്കാരും താളടിയാകും; വരുവാനുള്ള ആ ദിവസം വേരും കൊമ്പും ശേഷിപ്പിക്കാതെ അവരെ ദഹിപ്പിച്ചുകളയും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. എന്റെ നാമത്തെ ഭയപ്പെടുന്ന നിങ്ങൾക്കോ നീതിസൂര്യൻ തന്റെ ചിറകിൻ കീഴിൽ രോഗോപശാന്തിയോടുകൂടെ ഉദിക്കും; നിങ്ങളും പുറപ്പെട്ടു തൊഴുത്തിൽനിന്നു വരുന്ന പശുക്കിടാക്കളെപ്പോലെ തുള്ളിച്ചാടും”, മലാ : 4:1-2.
അപ്പോൾ ഭൂമി ഒരു അഗ്നിശുദ്ധീകരണത്തിനായി ഒരുക്കപ്പെടുന്നു എന്ന് സാരം. ഇവിടുത്തെ ദുഷ്പ്രവർത്തിക്കാരെയും അവരുടെ ദുഷ്പ്രവർത്തികളെയും വേരോടെ പിഴുത് മാറ്റാൻ ഇതല്ലാതെ മറ്റ് മാർഗ്ഗമില്ല. എന്നാൽ, ദൈവഭക്തന്മാർക്കുള്ള സന്തോഷം നീതി സൂര്യൻ തന്റെ ചിറകിൻ കീഴിൽ രോഗോപശാന്തിയോടെ ഉദിക്കും എന്നുള്ളതാണ്. മുകളിൽ എഴിതിയിരിക്കുന്നത് പോലെ സൂര്യതാപത്താൽ രോഗാണുക്കളും വിഷബീജങ്ങളും പകർച്ചവ്യാധികൾ പരത്തുന്ന വൈറസുകളും നശിക്കുമെങ്കിൽ രോഗോപശാന്തിയോടെ ഉദിക്കുന്ന നീതിസൂര്യന്റെ ഉദയത്തിൽ ഇവയെല്ലാം തുടച്ചു നീക്കപെടും തീർച്ച. മനുഷ്യവർഗ്ഗം ഭൂമിയുടെ ഉത്പത്തി വേളയിൽ തന്നെ സാത്താന് അടിയറവ് വച്ച് തീറാധാരം എഴുതിക്കൊടുത്ത ഈ ഭൂമിയെ, പുത്തനാക്കി നമ്മുടെ കർത്താവും വീണ്ടെടുക്കപെട്ട സഭയും യുഗകാലങ്ങൾ വാഴുന്ന സുദിനത്തിനായി നോക്കിപ്പാർക്കുന്ന ജനസഹസ്രങ്ങൾ ഇവിടെയുണ്ട്. അവർ തങ്ങളുടെ പ്രത്യാശ പുതുക്കട്ടെ. ഈ നശ്വര ലോകത്തിന്റെ ധാടിമോടികളിൽ മാത്രം പ്രത്യാശ വയ്ക്കുന്നവർ ഇവയെല്ലാം ചുട്ടഴിയപ്പെടുവാൻ ഉള്ളവയാണെന്ന് ഓർക്കട്ടെ. “കർത്താവിനെ സ്നേഹിക്കാത്തവൻ ഏവനും ശപിക്കപെട്ടവൻ ! നമ്മുടെ കർത്താവ് വരുന്നു” (അനാഥേമാ, മാറാനാഥാ). ആമേൻ, കർത്താവേ വേഗം വരേണമേ.