‘സഫലമീ യാത്ര …‘ – (115)
പാ. തോമസ് ഫിലിപ്പ്, വെണ്മണി
ജനാലകളാകുക
“Christians in the market place”, ബിൽ ഹൈബൽസ് എന്ന ക്രിസ്തീയ ഗ്രന്ഥകാരന്റെ ജീവിത രീതികളിലൂടെ രക്ഷകനെ വെളിവാക്കുന്ന വിശദീകരണമാണ്. യേശുവിനെ ദർശിക്കുവാൻ ലോകത്തിന് സാദ്ധ്യമാകുന്ന ജനാലകൾ ആയി തീരുവാനുള്ള ശക്തമായ ആഹ്വാനങ്ങൾ ഈ പുസ്തകത്തിലുണ്ട്. “പറയുക” എന്നതിനേക്കാൾ “കാട്ടുക” എന്നതാണ് ലോകം വിശ്വാസിയിൽ നിന്ന് പ്രതീക്ഷിക്കുന്നത്.
വോൾഫാങ് എന്ന ജർമ്മൻ യുവാവ് ഈ ഗ്രന്ഥകാരന്റെ ചിന്തകൾ, അനുസരിച്ച് ജീവിക്കുവാൻ ആഗ്രഹിച്ചു. ഒരു പുതിയ ക്രിസ്തുശിഷ്യനായ വോൾഫാങ് ഒരു കെട്ടിട നിർമ്മാണ യൂണിറ്റിലെ തൊഴിലാളിയായിരുന്നു. ഉച്ചഭക്ഷണം കഴിഞ്ഞുള്ള വിശ്രമ സമയം അവർ ബൈബിൾ തുറന്ന് വായിച്ചു. ചുറ്റുമുള്ളവർ കലപില കൂട്ടുകയും, അവനെ പരിഹസിക്കുകയും ചെയ്തു എങ്കിലും അതൊന്നും അവനെ ബാധിച്ചില്ല. അവൻ അവർക്കെല്ലാം വേണ്ടി പ്രാർത്ഥിച്ചു പോന്നു.
വൈകുന്നേരം സഹജോലിക്കാരെല്ലാം മടങ്ങിപോകുമ്പോൾ മണ്ണ് കുഴഞ്ഞ അവരുടെ പാദരക്ഷകൾ ഊരി എറിഞ്ഞു പോകാറായിരുന്നു പതിവ്. വോൾഫാങ് അവയെല്ലാം തുടച്ച് വൃത്തിയാക്കി വൈകിയായിരുന്നു മടങ്ങി വീട്ടിൽ പോയിരുന്നത്. വൈകി അവരൊക്കെ ഗ്രഹിച്ചു ഈ താഴ്ന്ന ജോലി ചെയ്തിരുന്നത്, ബൈബിൾ വായിക്കുകയും, പ്രാർത്ഥിക്കുകയും, അവർ പരിഹസിക്കുകയും ചെയ്തിരുന്ന ഫാങ് ആയിരുന്നു ഇതൊക്കെ ചെയ്തിരുന്നത്. മാറ്റങ്ങൾ വേഗമായിരുന്നു. അവനെ അവർ ആദരവോടെ കാണുവാൻ തുടങ്ങി. പ്രാർത്ഥന ആവശ്യപ്പെട്ട് പലരും അവനെ സമീപിച്ചു. ബൈബിൾ വായിച്ചു കേൾക്കുവാൻ അവർ അവന് ചുറ്റും കൂടി വന്നു.
“യേശു പറഞ്ഞു : അങ്ങനെ തന്നെ മനുഷ്യൻ നിങ്ങളുടെ നല്ല പ്രവർത്തികളെ കണ്ട് സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുന്നിൽ പ്രകാശിക്കട്ടെ”, മത്തായി 5:16
നിങ്ങൾ ഒരു ജാലകം, അതിലൂടെ യേശുവിനെ കാണട്ടെ.