‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 27
പാ. വി. പി. ഫിലിപ്പ്
ദൈവമനുഷ്യന്റെ മനസ്സിനെ വാർദ്ധക്യം ബാധിക്കുവാൻ പാടില്ല. ‘എനിക്ക് കഴിവില്ല’, ‘എന്നെ കൊണ്ടാവില്ല’, ‘പണ്ടത്തെ പോലെ ഇന്ന് സാധിക്കുകയില്ല’ തുടങ്ങിയ പരാജയത്തിന്റെയും മടുപ്പിന്റെയും വാക്കുകളാണോ നിങ്ങൾ എന്നും പറയുന്നത്. ദൈവം പറഞ്ഞ വാഗ്ദത്തങ്ങൾ നമ്മൾ മറക്കുക പതിവാണ്. കാലുകൾ ഇടറാതെ ദൈവീക വാഗ്ദത്തങ്ങളിൽ വിശ്വസിച്ച് മുന്നേറുക, പർവ്വതങ്ങളെ കീഴടക്കുക.
പർവ്വതങ്ങളെ കീഴടക്കുന്നതെങ്ങനെ ?
ചില മാസങ്ങൾക്ക് മുൻപ് സുവിശേഷത്തിന്റെ ഭാഗമായി ഗൂഡലൂരിൽ അനാഥരായ കുഞ്ഞുങ്ങൾക്ക് വേണ്ടി നടത്തുന്ന ‘അവർ ഹോം’ കാണുവാൻ ഞാനും എന്റെ സ്നേഹിതനും യാത്രയായി. സ്നേഹോഷളമായ സ്വീകരണമായിരുന്നു ഞങ്ങൾ അനുഭവിച്ചത്. തലേദിവസം ഉറങ്ങാത്തത്തിന്റെ ക്ഷീണവും, യാത്രാ ക്ലേശവും ആ ആഴ്ചകളിലെ വിശ്രമിക്കാത്ത പ്രവർത്തനങ്ങളും ചെയ്തു തീർക്കുവാനുള്ള ദൗത്യവും എന്നെ വല്ലാതെ അലട്ടിയിരുന്നു. എന്നാൽ ‘അവർ ഹോമി’ ലെ ചാക്കോച്ചനും സുഹൃത്തുക്കളും കുഞ്ഞുങ്ങളും അവരുടെ അനുഭവങ്ങളും എനിക്ക് എന്തെന്നില്ലാത്ത ആനന്ദം നൽകി. വിശ്രമത്തിനായി അവർ നൽകിയ മനോഹരമായ കൊച്ചു മുറിയിൽ തല ചായിയ്ക്കാൻ തുടങ്ങവേ, ഭിത്തിയിൽ പതിച്ചിരുന്ന ഒരു ചിത്രത്തിലെ വാചകങ്ങൾ എന്റെ കണ്ണിൽ പെട്ടു. സ്വർഗ്ഗീയമായ ഒരു സാന്നിധ്യം അനുഭവിക്കുന്നത് പോലെ. ഞാൻ എഴുന്നേറ്റു എന്റെ ഡയറിയിൽ ആ വാചകം കുറിച്ചിട്ടു.
“Impossibilities vanish when a man and his God confront a mountain”
(ഒരു മനുഷ്യനും തന്റെ ദൈവവും കൂടി ഒരു പർവതത്തെ അഭിമുഖീകരിക്കുമ്പോൾ അസാദ്ധ്യങ്ങൾ സാധ്യമാകുന്നു)
എപ്പോഴാണ് പർവ്വതങ്ങളെ കീഴടക്കാൻ കഴിയുന്നത് ? ഒരു മനുഷ്യനും തന്റെ ദൈവവും കൂടി ഒരു പർവ്വതം ചവിട്ടിക്കയറി അതിനെ കാൽകീഴാക്കുമ്പോൾ അത്കൊണ്ടാണ് ഭക്തൻ പാടിയത് “നിന്നാൽ ഞാൻ പടകൂട്ടത്തിന് നേരെ പാഞ്ഞ് ചെല്ലും, എന്റെ ദൈവത്താൽ ഞാൻ മതിൽ ചാടി കടക്കും”. പഴയനിയമത്തിലെ കാലേബ് നൽകുന്ന സന്ദേശവും ഇത് തന്നെയാണ്. കാലേബും തന്റെ മക്കളും ഹെബ്രോൻ മാള അവകാശമാക്കി.
