‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 02
പാ. വി. പി. ഫിലിപ്പ്
ഉപേക്ഷിക്കുക, പിന്തുടരുക
രണ്ട് കാര്യങ്ങൾ ഇവിടെ പ്രസക്തമാണ്. ഒന്ന്, ദൈവമനുഷ്യൻ വിട്ടോടേണ്ട ചില കാര്യങ്ങളുണ്ട്. രണ്ട്, പൂർണ്ണമായി പിൻപറ്റുകയും മുറുകെ പിടിക്കുകയും ചെയ്യേണ്ട കാര്യങ്ങളുണ്ട്. ഉപേക്ഷിക്കേണ്ടതിനെ ഉപേക്ഷിക്കാഞ്ഞാൽ പിന്തുടരേണ്ടതിനെ പിന്തുടരുവാൻ സാധ്യമല്ല. ഉപേക്ഷിക്കേണ്ട ഒരു കാര്യമാണ് ദ്രവ്യാഗ്രഹം. പൗലോസിന്റെ മറ്റ് ലേഖനങ്ങളിൽ ത്യജിക്കേണ്ട പലതിനെക്കുറിച്ചും വ്യക്തമായ വിവരണം നൽകുന്നുണ്ട്. ദുർന്നടപ്പ്, അശുദ്ധി, ദുഷ്കാമം, വിഗ്രഹാരാധന, ആഭിചാരം, പക, പിണക്കം, ജരാശങ്ക, ക്രോധം, ശാഠ്യം, ദ്വന്ദ്വപക്ഷം, ഭിന്നത, അസൂയ, മദ്യപാനം, വെറിക്കൂത്ത്, തുടങ്ങിയവയും അതിൽ ഉൾപ്പെടുന്നു. ദൈവമനുഷ്യന് ഇവയിൽ ഏതെങ്കിലും ചിലത് മുറുകെ പിടിച്ചു കൊണ്ട് നിത്യജീവനെ പിടിച്ചുകൊൾവാൻ കഴിയുകയില്ല.
തിമൊഥെയൊസിനോട് വിട്ടോടുവാൻ പറയുന്നതിനോടൊപ്പം തന്നെ നീതി, വിശ്വാസം, സ്നേഹം, ക്ഷമ, സൗമ്യത, എന്നിബ്വ പിന്തുടരുവാൻ പൗലോസ് ആഹ്വനം ചെയ്യുന്നു. ആത്മാവിന്റെ ഫലങ്ങളെക്കുറിച്ച് പൗലോസ് പറയുന്നതും വ്യത്യസ്തമായ ആശയങ്ങളല്ല. “ആത്മാവിന്റെ ഫലമോ ; സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൌമ്യത, ഇന്ദ്രിയജയം; ഈ വകെക്കു വിരോധമായി ഒരു ന്യായപ്രമാണവുമില്ല.” (ഗലാ : 5:22,23). ഗലാത്യരോട് പൗലോസ് ഇത് പറഞ്ഞ് അവസാനിപ്പിക്കുന്നത് ശ്രദ്ധേയമാണ്. “ആത്മാവിനാൽ നാം ജീവിക്കുന്നു എങ്കിൽ ആത്മാവിനെ അനുസരിച്ചു നടക്കുകയും ചെയ്ക”, (5:25). സുവ്യക്തമായി പറഞ്ഞാൽ ദൈവമനുഷ്യൻ ദൈവാത്മാവിനെ അനുസരിച്ച് നടക്കുന്നവനാണ്.
ദൈവപുരുഷനായ മോശ
ആവർത്തനം 33:1 ൽ, യിസ്രായേൽ ജനതയുടെ നായകനായ മോശയെ ‘ദൈവപുരുഷനായ മോശ’ എന്നാണ് പറഞ്ഞിരിക്കുന്നത്. പുറപ്പാട് പുസ്തകം മൂന്നും, നാലും അധ്യായങ്ങളിൽ വിവരിക്കുന്ന ദൈവനിയോഗത്തിന്റെ ഒടുവിൽ ആദ്യം പ്രതികൂലമായും, പിന്നീട് അനുകൂലമായും മോശ പ്രതികരിച്ചു. യിസ്രായേൽ ജനതയെ മിസ്രയെമിൽ നിന്ന് പുറപ്പെടുവിച്ച ശേഷം ഒരു ദൈവമനുഷ്യൻ എന്ന നിലയിൽ ഉന്നതമായ ഒരു വ്യക്തിത്വം മോശ സ്വന്തമാക്കി. കഠിന പോരാട്ടങ്ങളുടെയും, ചോദ്യശരങ്ങളുടെയും പിറുപിറുപ്പിന്റെയും മദ്ധ്യേ ഉരുകിപ്പോകേണ്ട മോദ, അവിശ്വസ്തരായ യിസ്രായേൽ ജനതയെ നടുവിൽ ദൈവപുരുഷനായി വിളങ്ങി. വഴി തെറ്റി യാത്രയാകുന്ന യിസ്രായേൽ ജനതയെ ഒരു കയ്യിൽ പിടിച്ച് മറുകൈ ദൈവമുഖത്തേക്കുയർത്തി ജനത്തിന് വേണ്ടി മദ്ധ്യസ്ഥത അണച്ചു. ദൈവത്തിന്റെ നിയമങ്ങളും, ചട്ടങ്ങളും അവരോടറിയിച്ചു. മോശയ്ക്ക് തെറ്റ് പറ്റിയിട്ടില്ല എന്ന് ഇതിന് അർത്ഥമില്ല. പാളിച്ചകൾ വന്നുയെങ്കിലും തിരുത്തുവാൻ താൻ തയ്യാറായിരുന്നു. ദൈവത്തെ അനുസരിക്കുവാനും, ദൈവജനത്തെ അനുഗ്രഹിക്കുവാനും താൻ സന്നദ്ധനായിരുന്നു. അത് കൊണ്ടാണ് ജീവിത സായാഹ്നത്തിലും ദൈവപുരുഷൻ എന്ന് തന്നെ വിശേഷിപ്പിച്ചത്.
