‘ഇതാ, നോഹയുടെ കാലം’ – 43
പാ. ബി. മോനച്ചൻ, കായംകുളം
ഇവിടെ പല കാര്യങ്ങൾ നാം ഗ്രഹിക്കേണ്ടതുണ്ട്. അതിപ്രധാന കാര്യം – ഭക്തനായ മിസ്റ്റർ ലോത്തിന്റെ കെയറോഫിൽ അഭക്തനായ മിസിസ് ലോത്തിന് രക്ഷ കിട്ടുമെന്ന് കരുതരുത്. ഗുണപ്പെട്ട നോഹയുടെ മരുമക്കളുടെ കെയറോഫിൽ അവരുടെ അപ്പനമ്മമാർക്ക് രക്ഷയില്ല. ന്യായവിധി നാളിലും കർത്താവിന്റെ വരവിലും ഇങ്ങനെ ആർകെങ്കിലും പ്രത്യേക പരിഗണനകൾ ലഭിക്കുമെന്ന് ആരും കരുതരുത്. വ്യക്തിപരമായി കർത്താവുമായി ബന്ധം പുലർത്താത്ത ഏവരും തള്ളപ്പെടും, തീർച്ച.
ലഭിച്ച അവസരങ്ങൾ വൃഥാവിലാക്കിയിട്ട് രക്ഷപ്പെടുവാൻ പിന്നീട് വീണ്ടും ഒരു സന്ദർഭം ലഭിക്കും എന്ന് നിങ്ങൾ ചിന്തിക്കരുത്. ഈ ജ്യേഷ്ഠവാകാശം എന്തിന് ? (ഉല്പ : 25:32) എന്ന് പറഞ്ഞ് ഒരു കപ്പ് പായസത്തിന് വേണ്ടി ജ്യേഷ്ഠവകാശത്തേ അലക്ഷ്യമാക്കി കളഞ്ഞ ഏശാവ് പിന്നത്തേതിൽ അനുഗ്രഹം ലഭിക്കാൻ ആഗ്രഹിച്ച് കണ്ണുനീരോടെ കൂടെ അപേക്ഷിച്ചിട്ടും തള്ളപ്പെട്ടു, മാനസാന്തരത്തിന് ഇടകണ്ടില്ല എന്ന് നിങ്ങൾ അറിയുന്നുണ്ടല്ലോ ? (എബ്രാ : 12:17). താത്കാലിക തൃപ്തി സുഖമെന്ന് കണ്ട് നിത്യജീവനെയും നിത്യ സ്വർഗ്ഗത്തെയും ഒക്കെ തൃണവല്ഗണിക്കുന്നവർ ഏശാവിനെപ്പോലെ ഒടുവിൽ ദുഃഖിക്കേണ്ടി വരും. സ്നേഹിതാ, താത്കാലികമായതിൽ ആശവെച്ച് നീ നിന്റെ നിത്യത കളയരുത്. സ്ഥാനമാനങ്ങൾ, മണ്ണിൻമഹിമകൾ, ധനം, അധികാരം, ജഡികഇച്ഛനിവൃത്തികൾ, ഇവയ്ക്കുള്ള പരക്കംപാച്ചിലിൽ നീ നിന്റെ ദൈവത്തെ ദൈവത്തെ മറക്കരുത്. ന്യായവിധി വരുന്നുണ്ടെന്ന് മറക്കരുത്. നിത്യതയെയും ന്യായവിധിയെയും ഒന്നും നിസ്സാരമായി കാണരുത്. ഈ കാണുന്നത് എല്ലാം താത്കാലികം, കാണാത്തതോ നിത്യം.
