2020 : പ്രതീക്ഷകളും പ്രതിസന്ധികളും
(ദൈവസഭയും പെന്തെക്കോസ്ത് മാധ്യമങ്ങളും)
ബ്രദർ. സി. വി. മാത്യു
(ചീഫ് എഡിറ്റർ, ഗുഡ് ന്യൂസ്)
സമൂഹത്തിൽ മാധ്യമങ്ങൾക്കുള്ള സ്വാധീനം അധ്വതീയമാണ്. സമൂഹത്തിലെ ചലനങ്ങളുടെ ഗതിവിഗതികൾ മാറ്റിമറിക്കാൻ മാധ്യമങ്ങൾക്ക് കഴിയും. ജനഹൃദയങ്ങളെ സ്വാധീനിച്ച് അഭിപ്രായ രൂപീകരണം ഉണ്ടാക്കുന്നതിലും അവ പ്രയോഗികമാക്കുന്നതിലും മാധ്യമങ്ങൾക്ക് പങ്കുണ്ട്. കുറേക്കാലം മുൻപ് വരെ ഇവയിൽ പ്രധാനം ലിഖിത രൂപമായിരുന്നു. നല്ല എഴുത്തുകാരുടെ ആശയ ഘനമുള്ള പുസ്തകങ്ങൾ ഇന്നും തലമുറകളെ സ്വാധീനിച്ചു കൊണ്ടിരിക്കുന്നു. സാധാരണക്കാരിലേക്ക് ആശയസംവേദനം നടത്തിക്കൊണ്ടിരുന്ന പത്രങ്ങളിൽ നിന്നും ദൃശ്യ മാധ്യമങ്ങളിലേക്കുള്ള പരിണാമം സാവധാനത്തിൽ ആയിരുന്നു എങ്കിലും അവയുടെ ഗതിവേഗം പെട്ടെന്ന് ശക്തി പ്രാപിച്ചു. ലോകത്തിന്റെ ഏത് ഓണം കേറാമൂലയിലെ സംഭവങ്ങൾ പോലും ലോകമെങ്ങും എത്തിക്കുന്നതിൽ ടെലിവിഷൻ വിജയിച്ചു. വായന എന്ന ഏകജാലകത്തിൽ ഒതുങ്ങി നിന്ന സംവേദന രീതി ദൃശ്യശ്രാവ്യ രൂപങ്ങളിൽ മനുഷ്യ മനസ്സിന്റെ വിവിധ തലങ്ങളിൽ പ്രതി രൂപങ്ങൾ സൃഷ്ട്ടിച്ചു ആശയങ്ങളെ ജീവനുള്ളതാക്കി. സോഷ്യൽ മീഡിയയുടെ കടന്ന് വരവ് ആശയവിനിമയത്തിന്റെ ഗതിവേഗം എത്രയോ മടങ്ങു വ്യാപകമാക്കി. അവയുടെ ദൃഷ്ടിയിൽ നിന്ന് ഒന്നും ഒന്നും മറച്ചു വയ്ക്കാനാവാത്ത സ്ഥിതിയിലാണ് ഇന്ന് ലോകം.
- ദൈവസഭ വ്യത്യസ്തയാർന്ന ഒന്നാണ്. ലോകത്തിന് വെളിച്ചമായിരിക്കാൻ വിളിക്കപെട്ടവരാണ് സഭയുടെ ജീവനുള്ള ഘടകങ്ങളായ നാം. ധാർമികാധപതനത്തിലും മൂല്യച്യുതിയിലും നട്ടം തിരിയുന്ന ലോകത്തിൽ ദിശാബോധം നൽകുവാൻ നിയോഗിക്കപെട്ടവരാണ് ദൈവമക്കൾ. ദൈവവചനം വിഭാവനം ചെയുന്ന സത്യങ്ങളുടെ കാവൽക്കാരായ പെന്തെക്കോസ്ത് സമൂഹം ഇന്ന് ദൗത്യ നിർവഹണത്തിൽ നിന്നും മാതൃക ജീവിതത്തിൽ നിന്നും പുറകോട്ട് പോയിരിക്കുന്നു എന്നത് ദൈവത്തെ വേദനിപ്പിക്കുന്ന ഒരു യാഥാർഥ്യമാണ്. ദൈവത്തോടും ദൈവീക നിയോഗത്തോടും അനുസരണക്കേട് കാണിക്കാതെ ജനത്തെ ജീവിക്കുന്ന സാക്ഷികളായി നിലനിർത്തുവാനുള്ള ഉത്തരവാദിത്വം പെന്തെക്കോസ്ത് മാധ്യമങ്ങൾക്ക് ഉള്ളതാണെന്ന് വിസ്മരിച്ചു കൂടാ.
