‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 8
പാ. വി. പി. ഫിലിപ്പ്
രഹസ്യ ജീവിതത്തിൽ വിശുദ്ധരാകുക
മുൻപ് സൂചിപ്പിച്ചത് പോലെ, ആന്തരിക വിശുദ്ധിക്ക് പ്രാധാന്യം നൽകിയാണ് യേശുക്രിസ്തു ശിഷ്യഗണങ്ങളെ പരിശീലിപ്പിച്ചത്. “ഹൃദയ ശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ; അവർ ദൈവത്തെ കാണും”, മത്താ : 5:8 എന്ന ഗിരിപ്രഭാഷണത്തിലെ വാക്കുകൾ ആന്തരിക ശുദ്ധിയെക്കുറിച്ച് ഉദ്ദേശിക്കുന്നതാണ്. മൂല്യനിർണ്ണയത്തിനുള്ള മാനദണ്ഡം പുറമെയുള്ളതല്ല. “നീയോ പ്രാർത്ഥിക്കുമ്പോൾ അറയിൽ കടന്നു വാതിൽ അടെച്ചു രഹസ്യത്തിലുള്ള നിന്റെ പിതാവിനോടു പ്രാർത്ഥിക്ക; രഹസ്യത്തിൽ കാണുന്ന നിന്റെ പിതാവു നിനക്കു പ്രതിഫലം തരും”, മത്താ :6:6. ബാഹ്യപ്രകടനങ്ങൾക്കും ബാഹ്യമായ വിശുദ്ധിക്കും നാം അധികം വിലമതിക്കുമ്പോൾ യേശുക്രിസ്തു പഠിപ്പിച്ചത് നമ്മുടെ ഹൃദയം നന്നാകണം എന്നാണ്. അകത്ത് വിശുദ്ധി ഉണ്ടാകുമ്പോൾ പുറത്തും വിശുദ്ധി ഉണ്ടാകും.
നല്ല പ്രവർത്തിയിൽ വിശുദ്ധരാകുക
വിശുദ്ധ ജീവിതത്തിന്റെ മർമ്മ പ്രധാനമായ മറ്റൊരു തത്വം നല്ല പ്രവർത്തി കൊണ്ട് നമ്മെ അലങ്കരിക്കുകയെന്നതാണ്. വിശുദ്ധ ജീവിതത്തിന് മറ്റുള്ളവരുടെ മേൽ ഒരു സ്വാധീനം ഉണ്ടായിരിക്കണം. “അങ്ങനെ തന്നേ മനുഷ്യർ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടു, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന്നു നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ”, മത്താ :5:16. നല്ല പ്രവർത്തികൾ കൂടാതെയുള്ള വിശുദ്ധജീവിതം പൂർണ്ണമാകുന്നില്ല. അപ്പോസ്തോലനായ പൗലോസ് ആഗ്രഹിച്ചത് പോലെ നമ്മുടെ ജീവിതം രക്ഷിക്കപ്പെടുന്നവരെയും രക്ഷിക്കപ്പെടാത്തവരെയും ഒരു പോലെ സ്വാധീനിക്കുന്നതായിരിക്കണം. (2 കോരി :2:15). വിശുദ്ധന്റെ നല്ല പ്രവർത്തികൾ മറ്റുള്ളവർക്ക് ഒരു സന്ദേശമാണ്. നല്ല പ്രവർത്തികൾ നമുക്കായി സംസാരിക്കും.
ബന്ധങ്ങളിൽ വിശുദ്ധരായി തീരുക
സഹോദരനോട് കോപിക്കുന്നതും സഹോദരനോട് നിസ്സാര എന്ന് പറയുന്നതും വലിയ തെറ്റുകളായി യേശുക്രിസ്തു പഠിപ്പിച്ചു. മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധം സംശുദ്ധമായിരിക്കണം. സഹോദരനെ ‘മൂഢാ’ എന്ന് പറഞ്ഞാൽ അഗ്നി നരകത്തിന് യോഗ്യനാകും എന്നാണ് യേശു പറഞ്ഞത് (5:21-23). യേശു സക്കായിയുടെ ഭവനത്തിൽ വന്നപ്പോൾ സക്കായി പറയുന്നു “കർത്താവേ, എന്റെ വസ്തുവകയിൽ പാതി ഞാൻ ദരിദ്രർക്കു കൊടുക്കുന്നുണ്ടു; വല്ലതും ചതിവായി വാങ്ങീട്ടുണ്ടെങ്കിൽ നാലുമടങ്ങു മടക്കിക്കൊടുക്കുന്നു”. സക്കായിയും മറ്റുള്ളവരും തമ്മിലുള്ള വഷളായ ബന്ധം പുതുക്കിയപ്പോൾ യേശു പറഞ്ഞു “ഇവനും അബ്രഹാമിന്റെ മകൻ ആകയാൽ ഇന്ന് ഈ വീടിന് രക്ഷ വന്നു” (ലുക്കോ : 19:8-10). ബന്ധങ്ങളിൽ വിശുദ്ധരാകുവാനുള്ള യേഹ്ശുവിന്റെ സന്ദേശം ഒരു അടിയന്തര സന്ദേശമായി നാം ഏറ്റ് വാങ്ങുകയും പ്രയോഗികമാക്കുകയും ചെയ്യണം.