വിജയരഹസ്യം
മനുഷ്യൻ പരാജിതനാകുന്നത് എപ്പോഴാണെന്ന് അറിയാമോ ? തന്റെ പ്രയത്നങ്ങൾ നിഷ്ഫലമായി മുൻപിൽ പർവ്വത സമാനം നിൽക്കുന്ന പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ കഴിയാതെ പകച്ചു നിൽക്കേണ്ടി വരുമ്പോൾ പരാജിതനായ മനുഷ്യൻ ചേതനയറ്റു കിടക്കുമ്പോൾ അവന് ചൈതന്യം നൽകി വിജയത്തിലേക്ക് നയിക്കുവാനാണ് കർത്താവ് ആഗ്രഹിക്കുന്നത്. ക്രിസ്തുദേവൻ പറയുന്നു, “മോഷ്ടിപ്പാനും അറുപ്പാനും മുടിപ്പാനും അല്ലാതെ കള്ളൻ വരുന്നില്ല; അവർക്കു ജീവൻ ഉണ്ടാകുവാനും സമൃദ്ധിയായിട്ടു ഉണ്ടാകുവാനും അത്രേ ഞാൻ വന്നിരിക്കുന്നതു” (യോഹ : 10:10). ഈ യേശുവിനെ കർത്താവായി സ്വീകരിക്കുകയും അവനോടൊപ്പം സഞ്ചരിക്കുകയും ചെയ്യുന്നതാണ് നമ്മുടെ വിജയരഹസ്യം. എൺപത്തഞ്ച് വയസ്സുള്ള കാലെബിന്റെയും വിജയരഹസ്യം അതായിരുന്നു. താൻ ദൈവത്തോട് പറ്റിയിരുന്നത് കൊണ്ട് ദൈവം അവന് വിജയം നൽകി. ദൈവവുമായുള്ള ബന്ധത്തിൽ കാലെബിന്റെ പത്ത് പ്രത്യേകതകൾ ഇവിടെ പ്രസ്താവിക്കട്ടെ.
ദൈവം അറിയുന്നവൻ (വാക്യം 6)
ദൈവം കാലെബിനെ അറിയുകയും അവനെക്കുറിച്ച് മോശയോട് അരുളിചെയ്കയും ചെയ്തു. കൊടുങ്കാറ്റിന് നേരെ ജീവിതപടക് തിരിച്ചുവിടുവാൻ നമുക്കാവേശം പകരുന്നത് ദൈവം നമ്മെ അറിയുന്നുവെന്നതാണ്. ദൈവം നമ്മെ അറിയണമെങ്കിൽ നാം ദൈവത്തെ അറിയുകയും അവനിൽ ആശ്രയിക്കുകയും വേണം. ദൈവം അറിയുന്നവന് കഷ്ടതയിലും ധൈര്യം ലഭിക്കും, വേദനയിലും കൃപ ലഭിക്കും, പരീക്ഷയിൽ വിജയം ലഭിക്കും.
ദൈവം അയച്ചവൻ (വാക്യം : 7)
കാലെബിനെ ദൈവം അയച്ചു. എന്തിന് വേണ്ടി ? ദേശം ഒറ്റു നോക്കുവാൻ. ദൈവം നമ്മെ അയച്ചു. അവിടുത്തെ നിയോഗം നമുക്കുണ്ട് എന്ന ബോധ്യവും വിജയത്തിന്റെ രഹസ്യമാണ്. “അവർക്കു മുമ്പായി അവൻ ഒരാളെ അയച്ചു; യോസേഫിനെ അവർ ദാസനായി വിറ്റുവല്ലോ”, സങ്കീ : 105:17. യോസേഫിനെ ദൈവം അയച്ചതുകൊണ്ട് അവൻ കിടന്നിരുന്ന പൊട്ടക്കിണറും കാരാഗൃഹവും കൊട്ടാരമായി മാറി. പരീക്ഷണങ്ങളും ആരോപണങ്ങളും വിജയത്തിന്റെ ചവിട്ട് പലകകളായി രൂപാന്തരപ്പെട്ടു. ദൈവം കാലെബിനെ അയച്ചു എന്ന ബോധ്യം അവനുണ്ടായിരുന്നത് കൊണ്ട് കാലേബ് ദേശത്തെക്കുറിച്ച് നല്ല സാക്ഷ്യം പറഞ്ഞു. അവൻ അതിനെ അവകാശമാക്കി. ദൈവം അയയ്ക്കുന്ന വഴികളിലൂടെ പോകുക. അതിനെകുറിച്ച് നല്ലത് മാത്രം പറയുക. അസാദ്ധ്യങ്ങൾ അപ്പോൾ സാദ്ധ്യമാകും.
ദൈവം മനോധൈര്യം നൽകിയവൻ (വാക്യം 7)
വിജയത്തിന്റെ രഹസ്യം മനോധൈര്യമാണ്. ഭയപ്പെട്ടാൽ പരാജയം സുനിശ്ചിതമാണ്. “ഞാൻ ഭയപ്പെട്ടത് എനിക്ക് ഭവിച്ചു” വെന്ന് ഇയ്യോബ് പറയുന്നത് ഓർക്കുമല്ലോ. കാലെബിന്റെ വിജയരഹസ്യം തന്റെ മനോധൈര്യമായിരുന്നു. ധൈര്യത്തിന്റെ ഉറവിടം നമ്മുടെ സാമ്പത്തിക ശേഷിയല്ല, കായിക ബലമല്ല, കൂടെയുള്ളവരുടെ ബലമല്ല, വിദ്യാഭ്യാസയോഗ്യതയുമല്ല. ഇവയൊക്കെ ലഭിക്കുകയും പോകുകയും ചെയ്യും. ധൈര്യം ദൈവത്തിന്റെ ദാനമാണ്. ദൈവം ഭയത്തെ പുറത്താക്കുന്നു. നിങ്ങൾ ഭയപ്പെടുന്നുവെങ്കിൽ ദൈവത്തിൽ ആശ്രയിക്കുക. അവിടുന്ന് തന്റെ മക്കൾക്ക് വേണ്ട ധൈര്യം നൽകും. അവർ പർവ്വതങ്ങളെ കീഴടക്കും.