പലരും വിചാരിക്കുന്നത് ഇപ്പോൾ എങ്ങനെ ജീവിച്ചാലും പിന്നീട് ക്രമപ്പെടുവാൻ ഒരു ചാൻസ് കിട്ടുമെന്നാണ്. ഇല്ല സ്നേഹിതാ, ഇല്ല. ഈ ലോകജീവിതശേഷം, അല്ലെങ്കിൽ കാഹളധ്വനിക്ക് ശേഷം കർത്തൃകല്പന അനുസരിക്കുവാൻ നിനക്കൊരു അവസരം കിട്ടുമെന്ന് നീ കരുതരുത്. ബുദ്ധികെട്ട കന്യകമാരുടെ ഉപമയിലൂടെയും, ധനവാന്റെയും ലാസറിന്റെയും ഉപമയിലൂടെയും അത് അസാദ്ധ്യമെന്ന് കർത്താവ് വ്യക്തമായി പഠിപ്പിച്ചു. “മണവാളൻ വന്നു. ഒരുങ്ങിയിരുന്നവർ അവനോട് കൂടെ കല്യാണസദ്യയ്ക്ക് ചെന്നു. ഒരുങ്ങാത്തവർ കർത്താവേ, വാതിൽ ഞങ്ങൾക്കും തുറക്കേണമേ എന്ന് പറഞ്ഞു. അതിന് അവൻ : ഞാൻ നിങ്ങളെ അറിയുന്നില്ല എന്ന് സത്യമായിട്ടും നിങ്ങളോട് പറയുന്നു എന്ന് പറഞ്ഞു. ആകയാൽ നാലും നാഴികയും നിങ്ങൾ അറിയായ്ക കൊണ്ട് ഉണർന്നിരിപ്പിൻ” (മത്താ :25:11-13).
മരണത്താൽ യാതനാസ്ഥലത്ത് എത്തിയ ധനവാൻ അവിടെ നിന്ന്നും രക്ഷപ്പെടുവാൻ ഒട്ടേറെ പരിശ്രമങ്ങൾ നടത്തുന്നതായി കാണാം. അവൻ അബ്രഹാം പിതാവിനെ വിളിക്കുന്നു. ലാസറിനെ അവന്റെ അരികിലേക്ക് അയയ്ക്കുവാൻ ആവശ്യപ്പെടുന്നു. അതും ഒക്കുന്നില്ലെങ്കിൽ അവനെ തന്റെ സഹോദരന്മാരുടെ അരികിലേക്ക് അയയ്ക്കുവാൻ ആവശ്യപ്പെടുന്നു. പക്ഷെ, അവന്റെ സകല അഭ്യർത്ഥനകളും നിഷ്കരുണം തള്ളപ്പെടുന്നു. (ലുക്കോ : 16:24,25). ഈ ലോകജീവിതത്തിൽ ദൈവം നൽകിയ അവസരങ്ങൾ പാഴാക്കി യാതനാസ്ഥലത്ത് എത്തിയ ഒരു വ്യക്തിയെ സഹായിപ്പാൻ അബ്രഹാം പിതാവിനെ കൊണ്ടും യോസേഫ് പിതാവിനെക്കൊണ്ടും മറ്റൊരു പിതാവിനെക്കൊണ്ടും സാധിക്കില്ല എന്നതാണ് സാരം. കാരണം മരണത്തിന്റെയും പാതാളത്തിന്റെയും താക്കോൽ യേശുവിന്റെ കൈയ്യിൽ മാത്രമാണ്. ആകയാൽ ദൈവസഭ ഈ ഭൂമിയിൽ നിന്നും എടുത്ത് കൊള്ളപ്പെടും മുൻപ്, കൃപാ യുഗത്തിന് തിരശീല വീഴും മുൻപ് നിങ്ങളുടെ പ്രാണനെ തമ്പുരാൻ തിരികെ ചോദിക്കും മുൻപ്, ദൈവീക ന്യായവിധി ഈ ഭൂമിയിൽ വീഴും മുൻപ് ദൈവകൽപന അനുസരിക്കുക. പാപവഴികളോട് യാത്ര പറയുക. വിശുദ്ധ ജീവിതം നയിക്കുക.