- പെന്തെക്കോസ്തുകാർ പുറത്തിറക്കുന്ന മാധ്യമങ്ങളുടെ എണ്ണം വളരെ വേഗത്തിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്. എന്തിനുമേതിനും പ്രസ്ഥാനങ്ങൾ, അവയ്ക്ക് ഒക്കെ പത്രങ്ങളും മാധ്യമങ്ങളും എന്ന അവസ്ഥയാണിന്ന്. സോഷ്യൽ മീഡിയയുടെ കടന്ന് വരവ്, കാര്യമായ ചിലവില്ലാതെ മാധ്യമങ്ങൾ തുടങ്ങാമെന്ന സ്ഥിതിവിശേഷം സംജാതമാക്കിയിട്ടുണ്ട്. ഇത് ഗുണത്തേക്കാളേറെ ദോഷത്തിന് കാരണമാകുന്നിലേയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
- അച്ചടി മാധ്യമങ്ങളിൽ നിലവാരം കുറഞ്ഞ ലേഖനങ്ങളും മറ്റും വരാതിരിക്കുവാൻ മൂല്യബോധമുള്ള പത്രാധിപസമിതി ശ്രദ്ധിക്കുമായിരുന്നു. അവയ്ക്ക് ഒരു സ്ക്രീനിംഗ് സംവിധാനമുണ്ടായിരുന്നു. എന്നാൽ സോഷ്യൽ മീഡിയയിൽ അങ്ങനെ ഒരു സമിതിയുടെ ആവശ്യമില്ല. ആർക്കും എന്തും എഴുതാം എന്ന സ്ഥിതി സഭയുടെ മൂല്യച്യുതിക്ക് കാരണമാണ്. ദുരുപദേശങ്ങൾ സഭയിൽ നുഴഞ്ഞു കയറുവാനുള്ള പ്രധാന കാരണങ്ങളിലൊന്ന് ഇത്തരം സോഷ്യൽ മീഡിയയുടെ അമിതമായ കടന്ന് വരവാണ്. ഏതു വിധേനയായാലും ദുരുപദേശങ്ങൾ നുഴഞ്ഞു കയറിയാൽ അതിനെതിരെ പ്രതികക്കുന്നതിനോ തെറ്റാണെന്ന് പറയുവാനോ നേതാക്കൾ തയാറാകുന്നില്ല. പ്രതികരിക്കുന്നവരിൽ പലരും സഭാതലത്തിൽ അംഗീകാരം നേടാത്തവരായിരിക്കുകയും ചെയ്യും.
- പണസ്വാധീനം പെന്തെക്കോസ്ത് മാധ്യമങ്ങളുടെ നിലവാരം ഇടിക്കുന്ന മറ്റൊരു ദുരന്തമാണ്. പണമുള്ളവർക്ക് സ്വാധീനമാക്കാവുന്ന മാധ്യമങ്ങൾ അപകടകരമായ ഒരു സ്ഥിതിവിശേഷമാണ് സംജാതമാക്കുക. ഉപദേശത്തെക്കുറിച്ച് അറിവുള്ളവർ മിണ്ടാതിരിക്കുന്നത് നുഴഞ്ഞു കയറ്റത്തിന്റെ വേഗത വർധിപ്പിക്കുന്നു.
ദൈവീക പരിജ്ഞാനത്തിൽ സമ്പന്നരായ, ജനം അംഗീകരിച്ചിരുന്ന, സഭാ പിതാക്കന്മാർ വിട പറഞ്ഞതോടെ ആർക്കും നേതാവാകാവുന്ന അവസ്ഥയായി. ദൈവീക ദർശനത്താലോ സ്വയ പരിശ്രമത്താലോ സമ്പന്നരായ നേതാക്കളുടെ അഭാവം സഭയെയും ഒപ്പം മാധ്യമങ്ങളെയും അരക്ഷതാവസ്ഥയിലേക്ക് നയിക്കുന്നു. ശബ്ദിക്കേണ്ടവർ മിണ്ടാതിരുന്നാൽ അർഹതയില്ലാത്തവർ പഠിപ്പിക്കും, അത് സഭയുടെ മൂല്യശോഷണത്തിലേക്ക് നയിക്കും. - മാധ്യമങ്ങൾ ദൈവത്തിന്റെ ശബ്ദം ആകേണ്ടവയാണ്. സത്യത്തിന്റെ വക്താക്കൾ ആകുന്നതിൽ നിന്നും അവർ ഒഴിഞ്ഞു മാറിയാൽ അത് സമൂഹത്തിലെ മൂല്യച്യുതിക്ക് കാരണമാകും. ദൈവമാണ് സാഹചര്യങ്ങൾ നൽകിയതെന്ന ഉത്തമ ബോധ്യമുള്ള മാധ്യമങ്ങൾ ഉണർന്ന് പ്രവർത്തിക്കുവാൻ ഇനിയെങ്കിലും ശ്രമിക്കട്ടെ.
ഓർമ്മിക്കുക : ദൈവത്തിന്റെ പത്രങ്ങളാണ് നാം; പതിനായിരങ്ങളാണ് മാധ്യമങ്ങളിലൂടെ ദൈവത്തെ വായിക്കേണ്ടത്.