ദൈവമനുഷ്യരുടെ അധരങ്ങളിൽ ദൈവവചനം പ്രവാചകന്മാരെ പഴയനിയമത്തിൽ പല ഭാഗങ്ങളിലും ദൈവപുരുഷൻ എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. (1 സമു :2:27, 1 രാജ :12:22, 13:1) സമാനമായ അർത്ഥത്തിൽ തന്നെ മറ്റ് സിജില വാക്കുകളിലും പ്രവാചകന്മാരെ ദൈവം വിളിച്ചിട്ടുണ്ട്. (ദാനി : 9:23,10:11,10:19). എന്ത് കൊണ്ട് പ്രവാചകന്മാരെ ദൈവമനുഷ്യൻ എന്ന് വിശേഷിപ്പിച്ചു ? അവരുടെ അധരങ്ങളുടെ തുമ്പിൽ ദൈവത്തിന്റെ അരുളപ്പാടുണ്ടായിരുന്നു. ദൈവത്തിൽ നിന്ന് അകന്ന് പോയ ജനതയോട് പറയുവാൻ ദൈവം അവർക്ക് ദർശനങ്ങൾ നൽകി, ദൂതുകൾ നൽകി. പഴയനിയമ പ്രവാചകന്മാരുടെ സന്ദേശത്തിന്റെ ഉള്ളടക്കം ഒറ്റ വാചകത്തിൽ പറഞ്ഞാൽ “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു” (Thus says the Lord) എന്നായിരുന്നു.
ദൈവത്തിന്റെ വചനം സ്വയം അനുസരിക്കുകയും, മറ്റുള്ളവരെ അനുസരിക്കുവാൻ പ്രേരിപ്പിക്കുകയും ചെയ്തിരുന്നവരായിരുന്നു പ്രവാചകന്മാർ. അത് കൊണ്ട് തന്നെ അവർ ദൈവപുരുഷന്മാരായി.
ദൈവമനുഷ്യരാകുക എന്ന വെല്ലുവിളി
ദൈവമക്കളായ, ദൈവമക്കളാകുവാൻ ആഗ്രഹിക്കുന്ന എന്റെ പ്രിയ വായനക്കാരെ, നമ്മുടെ മുമ്പിലുള്ള വലിയൊരു വെല്ലുവിളിയാണ് ദൈവത്തിന്റെ മനുഷ്യരാവുക എന്നുള്ളത്. വിവരസാങ്കേതിക വിപ്ലവത്തിന്റെ ഈ യുഗത്തിൽ ദൈവത്തിൽ നിന്നകലുന്ന കോടികണക്കിന് ജനതയോട് “ദൈവം ഇപ്രകാരം അരുളിച്ചെയ്യുന്നു”എന്ന് തുടങ്ങുന്ന ദൂതുകൾ അറിയിക്കുവാൻ ദൈവത്തിന് നമ്മെ ആവശ്യമുണ്ട്. ദൈവാത്മാവിനാൽ നയിക്കപ്പെടുന്ന ദൈവമനുഷ്യരായി തീരുക. ത്യജിക്കുവാൻ ദൈവം നമ്മോടാവശ്യപ്പെടുന്നത് നമുക്ക് ത്യജിക്കാം. അനുസരിക്കുവാനും, അനുകരിക്കുവാനും ദൈവം പറയുന്നത് നമുക്ക് പിന്തുടരാം. നശിക്കപ്പെടുന്ന കോടികണക്കിന് ജനങ്ങൾക്ക് വേണ്ടി നമുക്ക് ഇടിവിൽ നിൽക്കാം.
അതെ, നിങ്ങൾ ഒരു ദൈവമനുഷ്യനാണ്. നിങ്ങളിൽ ദൈവത്തിന്റെ വിളിയും നിയോഗവമുണ്ട്. ഫലപ്രാപ്തിയുള്ള, വിജയകരവും, വിപ്ലവാത്മകവുമായ ദൈവമനുഷ്യന്റെ ജയജീവിത രഹസ്യങ്ങൾ അടുത്ത അധ്യായങ്ങൾ തുറക്കപ്പെടുമ്പോൾ സമർപ്പണത്തോടെ നമുക്ക് ചുവടുകൾ വയ്ക്കാം. ദൈവാനുഗ്രഹങ്ങൾ നേരുന്നു.