‘ഇതാ, നോഹയുടെ കാലം’ – 59
പാ. ബി. മോനച്ചൻ, കായംകുളം
30
ക്ഷേമരാഷ്ട്രം ആര് സ്ഥാപിക്കും ?
ഈ നാശലോകത്തെ, പാപസമ്പൂർണ്ണമായ ലോകവ്യവസ്ഥിതിയെ, സാത്താന്റെ കരങ്ങളിൽ അമർന്നിരിക്കുന്ന ലോകത്തെ പുനരുദ്ധരിക്കുവാൻ ലോകത്തിലെ നേതാവിനെക്കൊണ്ടും കഴിയില്ല എന്ന് ഇതുവരെയുള്ള അനുഭവം നമ്മെ പഠിപ്പിക്കുന്നു. ലോകത്തിലെ ആർക്കും ക്ഷേമരാഷ്ട്രം കെട്ടിപ്പടുക്കുവാൻ സാധിക്കില്ല എന്ന് പരാജയപ്പെട്ട ഭരണകൂടങ്ങൾ നെയിം വിളിച്ചറിയിക്കുന്നു. എന്നാൽ ഈ ഭൂമിയുടെ ഗതി എന്നും ഇങ്ങനെ ആയിരിക്കില്ല. ഇതിനെ നന്നാക്കുവാനും ഉയർത്തിയെടുക്കുവാനും കഴിവുള്ള ഒരുവൻ വരും.
‘യാക്കോബിന്റെ ഉദയനക്ഷത്രം’ എന്നും ‘അധികാരമുള്ളവൻ’ എന്നും ‘ഭൂരാജാക്കന്മാരുടെ അധിപതി’ എന്നും ‘രാജാധിരാജാവും കർത്താധികർത്താവും’ എന്ന് പേരുള്ള നസ്രായനായ യേശു ഈ ഭൂമിയിൽ രാജാധിരാജാവായി വാഴും. അവന്റെ ഭക്തന്മാർ അവനോട് കൂടെ ഭരണസാരഥ്യം നിർവഹിക്കും. അന്ന് മാത്രമേ ഈ ഭൂമിയിൽ യഥാർത്ഥ ക്ഷേമരാഷ്ട്രം സ്ഥാപിതമാകുകയുള്ളൂ. അത് വരെ ഇതിങ്ങനെ മാത്രം പോകും എന്ന് മാത്രമല്ല, ഇനിയും കൂടുതൽ അധഃപതിക്കുവാനാണ് സാധ്യത.
ചില മാസങ്ങൾക്ക് മുൻപ് ആംസ്റ്റർഡാമിൽ നിന്നും മലേഷ്യക്ക് പറന്ന് കൊണ്ടിരുന്ന ബോയിങ്ങ് 767 എന്ന യാത്രാവിമാനം റഷ്യൻ അതിർത്തിയിൽ ഉക്രൈയ്ൻ വിമതർ വെടിവെച്ചിട്ട വാർത്ത വാർത്ത മാധ്യമങ്ങളിൽ നിറഞ്ഞ് നിന്നിരുന്നുവല്ലോ. നിശേഷം തകർന്ന വിമാനത്തിൽ ഉണ്ടായിരുന്ന ജോലിക്കാർ ഉൾപ്പടെ 295 പേരുടെ ഛിന്നഭിന്നമായ ശരീരഭാഗങ്ങളും വിമാനാവശിഷ്ടങ്ങളും 15 കിലോമീറ്റർ ചുറ്റളവിൽ ചിതറിക്കിടക്കുന്ന കാഴ്ച ഹൃദയഭേദകം തന്നെ. ചില വർഷങ്ങൾക്ക് മുൻപ് മലേഷ്യയുടെ തന്നെ മറ്റൊരു വിമാനം തിരോധാനം ചെയ്തതിനെക്കുറിച്ചുള്ള ദുരൂഹത നിലനിൽക്കുന്നതിനിടെയിലാണ് ഈ മഹാദുരന്തം. നിരപരാധികളായ ഇതിലെ യാത്രക്കാർ ആരോട് എന്ത് തെറ്റ് ചെയ്തു ? ഈ വിമാനം വെടിവെച്ചിട്ടത് കൊണ്ട് ഇ ഭീകരവാദികൾ എന്ത് നേടി ?
