‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (144)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d
10:3 അവർ ദൈവത്തിന്റെ നീതി അറിയാതെ …
മുൻപ് പൗലോസ് അത് തെളിയിച്ചിട്ടുണ്ട് (2:1 – 3:20). വിശ്വാസത്താലുള്ള ദൈവനീതി അവർ മനസ്സിലാക്കിയില്ല (1:17). സ്വന്തനീതി സ്ഥാപിക്കാൻ. അവരുടെ പരിശ്രമത്തിൽ അവരുടെ അഹങ്കാരം വെളിപ്പടുന്നു. ദൈവത്തിനല്ല അവരുടെ മഹത്വത്തിന് ഒരു സ്മാരകമെന്നവണ്ണം, അവരുടെ സ്വന്തനീതി പടുത്തുയർത്തി കീഴ്‌പെട്ടില്ല (യാക്കോ : 4:7). ‘അവർ കൈകൊണ്ട് നെയ്തുണ്ടാക്കിയ, വീട്ടിലുണ്ടാക്കിയ നീതി കൂടുതൽ ഇഷ്ട്ടപെട്ടു’. അവരുടെ സ്വന്തം കൈവേലയായ നീതി അവർക്കുള്ളത് കൊണ്ട് ദൈവനീതി അവർ നിരസിച്ചു. ഇത് യഹൂദന്റെ മാത്രം തെറ്റല്ല. പ്രകൃതമനുഷ്യന്റെ മതത്തിലെ മുഖ്യമായ മിഥ്യാബോധമാണിത്. അവൻ തന്നെത്താൻ നീതീകരിക്കാൻ ആഗ്രഹിക്കുന്നു. മനുഷ്യരുടെ മുൻപിൽ അത് ഒട്ടൊക്കെ വിജയിച്ചാലും, ദൈവനീതിയിൽ നിന്ന് അവർ അന്യരായിരിക്കും. (ലുക്കോ : 16:15; 18:9-14). ദൈവത്തിന്റെ നീതികരണമാർഗ്ഗത്തിന് വിധേയപ്പെടുവോളം, എന്തെല്ലാം ചെയ്താലും, പാപി ഒരിക്കലും സുരക്ഷിതനല്ല.
10:4 ക്രിസ്തു ന്യായപ്രമാണത്തിന്റെ അവസാനം ആകുന്നു. ‘അവസാനം’ എന്നതിന്റെ അർത്ഥം വിവിധ നിലയിൽ വ്യാഖ്യാനിച്ചു കാണുന്നു.
1) ലക്‌ഷ്യം (ലാക്ക്) ന്യായപ്രമാണത്തിന്റെ ഉദ്ദേശ്യം മനുഷ്യനെ നീതികരിക്കയാണ്. അത് ക്രിസ്തുവിൽ സാദ്ധ്യമായി, അഥവാ ഒരു ശിശുപാലകൻ എന്ന നിലയിൽ ന്യായപ്രമാണം നമ്മെ ക്രിസ്തുവിങ്കലേക്ക് നടത്തി. (ഗലാ : 3:24)
2) നിവൃത്തി (മത്താ : 5:17; റോമാ :13:10)
3) അന്ത്യം ‘ക്രിസ്തുവിശ്വാസികളുടെ മേൽ ന്യായപ്രമാണത്തിന്റെ നിയമപരമായ അധികാരമില്ല. ഇത് ചെയ്യുക, അങ്ങനെ ജീവിക്കുക. ‘ഇത് ചെയ്യുക അല്ലെങ്കിൽ മരിക്കുക’ എന്നോ ഇനി പറയാൻ സാധ്യമല്ല” “രക്ഷയ്ക്കുള്ള ഉപാധി എന്ന നിലയിൽ, ക്രിസ്തു ന്യായപ്രമാണത്തിന് അന്ത്യം കുറിച്ചു”.
യഹൂദവാദികളെ സംബന്ധിച്ചിടത്തോളം ന്യായപ്രമാണത്തിന്റെ അനുസരണത്താൽ രക്ഷ ആർജ്ജിക്കുന്നു. പൗലോസിന്റെ മുൻപിലത്തെ സ്ഥിതി അതായിരുന്നു. അവന്റെ ഉറ്റവരും അതെ തെറ്റിൽ അന്ധരായിരിക്കുന്നു. (ഫിലി : 3:9). എന്നാൽ ക്രിസ്തു വിശ്വാസികൾ ന്യായപ്രമാണം രക്ഷയ്ക്കുള്ള ഉപാധിയായി അംഗീകരിക്കുന്നില്ല.
10:5 അത് ചെയ്ത മനുഷ്യൻ അതിനാൽ ജീവിക്കും. …. എഴിതിയിരിക്കുന്നുവല്ലോ. (ലേവ്യ : 18:5; ഗലാ : 3:12) എന്നാൽ അത് അനുസരിക്കുവാൻ ആർക്കും കഴിയുകയില്ല. അത്, ശിക്ഷാവിധിയുടെ വിധിയായി തന്നെ ശേഷിച്ചു.
10:6,7 വിശ്വാസത്താലുള്ള നീതിയോ ഇവ്വണ്ണം പറയുന്നു. വിശ്വാസ നീതിക്ക് ആളത്വം കല്പിച്ചിരിക്കുന്നു. ഹൃദയത്തിൽ പറയരുത്. ചിന്തിക്കുക എന്നതിലുള്ള എബ്രായശൈലി (ആവ : 8:17, സങ്കീ : 14:1, 36:1, 10:11, മത്താ:3:9, 24:48). സ്വർഗ്ഗത്തിൽ കയറുമെന്നോ. ക്രിസ്തുവിനെ ഭൂമിയിൽ കൊണ്ട് വരുന്നതിന് ഒരാൾ സ്വർഗ്ഗത്തിൽ പോകേണ്ട ആവശ്യമില്ല.