‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (152)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d
കൈനീട്ടി – പുതിയനിയമത്തിൽ ഇവിടെ മാത്രം കാണുന്നു. ഇവിടെ ദൈവത്തിന്റെ ക്ഷമാപൂർവ്വമായ അപേക്ഷയും തുടർമാനമായ ദയയും അവന്റെ കരുണയുടെ അവസരങ്ങൾക്ക് വിധേയപ്പെടാത്ത മനഃപൂർവ്വമായ നിരസനവും തമ്മിൽ താരതമ്യപ്പെടുത്തുകയാണ്. ‘കൈനീട്ടി’ എന്ന പ്രയോഗം വളരെ അർത്ഥവത്തതാണ്. വചനത്തിന്റെ ശുശ്രുഷകന്മാരാൽ അവരുടെ രക്ഷ നിർവഹിക്കുന്നതിൽ ഒരു പിതാവ് തന്റെ മകനെ സ്നേഹത്തോടെ തൻറെ മാർവ്വിൽ സ്വീകരിക്കുന്നതിന് കൈ നീട്ടുന്നത് പോലെ, ദൈവം കൈനീട്ടുന്നു. യഹൂദനോട് കരുണ കാണിക്കുന്നതിൽ ദൈവത്തിന് മുഷിവ് തോന്നി എന്ന് തോന്നാതിരിക്കേണ്ടതിന് അവൻ ‘ദിവസം മുഴുവൻ’ കാര്യങ്ങളെ നീട്ടുന്നു എന്ന് പൗലോസ് പറയുന്നു.
സുവിശേഷം നിരസിക്കുന്നവരോട് ദൈവം ഇന്നും എത്ര ആർദ്രതയോടെ ഇടപ്പെടുന്നു എന്ന് നോക്കുക. ക്ഷമയോടെ വിളിക്കുന്നു. കൃപയോടെ കരുണയോടെ ക്ഷണിക്കുന്നു. എന്നിട്ടും ഈ സ്നേഹസന്ദേശം നിരസിക്കൽ കൂട്ടം ആരുടേതായിരിക്കും ?
അദ്ധ്യായം 11
11:1-6
വാ. 1 ദൈവം സ്വജനത്തെ തള്ളിക്കളഞ്ഞുവോ എന്ന് ഞാൻ ചോദിക്കുന്നു ?
യിസ്രായേലിനെ ഒഴിച്ചു നിർത്തിക്കൊണ്ട് ലോകചരിത്രം പഠിക്കുവാൻ ആർക്കും സാധ്യമല്ല. പഴയനിയമം മുഴുവൻ യിസ്രായേലിന്റെ ചരിത്രമാണല്ലോ. ലോകത്തിൽ തങ്ങൾക്കുള്ള സ്രേഷ്ഠപദവികളെക്കുറിച്ച് അവർക്ക് വളരെ പ്രശംസയുണ്ടായിരുന്നു. അതിനെ അതിലംഘിക്കുന്നതായ സഭ എന്ന ഒരു കൂട്ടത്തെ കുറിച്ച് അപ്പോസ്തോലന്മാർ പ്രസംഗിച്ചപ്പോൾ യിസ്രായേൽ ചഞ്ചലചിത്തരായി ദൈവം ജാതികളുടെ അടുക്കലേക്ക് തിരിയുകയും അവരെ 1 പത്രോസ് :2:9 ൽ കാണുന്നത് പോലെ തന്റെ പ്രത്യേക ജനമായി ദൈവഭവനത്തിലേക്ക് കൊണ്ട് വരികയും ചെയ്തപ്പോൾ യാഥാസ്ഥിതിക യിസ്രായേല്യരുടെ കോപവും അസൂയയും അതിരില്ലാതെ വർദ്ധിച്ചു. അവർ സ്വാഭാവികമായും ചോദിച്ചു, ദൈവം സ്വജനത്തെ തള്ളിക്കളഞ്ഞുവോ ? ഒരു നാളുമില്ല.