അതെ സമയം തന്നെ ഇറാഖ്, ലിബിയ, സിറിയ തുടങ്ങിയ രാജ്യങ്ങളിൽ ആഭ്യന്തര കലാപങ്ങൾ നടക്കുന്നു. ഇന്ത്യക്കാർ ഉൾപ്പടെ കൂട്ടപാലായനം ചെയ്യുന്നു. കൂട്ടകുലപാതകങ്ങൾ പെരുകുന്നു. ഇസ്രായേൽ പലസ്തീനിലെ ഹമാസിനെതിരെ നടത്തുന്ന യുദ്ധത്തിൽ മരിക്കുന്നത് ആയിരങ്ങളാണ്. സ്ത്രീകളും കുട്ടികളും ഉൾപ്പടെ എവിടേക്ക് പോകണമെന്നറിയാതെ മരുഭൂമിയുടെ വിജനതയിലൂടെ ലക്ഷ്യമില്ലാതെ ഓടുന്നു. മൃഗങ്ങൾ ചത്ത് കിടക്കുന്നത് പോലെ തെരുവീഥികളിൽ മനുഷ്യരുടെ മൃതദേഹങ്ങൾ ചിതറി കിടക്കുന്നു. ഈ കാഴ്ചകളൊക്കെ മനസ്സിനെ വേദനിപ്പിക്കുന്നതാണ്.
മനുഷ്യനുള്ള ഏക പ്രതീക്ഷയും പ്രത്യാശയും കർത്താവായ യേശുക്രിസ്തുവിന്റെ മടങ്ങി വരവാണ്. “ഒരു രാജാവു നീതിയോടെ വാഴും; പ്രഭുക്കന്മാർ ന്യായത്തോടെ അധികാരം നടത്തും.”, (യെശ : 32:1). “അവൻ ദരിദ്രന്മാർക്കു നീതിയോടെ ന്യായം പാലിച്ചുകൊടുക്കയും ദേശത്തിലെ സാധുക്കൾക്കു നേരോടെ വിധികല്പിക്കയും ചെയ്യും”, (യെശ : 11:4). ഈ തിരുവചനത്തിൽ വിശ്വസിച്ചും ആശ്രയിച്ചും ഈ ഭരണാധികാരിക്കായി, രാജാവിനായി കാത്തിരിക്കുന്നവർ ഭാഗ്യവാന്മാരാണ്.
സഹസ്രാബ്ദവാഴ്ച എന്ന് ബൈബിൾ പഠിതാക്കൾ വിളിക്കുന്ന, യേശുകർത്താവും തന്റെ വിശുദ്ധന്മാരുമായി ചേർന്നുള്ള ഭരണം ഭൂമിയിൽ സംജാതമാകും. അന്ന് കിഴക്ക് ഏദനിൽ പരിമിതമായിരുന്ന പറുദീസാ ഭൂലോകം മുഴുവൻ വ്യാപിച്ചിരിക്കും. ഭൂമി മുഴുവൻ ഉദ്യാനമായി മാറും. അന്ന് മരുഭൂമികൾ ഉണ്ടായിരിക്കുകയില്ല. വൃക്ഷത്തിന്റെ ആയുസ്സ് പോലെ മനുഷ്യർ ദീർഘായുസുള്ളവരായി മാറും. സാധാരണ ആശുപത്രികളിലോ മെഡിക്കൽ കോളേജുകളിലോ സ്റ്റാർ ആശുപത്രികളോ അന്ന് ആവശ്യമില്ല. കാലാവസ്ഥാ വ്യതിയാനങ്ങൾ അന്നുണ്ടാവുകയില്ല. യുദ്ധമോ യുദ്ധ പരിശീലനമോ പോർ വിളികളോ പടക്കോപ്പുകളോ അന്ന് കാണില്ല. ജാതി ജാതിക്ക് നേരം വാൾ ഓങ്ങുകയില്ല. അവൻ യുദ്ധങ്ങളെ നിർത്തൽ ചെയ്യും. അവൻ വിലൊടിച്ച് കുന്തം മുറിച്ച് രഥങ്ങളെ തീയിലിട്ട് ചുട്ടു കളയും (യെശ : 29:17; 32:1:15; 35:1-10; സങ്കീ :46:9)