‘സഫലമീ യാത്ര …‘ – (104)
പാ. തോമസ് ഫിലിപ്പ്, വെണ്മണി
കണ്ടു പിടിക്കും വരെ
ജോലി തേടിയുള്ള അപേക്ഷ, ശ്രദ്ധയോടെ തയ്യാറാക്കുകയായിരുന്നു അയാൾ.
കൂട്ടത്തിൽ ഒരു ചോദ്യം : “എന്നെങ്കിലും നിങ്ങൾ കുറ്റവാളിയായി അറസ്റ്റ് ചെയ്തപ്പെട്ടിട്ടുണ്ടോ ?”
“ഇല്ല”, അയാൾ പൂരിപ്പിച്ചു.
“എന്തുകൊണ്ട് ?”, അടുത്ത ചോദ്യം ‘ഉണ്ട്’ എന്ന് മറുപടി എഴുതിയവരെ ഉദ്ദേശിച്ചായിരുന്നു ആ ചോദ്യം.
അധികം ശ്രദ്ധിക്കാതെ അയാൾ അവിടെയും പൂരിപ്പിച്ചു : “ഇത് വരെയും പിടിക്കപ്പെടാതെയിരുന്നതിനാൽ !” അവൻ സ്വയം അറിഞ്ഞിരുന്ന കുറ്റം ചെയ്തിട്ടുണ്ടായിരുന്നു.
നിയമത്തിന് മുന്നിൽ അപരാധി അല്ലെങ്കിലും “ഹൃദയങ്ങളെയും ഉൾപ്പൂവുകളെയും ആരായുന്ന”, വെളി : 2:22 അഗ്നിജ്വാലയ്ക്കൊത്ത കണ്ണുകൾക്ക് മുന്നിൽ മറയുവാൻ സാധിക്കുകയില്ല. സ്വയം നീതികരിക്കാതെ, ദൈവത്തോട് വിശ്വസ്തർ ആകുക. ഏറ്റു പറഞ്ഞ് ഉപേക്ഷിക്കുക.
ശുശ്രുഷയുടെ ഏറെക്കുറെ സായാഹ്‌ന നാളുകളിലാണ് തിമോത്തിയോസിന്റെ ലേഖനം പൗലോസ് എഴുതുന്നത്. മറ്റാരേക്കാളും തന്നെ, താൻ അറിഞ്ഞിരുന്നു. “എന്നെ ഞാൻ അറിയുംപോലെ വേറാരും അറിയുന്നില്ല” എന്നൊരു ചിന്തകൻ പറഞ്ഞിട്ടുണ്ട്.
“മുൻപേ ഞാൻ ദൂഷകനും, ഉപദ്രവിയും, നിഷ്‌ഠൂരനും ആയിരുന്നു എങ്കിലും അവിശ്വാസത്തിൽ അറിയാതെ ചെയ്തതാക കൊണ്ട് എനിക്ക് കരുണ ലഭിച്ചു” “ആ പാപികളിൽ ഞാൻ ഒന്നാമൻ” (1 തിമോ : 1:12-14)
ഒരിക്കൽ ശത്രുക്കളും, കോപ പാത്രങ്ങളും ആയിരുന്ന നമുക്ക് എത്ര വലിയ ക്ഷമയാണ് ലഭിച്ചത്. ഓരോ ദിവസവും അത് മറന്ന് പോകരുത്. കഴിഞ്ഞ കാലങ്ങളിലെ ക്ഷമയുടെ വലിപ്പവും, ഇന്നത്തെ കുറവുകളും അവയുടെ മേൽ ഒരു ജയത്തിനായി സമർപ്പണവും ആത്മീയ യാത്രയുടെ പ്രധാന യാത്രാ വഴികളാണ്.
ആരും അറിഞ്ഞില്ല, പിടിക്കപ്പെട്ടില്ല എന്ന ചിന്തയിലും, പരാജയ ജീവിതത്തിലും വഞ്ചിക്കപ്പെടരുത്;
ജയാളികൾ (overcomer) ആകുവാനത്രെ നിയോഗം.