‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 06
പാ. വി. പി. ഫിലിപ്പ്
യെശയ്യാവിന്റെ ദർശനം
ദൈവത്തിന്റെ പരിശുദ്ധിയെ കുറിച്ച് പ്രതിപാദിക്കുന്ന വേദഭാഗങ്ങളിൽ ഏറ്റവും പ്രസക്തമാണ് യെശയ്യാവിന്റെ ദർശനം (യെശ : 6:1-7) സാറാഫുകൾ ആർത്ത് പാടിയ പാട്ട് യെശയ്യാവ് ഉദ്ധരിക്കുന്നു : “സൈന്യങ്ങളുടെ യഹോവ പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ”
പഴയ നിയമ പ്രവാചകന്മാരിൽ വേറിട്ട് നിന്ന വ്യക്തിയാണ് യെശയ്യാവ്. ദാവീദിന് ശേഷം മുന്നൂറ് വർഷവും യേശുവിന് മുൻപ് എഴുനൂറ് വർഷവുമാണ് യെശയ്യാവിന്റെ കാലഘട്ടം. പഴയനിയമ പ്രവാചകന്മാരിൽ ഭൂരിഭാഗവും സാധാരണ പശ്ചാത്തലത്തിൽ നിന്നുള്ളവർ ആയിരുന്നുവെങ്കിൽ യെശയ്യാവ് ഉയർന്ന കുലത്തിൽ നിന്നുള്ളവൻ ആയിരുന്നു. ഉസിയ്യാവ് മരിച്ച ബി. സി. എട്ടാം നൂറ്റാണ്ടിൽ ആണ് യെശയ്യാവ് പരിശുദ്ധനായ ദൈവത്തെ കാണുന്നത്.
18 -)മത്തെ വയസ്സിൽ രാജാവായ ഉസ്സിയ്യാവ് 52 വർഷം യെരുശലേമിൽ ഭരണം നടത്തി. അഞ്ച് പതിറ്റാണ്ട് ഒരു രാജ്യം ഭരിക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. ഇന്ത്യയിൽ ആയിരുന്നുവെങ്കിൽ എത്ര മന്ത്രിസഭയും, പ്രധാനമന്ത്രിമാരും മാറിവരുമായിരുന്നു ! ഉസ്സീയാവ് ആദ്യം ദൈവഹിതം ചെയ്തുവെങ്കിലും പിന്നീട് ദൈവത്തിൽ നിന്ന് അകന്നു. എന്തായാലും രാജാവിന്റെ മരണം ദേശീയ ദുഃഖാചരണത്തിന് കാരണമായി. രാജ്യം ദേശീയ ദുഃഖം പ്രഖ്യാപിച്ചു. ഉസ്സിയ്യാ രാജാവിന്റെ വിയോഗത്തിൽ മറ്റൊരു രാജാവിനെക്കുറിച്ച് ചിന്തിച്ചപ്പോൾ യെശയ്യാ പ്രവാചകൻ ദൈവാലയത്തിൽ ചെന്ന് മറ്റൊരു രാജാവിനെ കണ്ടു, മഹാരാജാവിനെ, പരിശുദ്ധനായ ദൈവത്തെ തന്നെ. ആർ. സി. സ്പ്രദൾ എഴുതുന്നു “രാജാവ് മരിച്ചു, എന്നാൽ യെശയ്യാവ് ദൈവാലയത്തിൽ പ്രവേശിച്ചു, താൻ മറ്റൊരു രാജാവിനെ കണ്ടു, അത്യന്തകമായി രാജ്യം ഭരിക്കുന്നവൻ, യഹൂദാ സിംഹാസനത്തിൽ എന്നേക്കും വാഴുന്നവൻ, അതേ അവൻ കർത്താവിനെ കണ്ടു.” ആ ദർശനത്തിന്റെ വിശദീകരണമാണ് യെശയ്യാവ് ആറാം അദ്ധ്യായം.
യെശയ്യാവിന്റെ ദർശനത്തിന് മൂന്ന് ഭാഗങ്ങളുണ്ട്. ഒന്ന്, പരിശുദ്ധനായ ദൈവത്തെക്കുറിച്ചുള്ള ദർശനം. (A heavenly vision about the Holy God). രണ്ട്, തന്നെ കുറിച്ച് തന്നെയുള്ള ദർശനം. (A vision about himself). മൂന്ന്, മറ്റുള്ളവരെ കുറിച്ചുള്ള ദർശനം (A vision about others). രണ്ടും മൂന്നും ദർശനങ്ങൾക്ക് കാരണമായത് ഒന്നാമത്തെ ദർശനമാണ്, പരിശുദ്ധനായ ദൈവത്തെക്കുറിച്ചുള്ള ദർശനം.
