‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 26
പാ. വി. പി. ഫിലിപ്പ്
“വലിയത് ചിന്തിക്കുക; വലിയത് പ്രവർത്തിക്കുക; വലിയതാകുക”, നോർമാൻ വിൻസെന്റ് പേൾ
9
വിജയജീവിതം പ്രതിസന്ധികൾക്കെതിരെ
ശാസ്ത്രവും വിവര സാങ്കേതിക വിദ്യയും മനുഷ്യന്റെ വേഗതയെ കുതിപ്പിച്ചുവെങ്കിലും പരാജയത്തിന്റെയും പിന്തിരിപ്പൻ ആശയങ്ങളുടെയും ശരീരത്തിന്റെ വഴങ്ങാത്ത അവസ്ഥയുടെയും ആകെ തുകയായി മനുഷ്യൻ ഇന്ന് പരിമിതപ്പെട്ടിരിക്കുകയാണ്. അവന് മുൻപേ ലോകം കുതിച്ചു പായുന്നു. മറ്റുള്ളവരെല്ലാം തന്നെ പുറകിലാക്കി എന്ന ചിന്തയും വല്ലാതെ അലട്ടുന്നു. പാപത്തിന്റെയും പരാജയത്തിന്റെയും തിക്തഫലമായി മനസ്സ് അശാന്തിയിൽ മുങ്ങുന്നു. ആത്മവിശ്വാസം നഷ്ടപ്പെടുന്നതോടെ തനിക്ക് ഇനിയൊരു വിജയം ലഭ്യമല്ലെന്ന് ആരോ മനസ്സിൽ മന്ത്രിക്കുന്നു. ദൈവം കൂടെ തുണയ്ക്കാതിരിക്കുകയോ ദൈവത്തിൽ ആശ്രയം നഷ്ടപ്പെടുകയോ ചെയ്താൽ പിന്നെ പ്രതീക്ഷകൾ അറ്റ് പോകും. ഈ സാഹചര്യത്തിൽ ആത്മവിശ്വാസത്തിന്റെ അലയടികൾ മനസ്സിൽ ഉയർത്തുകയും മുൻപോട്ട്, കൂടുതൽ മുൻപോട്ട് പോകുവാൻ ആഹ്വാനം നൽകുകയും ചെയ്യുന്ന വേദഭാഗമാണ് യോശുവയുടെ പുസ്തകത്തിൽ നിന്ന് താഴെ ഉദ്ധരിച്ചിരിക്കുന്നത്.
“മോശെ എന്നെ അയച്ച നാളിലെപ്പോലെ ഇന്നും എനിക്കു ആരോഗ്യം ഉണ്ടു; പടവെട്ടുവാനും പോകയും വരികയും ചെയ്‍വാനും എന്റെ ആരോഗ്യം അന്നത്തെപ്പോലെതന്നെ ഇന്നും ഇരിക്കുന്നു. ആകയാൽ യഹോവ അന്നു കല്പിച്ച ഈ മല ഇപ്പോൾ എനിക്കു തരിക”, യോശുവ : 14:11,12
പശ്ചാത്തലം
ഈ വേദവാക്യത്തിലെ മുഖ്യ കഥാപാത്രം കാലേബാണ്. വാഗ്ദത്ത ദേശമായ കനാൻ ദേശം യോശുവയുടെ നേതൃത്വത്തിൽ യിസ്രായേൽ ജനം കൈവശമാക്കി. അവിടെയുള്ള എതിരാളികളെ ദൈവം അവരുടെ കാൽകീഴാക്കി. കനാൻ ദേശം യിസ്രായേൽ ഗോത്രങ്ങൾക്ക് അവകാശമായി ഭാഗം തിരിച്ചു കൊടുക്കുന്ന പ്രവർത്തനങ്ങൾക്ക് പുരോഹിതനായ എലെയാസറും നൂന്റെ മകനായ യോശുവയും യിസ്രായേൽ ഗോത്രപിതാക്കന്മാരിൽ തലവന്മാരും നേതൃത്വം നൽകി. (യോശു : 14:1). അവകാശമായി ദേശം നൽകുന്നതിന്റെ മാനദണ്ഡം യഹോവ മോശയോട് കല്പിച്ച വചനങ്ങൾ ആയിരുന്നു.
ആ വചനങ്ങളെ ഓർപ്പിക്കുവാനെന്നവണ്ണം യഹൂദാ മക്കളിൽ കെനിസ്യനായ യെഫുന്നയുടെ മകൻ കാലേബ് തന്റെ ജീവിതാനുഭവങ്ങൾ ചുരുങ്ങിയ വാക്കുകളിൽ പറഞ്ഞ ശേഷം യഹോവ കല്പിച്ചത് പോലെ ഹെബ്രോൻ മാള അവകാശമായി ചോദിക്കുന്നു. “ഈ മല ഇപ്പോൾ എനിക്കു തരിക; അനാക്യർ അവിടെ ഉണ്ടെന്നും പട്ടണങ്ങൾ വലിപ്പവും ഉറപ്പും ഉള്ളവ എന്നും നീ അന്നു കേട്ടിട്ടുണ്ടല്ലോ; യഹോവ എന്നോടുകൂടെ ഉണ്ടെങ്കിൽ താൻ അരുളിച്ചെയ്തതുപോലെ ഞാൻ അവരെ ഓടിച്ചുകളയും”, വാക്യം 12. 85 വയസ്സ് പ്രായമുള്ള കാലേബ് ഹെബ്രോൻ മാള അവകാശമായി ചോദിച്ചു. അവൻ അത് കീഴടക്കി.