ആരാധനയിൽ വിശുദ്ധരാകുക
ആരാധനാ ജീവിതത്തെകുറിച്ച് വളരെ വികലമായ ഒരു ധാരണയാണ് നമുക്കുള്ളത്. ചില പാട്ടുകളിലും കൈത്താളങ്ങളിലും പ്രസംഗങ്ങളിലും അത് പരിമിതപ്പെടുത്തുന്നു. എന്നാൽ ജീവിതം തന്നെ ഒരു ആരാധനയാണ്. നമ്മുടെ ജീവിതം എപ്പോഴും വിശുദ്ധമായ യാഗപീഠത്തിലാണ്. നമ്മുടെ ആരാധനയിൽ ദൈവം പ്രസാദിക്കണമെങ്കിൽ ജീവിതത്തിൽ വിശുദ്ധി ഉണ്ടായിരിക്കണം. കയ്പായ അനുഭവങ്ങൾ ഉള്ളിൽ നിറച്ചവന് ദൈവാനുഗ്രഹം ലഭിക്കുന്നില്ല. വഴിപാടുമായി യാഗപീഠത്തിൽ വരുമ്പോൾ സഹോദരന് നിന്റെ നേരെ വല്ലതും ഉണ്ടെന്ന് ഓർമ്മ വന്നാൽ പോയി നിരന്നതിന് ശേഷം ആരാധന കഴിക്കുവാൻ യേശു പറഞ്ഞു. (5:23-25). ദൈവത്തിന്റെ യാഗപീഠത്തിന് മുൻപിൽ മുട്ടുകൾ മടക്കുമ്പോൾ ജീവിതത്തിന്റെ കുറവുകൾ തെളിഞ്ഞു വരും. അതിന് പരിഹാരം കണ്ടെത്തണമെന്നാണ് യേശു പഠിപ്പിച്ചത്. “നിങ്ങൾ ബുദ്ധിയുള്ള ആരാധനയായി നിങ്ങളുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിന്നു പ്രസാദവുമുള്ള യാഗമായി സമർപ്പിപ്പിൻ”, റോമർ :12:1 എന്ന് പൗലോസ് ആഹ്വാനം ചെയ്യുന്നു.
ധാർമ്മിക ജീവിതത്തിൽ വിശുദ്ധരാകുക
ധാർമ്മിക ജീവിതത്തിന്റെ പരാജയം ആധുനിക സമൂഹത്തിന്റെ മുഖച്ഛായ ആയി മാറിയിരിക്കുന്നു. പണ്ടും അധഃപതനം ഉണ്ടായിരുന്നു. ഇന്ന് മാധ്യമങ്ങളുടെ സ്വാധീനം കൊണ്ട് വാർത്തകൾ ലോകമെങ്ങും എത്തുന്നു. പെൺവാണിഭക്കേസുകൾ, മർദ്ദനങ്ങൾ, പീഡനങ്ങൾ തുടങ്ങിയവ മാധ്യമങ്ങളിലെ പ്രധാന പേജുകളിൽ നിറഞ്ഞ് നിൽക്കുന്നു. വിശുദ്ധന്മാരെയും ധാർമ്മിക ജീവിതത്തിൽ പരാജയപ്പെടുത്തുവാൻ പിശാച് തന്റെ പഴയ തന്ത്രം തന്നെ ഫലപ്രദമായി തൊടുത്ത് വിടുന്നു. ഗിരിപ്രഭാഷണത്തിൽ ധാർമ്മിക ജീവിതത്തിന് വേണ്ടി യേശു വ്യക്തമായ ആഹ്വാനം നൽകുകയാണ്. (5:27-29). വലങ്കണ് ഇടർച്ച വരുത്തുന്നുവെങ്കിൽ ചൂഴ്‌ന്നെടുത്ത് കളയുവാൻ വരെ കഠിനമായ ശാസനം ക്രിസ്തു നൽകുന്നു. നമ്മുടെ കാഴ്ചകൾ വിശുദ്ധമായിരിക്കണം എന്ന് യേശു പഠിപ്പിച്ചു. കാഴ്ചകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുവാൻ അവിടുന്ന് ഉപദേശിച്ചു.