മോശ മുൾപടർപ്പിൽ ദൈവത്തിന്റെ തേജസ്സ് കണ്ടപ്പോൾ തന്റെ കുറവുകൾ മനസ്സിലാക്കി, കാലിൽ നിന്ന് ചെരുപ്പ് ഊരി. ആ ദർശനത്തിന്റെ അന്ത്യത്തിൽ മറ്റൊരു നിയോഗം ഏറ്റെടുത്തു. ഇവിടെ യെശയ്യാവ് ദൈവത്തിന്റെ പരിശുദ്ധിയെ കണ്ടപ്പോൾ തന്റെ അശുദ്ധിയെ കുറിച്ച് മനസ്സിലാക്കി. ശുദ്ധീകരണം പ്രാപിച്ചു. ഒടുവിൽ, അടിയൻ ഇതാ, അടിയനെ അയയ്ക്കണമേ” എന്ന സമർപ്പണത്തോടെ ദൈവീക നിയോഗം ഏറ്റെടുത്തു. നമുക്ക് ദൈവം നൽകുന്ന ദർശനത്തിലും ഒരു നിയോഗമുണ്ട്. നമ്മുടെ കുറവുകളെ പരിമിതികളെ സമ്മതിച്ച് വിശുദ്ധീകരണം ഏറ്റെടുക്കുവാനുള്ള നിയോഗം. അത് തന്നെയാണ് ഇന്നിന്റെ ആവശ്യം.
പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ
“സൈന്യങ്ങളുടെ യഹോവ പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ” എന്ന് മൂന്ന് പ്രാവശ്യം ആവർത്തിക്കുന്നത് എന്ത് കൊണ്ടാണ് ? ഈ പാട്ടിൽ വിശുദ്ധി മൂന്ന് പ്രാവശ്യം ആവർത്തിക്കുന്നത് കൊണ്ട് ‘ത്രൈസാഗിയോൺ’ (Trisagiyon) എന്നാണ് അറിയപ്പെടുന്നത്.
ദൈവത്തിന്റെ മറ്റൊരു ഗുണഗണങ്ങളും മൂന്ന് പ്രാവശ്യം തിരുവെഴുത്തിൽ ആവർത്തിച്ചു പറയുന്നില്ല. ദൈവം സ്നേഹമാണെന്ന് തിരുവെഴുത്ത് പറയുന്നു. എന്നാൽ “ദൈവം സ്നേഹമാണ്, സ്നേഹമാണ്, സ്നേഹമാണ്” എന്ന് ആവർത്തിക്കുന്നില്ല. ദൈവം കരുണയുള്ളവനാണ്, ദൈവം നീതിയുള്ളവനാണ്, എന്നാൽ ഇതൊന്നും മൂന്ന് പ്രാവശ്യം ആവർത്തിച്ചു പറയുന്നില്ല. എന്നാൽ ദൈവത്തിന്റെ പരിശുദ്ധിയെക്കുറിച്ച് മാത്രം മൂന്ന് പ്രാവശ്യം ആവർത്തിക്കുന്നു. (He is holy, holy, holy). അത്ര മഹത്വം നിറഞ്ഞതാണ് ദൈവത്തിന്റെ പരിശുദ്ധി.
യെശയ്യാവ് ദൈവത്തിന്റെ പരിശുദ്ധിയെ വിവരിക്കുമ്പോൾ, താൻ പറയുന്ന ദൈവത്തിന്റെ പ്രത്യേകതകൾ പശ്ചാത്തലമായി നാം മനസ്സിലാക്കണം. 1) ഉയർന്നും പൊങ്ങിയുമുള്ള സിംഹാസനത്തിൽ ഇരിക്കുന്ന കർത്താവ് 2) വസ്ത്രത്തിന്റെ വിളമ്പുകൾ കൊണ്ട് മന്ദിരത്തെ നിറച്ച കർത്താവ് 3) സാറാഫുകളാൽ ചുറ്റപ്പെട്ട് പരിശുദ്ധനെന്ന് വാഴ്ത്തപ്പെടുന്ന കർത്താവ് 4) തന്റെ മഹത്വം കൊണ്ട് ഭൂമിയെ നിറച്ച കർത്താവ് 5) പരിശുദ്ധനായ ദൈവം. ഇത്ര മഹത്വകരമായ കാഴ്ച തന്നിൽ ഉളവാക്കിയ സമർപ്പണമാണ് നമുക്ക് ദിശാബോധം നൽകുന്നത്.
പാപബോധം : പരിശുദ്ധിയുടെ ദർശനഫലം
പരിശുദ്ധനായ ദൈവത്തെ യെശയ്യാവ് ദർശിച്ചത് തന്റെ ബോധതലത്തിൽ വ്യത്യസ്ത അനുഭവങ്ങൾ സൃഷ്ടിച്ചു. യെശയ്യാവ് തന്റെ വിധിയെ കുറിച്ച് ബോധവാനായി. താൻ നിലവിളിക്കുന്നു, “ഞാൻ ശുദ്ധിയില്ലാത്ത അധരങ്ങൾ ഉള്ളൊരു മനുഷ്യൻ; ശുദ്ധിയില്ലാത്ത അധരങ്ങൾ ഉള്ള ജനത്തിന്റെ നടുവിൽ വസിക്കുന്നു”. അത് കൊണ്ട് തന്നെ യെശയ്യാവ് തന്റെ വിധി ആദ്യമേ പ്രഖ്യാപിച്ചു. “എനിക്ക് അയ്യോ കഷ്ടം; ഞാൻ നശിച്ചു.” പ്രവാചകനിലുണ്ടായ ഈയൊരു പ്രതികരണം നമുക്ക് ദിശാ സൂചിയാണ്.