പ്രിയ ദൈവപൈതലേ, ദൈവത്തോട് കൂടെ നിന്ന നീ എന്ത് കൊണ്ട് പർവ്വതങ്ങൾ കാണുമ്പോൾ, പ്രശ്നങ്ങൾ വരുമ്പോൾ എങ്ങനെ ചുവടുകൾ മുൻപോട്ട് വയ്ക്കും എന്ന ഭീതിയോടെ പിന്മാറുന്നു ? ദൈവമനുഷ്യന്റെ വിജയജീവിതം പ്രതിസന്ധികൾക്ക് നേരെയുള്ളതാണ്.
വരിക, പർവ്വതങ്ങൾ കീഴടക്കുക, ദൈവത്തിന് വേണ്ടി ദൈവത്തോടൊപ്പം.
കാലേബ് : വളർച്ച നിലയ്ക്കാത്ത വൃദ്ധൻ
ആരാണ് കാലേബ് ? കാലേബ് എന്ന വാക്കിന്റെ അർത്ഥം വേട്ടപ്പട്ടിയെപ്പോലെയുള്ളവൻ എന്നാണ്. യഹൂദ ഗോത്രത്തിലെ അംഗമായ കാലേബ്, തന്റെ പേരിന്റെ അർത്ഥം പോലെ തന്നെ ധൈര്യശാലിയായിരുന്നു. വാഗ്ദത്ത ദേശം ഒറ്റു നോക്കുവാൻ പോയ പന്ത്രണ്ട് പേരിൽ പത്ത് പേരും ദൈവത്തിനും മോശയ്ക്കും മുൻപാകെ ജനത്തിന് ധൈര്യം കെടുത്തിയപ്പോൾ ജനത്തിന്റെ ഹൃദയത്തിന് ധൈര്യം പകർന്ന് കൊടുത്ത വ്യക്തികളിൽ ഒരാളായിരുന്നു കാലേബ്.
‘പഴയനിയമത്തിലെ വിശാല ഹൃദയമുള്ളവൻ’ (The great herat of the Old Testament) എന്നൊരു പ്രയോഗം കാലെബിനെക്കുറിച്ചുണ്ട്. അതെ, ഇടുങ്ങിയ ഹൃദയമുള്ളവർക്ക് കാലേബ് ഒരു വെല്ലുവിളിയായിരുന്നു.
കാലെബിനെക്കുറിച്ച് ഞാൻ കേട്ടിട്ടുള്ള മറ്റൊരു പ്രയോഗം ‘പഴയനിയമത്തിലെ വളർച്ച നിലയ്ക്കാത്ത പഴയ മനുഷ്യൻ’ (The old man of the Old Testament, never stop growing) എന്നാണ്.
പരദേശ പ്രയാണത്തിലെ കഷ്ടതകളും ക്ലേശങ്ങളും നിരാശകളും ദുരിതങ്ങളും കാലാവസ്ഥ മാറ്റങ്ങളും അദ്ദേഹത്തെ ക്ഷയിപ്പിച്ചില്ല. കൂടെയുള്ളവരിൽ അനേകർ പട്ട് പോയെങ്കിലും കാലേബ് ധൈര്യത്തോടെ ചുവടുകൾ വച്ചു. ശരീരത്തിന്റെ വാർദ്ധക്യം തന്റെ മനസ്സിനെ ബാധിച്ചില്ല. വളർച്ച നിലയ്ക്കാത്ത വയസ്സനായിരുന്നു താൻ. തന്റെ തന്നെ വാക്കുകളിൽ ‘മരുഭൂമിയിൽ സഞ്ചരിച്ച കാലത്ത് യഹോവ മോശയോട് ഈ വാക്ക് കല്പിച്ചത് മുതൽ ഈ നാല്പത്തഞ്ച് സംവത്സരത്തോളവും എന്നെ ഇതാ, താൻ അരുളിചെയ്തിരിക്കുന്നത് പോലെ ജീവനോടെ വച്ചിരിക്കുന്നു. ഇപ്പോൾ എനിക്ക് എൺപത്തഞ്ച് വയസ്സായി. മോശ എന്നെ അയച്ച നാളിനെപ്പോലെ ഇന്നും എനിക്ക് ആരോഗ്യം ഉണ്ട്; പടവെട്ടുവാനും പോകയും വരികയും ചെയ്‌വാനും അന്നത്തെപ്പോലെ തന്നെ ഇന്നും ഇരിക്കുന്നു”.